ന്യൂദല്‍ഹി: നാഗ്പൂരില്‍ ജെറ്റ് വിമാന നിര്‍മാണ ഫാക്ടറി വരുന്നു. റഫാല്‍ യുദ്ധ വിമാനം നിര്‍മിക്കുന്ന, ഫ്രഞ്ച് വിമാനക്കമ്പനിയായ ദസോയും അനില്‍ അംബാനിയുടെ റിലയന്‍സ് എയ്‌റോ സ്ട്രക്ച്ചര്‍ ലമിറ്റഡും ചേര്‍ന്നാണ് വിമാനം നിര്‍മിക്കുക. 2028 മുതല്‍ ഏറ്റവും അധികം ആവശ്യക്കാരുള്ള ഫാല്‍ക്കണ്‍ 2000 എക്സിക്യൂട്ടീവ് ജെറ്റുകള്‍ ഇവിടെ ഉല്‍പാദിപ്പിച്ചു തുടങ്ങുമെന്ന് രണ്ടു കമ്പനികളും പാരീസ് എയര്‍ഷോയില്‍ അറിയിച്ചു.
റഫാല്‍ യുദ്ധവിമാനങ്ങളുടെ ബോഡി ഹൈദരാബാദില്‍ നിര്‍മിക്കാന്‍ ദസോയും ടാറ്റാ അഡ്‌വാന്‍സ്ഡ് സിസ്റ്റവും തമ്മില്‍ രണ്ടാഴ്ച മുന്‍പാണ് കരാര്‍ ഉണ്ടാക്കിയത്. അതിനു പിന്നാലെയാണ് നാഗപ്പൂരിലെ മിഹാനില്‍ നിന്ന് എക്‌സിക്യൂട്ടീവ് വിമാനമിറക്കുമെന്ന വാര്‍ത്ത.
ഭാരതവും ദസോയും തമ്മില്‍ കാലങ്ങളായുള്ള ബന്ധമാണ്. റഫാലിനു മുന്‍പ് ഇതേ കമ്പനി നിര്‍മിച്ചിരുന്ന മിറാഷ് 2000 യുദ്ധവിമാനമാണ് ഭാരതം വാങ്ങിയിരുന്നത്. റഷ്യന്‍ നിര്‍മിത മിഗും ഫ്രഞ്ച് നിര്‍മിത മിറാഷും ബ്രിട്ടീഷ് യുദ്ധവിമാനം ജാഗ്വാറുമായിരുന്നു വേ്യാമസേനയുടെ നട്ടെല്ല്.
ഇതാദ്യമായാണ് ദസോ അവരുടെ അഭിമാനമായ ഫാല്‍ക്കണ്‍ 2000 ജെറ്റ് ഫ്രാന്‍സിനു പുറത്ത് നിര്‍മിക്കുന്നത്. ഭാരതത്തിന്റെ വ്യോമവ്യവസായത്തിനും ഇത് മുതല്‍ക്കൂട്ടാകും. വര്‍ഷം 24 ഫാല്‍ക്കണ്‍ എക്സിക്യൂട്ടീവ് ജെറ്റുകള്‍ നിര്‍ മിക്കാനുള്ള ശേഷി നാഗപ്പൂരിലെ കമ്പനിക്കുണ്ടാകും. ഭാരതത്തില്‍ ടാറ്റാ ഗ്രൂപ്പും എയര്‍ബസും ചേര്‍ന്ന് ഹെലിക്കോപ്ടറുകള്‍ ഉണ്ടാക്കാനുള്ള കരാറും നേരത്തെ ഒപ്പിട്ടിരുന്നു. ഇതിനു പുറമേ സി295 സൈനിക യാത്രാവിമാനം നിര്‍മ്മിക്കാന്‍ ടാറ്റയും എയര്‍ബസും തമ്മില്‍ കരാറായിട്ടുണ്ട്. ക്രമേണ ഭാരതത്തെ വിമാന നിര്‍മ്മാണ ഹബ്ബാക്കാനാണ് കേന്ദ്ര പദ്ധതി. നാഗപ്പൂരില്‍ ഫാല്‍ക്കണ്‍ 2000 നിര്‍മിച്ചു തുടങ്ങുന്നതോടെ ഫാല്‍ക്കണ്‍ എട്ട് എക്‌സ്, ഫാല്‍ക്കണ്‍ ആറ് എക്‌സ് എന്നിവയുടെ അസംബ്ലിയും ഇവിടേക്കി മാറ്റും. 90 രാജ്യങ്ങളിലായി ഇപ്പോള്‍ 2200 ഫാല്‍ക്കണ്‍ ജെറ്റുകളാണ് സര്‍വീസിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: