കൊൽക്കത്ത ; മമത സർക്കാർ തയ്യാറാക്കിയ പുതിയ ഒബിസി സംവരണ പട്ടിക സ്റ്റേ ചെയ്ത് കൽക്കട്ട ഹൈക്കോടതി .അർഹരായ ഹിന്ദുക്കളെയും മറ്റ് മുസ്ലീം ഇതര സമുദായങ്ങളെയും മാറ്റിനിർത്തി 76 മുസ്ലീം വിഭാഗങ്ങളെ ഉൾപ്പെടുത്തിയായിരുന്നു മമതസർക്കാരിന്റെ ഒബിസി സംവരണ പട്ടിക . കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത ബിജെപി നേതാക്കൾ നിയമസഭയിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
മുഖ്യമന്ത്രി മമത ബാനർജി പുതുക്കിയ പട്ടിക നിയമസഭയിൽ അവതരിപ്പിച്ചതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്. ജൂലൈ 31 വരെ പട്ടികയുടെ അടിസ്ഥാനത്തിൽ ഒരു നടപടിയും സ്വീകരിക്കരുതെന്ന് ജസ്റ്റിസ് തപബ്രത ചക്രവർത്തിയും രാജശേഖർ മന്തയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് സർക്കാരിനോട് ഉത്തരവിട്ടു. അടുത്ത വാദം കേൾക്കുന്നതുവരെ ഇത് നടപ്പാക്കരുതെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ മാസം ആദ്യമാണ് പശ്ചിമ ബംഗാൾ സർക്കാർ 76 അധിക ഉപജാതികളെ ഉൾപ്പെടുത്തി ഒബിസി പട്ടിക വികസിപ്പിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതോടെ ആകെ സമുദായങ്ങളുടെ എണ്ണം 140 ആയി. ഇതിൽ 80 എണ്ണം മുസ്ലീം സമുദായങ്ങളാണ്, 60 എണ്ണം മുസ്ലീം ഇതര സമുദായങ്ങളാണ്.
“മമത ബാനർജി സർക്കാർ തയ്യാറാക്കിയ പുതിയ ഒബിസി പട്ടികയിൽ 76 മുസ്ലീം വിഭാഗങ്ങളെ ഉൾപ്പെടുത്തുന്നത് സ്റ്റേ ചെയ്ത ചരിത്രപരമായ തീരുമാനത്തിന് ബഹുമാനപ്പെട്ട കൊൽക്കത്ത ഹൈക്കോടതിയോട് എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. അഹങ്കാരിയായ സംസ്ഥാന സർക്കാരിനെതിരെ ജുഡീഷ്യറി നേടിയ വലിയ വിജയമാണിത്,” എന്നാണ് ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്ദു ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പ്.
പുതുക്കിയ പുതിയ ഒബിസി പട്ടികയിൽ ഏകദേശം 90 ശതമാനം മുസ്ലീം സമുദായങ്ങളെയും ഉൾപ്പെടുത്തിയതിൽ നിന്ന് ടിഎംസി സർക്കാരിന്റെ ശക്തമായ പ്രീണന രാഷ്‌ട്രീയം വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. 2010 ൽ ടിഎംസി അധികാരത്തിൽ വരുന്നതിന് മുമ്പ്, ഒബിസി സമുദായങ്ങളിൽ 20 ശതമാനം മാത്രമേ മുസ്ലീങ്ങളായിരുന്നുള്ളൂ. മമത ബാനർജിയുടെ ഭരണത്തിൻ കീഴിൽ ഈ സംഖ്യ കുതിച്ചുയർന്നു, അർഹരായ ഹിന്ദുക്കളെയും മറ്റ് മുസ്ലീം ഇതര സമുദായങ്ങളെയും മാറ്റിനിർത്തിയാണ് പട്ടിക തയ്യാറാക്കിയതെന്നും പരാതികൾ ഉയർന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: