Kerala

സേവാഭാരതി ഒരുക്കുന്ന സ്‌നേഹ നികുഞ്ജത്തിലേക്ക് 23ന് എട്ട് കുടുംബങ്ങള്‍ ചേക്കേറുന്നു. ഗവര്‍ണര്‍ താക്കോലുകള്‍ കൈമാറും

Published by

കോട്ടയം: സേവാഭാരതി ഒരുക്കുന്ന സ്നേഹ നികുഞ്ജത്തിലേക്ക് 23ന് ആ എട്ട് കുടുംബങ്ങള്‍ ചേക്കേറുന്നു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ താക്കോലുകള്‍ കൈമാറും. നാല് വര്‍ഷം മുമ്പ്, 2021 ഒക്ടോബര്‍ 16ല്‍ എല്ലാം നശിപ്പിച്ച മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയ സ്വപ്‌നങ്ങളാണ് കൂട്ടിക്കലില്‍ പുനര്‍ജനിക്കുന്നത്. സേവാഭാരതി തയാറാക്കിയ തല ചായ്‌ക്കാനൊരിടം പദ്ധതിയില്‍ ഇന്‍ഫോസിസ് ഫൗണ്ടേഷനുമായി ചേര്‍ന്നാണ് ഈ യജ്ഞം പൂര്‍ത്തിയാവുന്നത്.

കവളപ്പാറയിലും മേപ്പാടിയിലുമടക്കം ദുരന്തത്തിനിരയായവര്‍ക്ക് നീതി എത്തിച്ചുനല്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കുറ്റകരമായ അനാസ്ഥ തുടരുന്നതിനിടയിലാണ് തുടര്‍ച്ചയായ പരിശ്രമത്തിലൂടെ സേവാഭാരതി ഏറ്റെടുത്തതെല്ലാം പൂര്‍ത്തിയാക്കുന്നത് എന്ന സവിശേഷതയുണ്ട് ഈ സംരംഭത്തിന്.

പൂര്‍ണമായും വീട് നഷ്ടപ്പെട്ട പന്ത്രണ്ട് കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചുനല്കുമെന്നായിരുന്നു അന്ന് സേവാഭാരതി നല്കിയ ഉറപ്പ്. നാല് കുടുംബങ്ങള്‍ക്ക് ഇതിനിടയില്‍ വീട് നല്കി. ശേഷിച്ച എട്ട് കുടുംബങ്ങള്‍ക്ക് സ്വന്തമായി ഭൂമിയുമുണ്ടായിരുന്നില്ല. അവര്‍ക്ക് ഭൂമി വാങ്ങി നിര്‍മ്മിച്ച എട്ട് സ്നേഹക്കൂടുകളാണ് ഇപ്പോള്‍ ഗൃഹപ്രവേശത്തിന് സജ്ജമാക്കിയത്.

2021ലെ മലവെള്ളപ്പാച്ചിലില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കൊപ്പം അന്ന് മുതല്‍ സേവാഭാരതിയുണ്ട്. ഒലിച്ചുപോയ മൂന്ന് പാലങ്ങള്‍ അതിസാഹസികമായി പുനര്‍നിര്‍മിച്ചാണ് സേവാഭാരതി പ്രവര്‍ത്തകര്‍ കൂട്ടിക്കലിനെ വീണ്ടെടുക്കാനുള്ള പരിശ്രമത്തിന് തുടക്കമിട്ടത്. ചെളിയടിഞ്ഞ് വൃത്തിഹീനമായ എണ്ണൂറോളം വീടുകള്‍ താമസയോഗ്യമാക്കി. പള്ളിയും അമ്പലവും ആശുപത്രിയും പള്ളിക്കൂടവുമടക്കം 450 പൊതുസ്ഥാപനങ്ങള്‍ ശുചീകരിച്ചു. പന്ത്രണ്ട് റോഡുകള്‍ സഞ്ചാരയോഗ്യമാക്കി.

നിരവധി വീടുകളുടെ അറ്റകുറ്റപ്പണികള്‍ ചെയ്തു. മൂന്ന് കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി ഓരോ ലക്ഷം രൂപ വിതരണം ചെയ്തു. വീട്ടുപകരണങ്ങളടക്കം പുനരധിവാസത്തിനാവശ്യമായതെല്ലാം എത്തിച്ചു. ഓര്‍മ്മകളെ ചേര്‍ത്തുപിടിച്ച് സ്നേഹനികുഞ്ജത്തിലേക്ക് ആ എട്ട് കുടുംബങ്ങള്‍ എത്തുന്നതോടെ സമാനതകളില്ലാത്ത സേവായജ്ഞമാണ് സഫലമാകുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക