World

ഇറാന് മേല്‍ ഇസ്രയേല്‍ വ്യോമാധിപത്യം നേടിയത് ഒരു വര്‍ഷം നീണ്ട ആസൂത്രണത്തിനൊടുവില്‍

മാസങ്ങള്‍ക്ക് മുന്‍പേ, ഹെസ്ബുള്ള, സിറിയ എന്നിവയെ തകര്‍ക്കുകയും തുര്‍ക്കിയെ നയതന്ത്രത്തിന്‍റെ തുടലില്‍ കെട്ടിയിടുകയും ചെയ്തുകൊണ്ടുള്ള ഇസ്രയേലിന്‍റെ നീക്കങ്ങള്‍ ഇറാനെ അടിക്കാനുള്ളതിന്‍റെ മുന്നോടിയായിരുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നത്.

Published by

ടെഹ് റാന്‍ : ഇസ്രയേലില്‍ നിന്നും 2300 കിലോമീറ്റര്‍ ദൂരെയുള്ള ഇറാന്റെ വ്യോമസേന ബേസില്‍ മിസൈല്‍ ആക്രമണം നടത്താന്‍ സാധിച്ചതുള്‍പ്പെടെ ഇറാനുമേല്‍ വ്യോമാധിപത്യം നേടിയെടുക്കാന്‍ ഇസ്രയേലിന് കഴിഞ്ഞതിന് പിന്നില്‍ ഒരു വര്‍ഷം നീണ്ട ആസൂത്രണമുണ്ട്. ഇറാന്റെ നൂറുകണക്കിന് റഡാറുകളും വിമാനവേധ സംവിധാനങ്ങളും തകര്‍ത്തെറിയാന്‍ ഇസ്രയേലിന് സാധിച്ചത് ഒരു വര്‍ഷം നീണ്ട ഈ ആസൂത്രണത്തിന്റെ ഭാഗമായാണ്. ഇതാണ് പിന്നീടുള്ള ഇരുമ്പുവാളുകളുടെ ദൗത്യം (ഓപ്പറേഷന്‍ സ് വോര്‍ഡ്സ് ഓഫ് അയേണ്‍) എളുപ്പമാക്കിയത്. മാസങ്ങള്‍ക്ക് മുന്‍പേ, ഹെസ്ബുള്ള, സിറിയ എന്നിവയെ തകര്‍ക്കുകയും തുര്‍ക്കിയെ നയതന്ത്രത്തിന്റെ തുടലില്‍ കെട്ടിയിടുകയും ചെയ്തുകൊണ്ടുള്ള ഇസ്രയേലിന്റെ നീക്കങ്ങള്‍ ഇറാനെ അടിക്കാനുള്ളതിന്റെ മുന്നോടിയായിരുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നത്.

ഒരു വര്‍ഷം മുന്‍പ് ഹെസ്ബുള്ളയുടെ വ്യോമപ്രതിരോധം തകര്‍ത്തു

ഒരു വര്‍ഷം മുന്‍പ് ലെബനനിലെ ഹെസ്ബുള്ളയുടെ വ്യോമപ്രതിരോധം തകര്‍ത്തതു മുതല്‍ ആരംഭിക്കുന്നൂ ഇസ്രയേലിന്റെ ഈ ആസൂത്രണം. ലെബനനിന് മുകളില്‍ ഇസ്രയേലിന്റെ ഒരു ഡ്രോണിന് പോലും മുന്‍പ് പറക്കാന്‍ കഴിയുമായിരുന്നില്ല. അത്രയ്‌ക്ക് ശക്തമായിരുന്നു ലെബനനിന്റെ വ്യോമപ്രതിരോധസംവിധാനം. ഇതിന് പിന്നില്‍ ഇറാന്റെ സഹായം കൂടിയുണ്ടായിരുന്നു. ലെബനനിലെ ഹെസ്ബുള്ളയ്‌ക്കെതിരായ ആക്രമണം നടത്തിയപ്പോള്‍ ഈ വ്യോമപ്രതിരോധസംവിധാനം ഇസ്രയേല്‍ അടിമുടി തകര്‍ത്തിരുന്നു.

സിറിയയില്‍ ബാഷര്‍ അല്‍ അസ്സാദിനെ വീഴ്‌ത്തി
സിറിയയും ഇറാന്റെ ആധിപത്യമുള്ള രാജ്യമാണ്. ബാഷര്‍ അല്‍ അസ്സാദ് എന്ന സിറിയന്‍ പ്രസിഡന്‍റിന്റെ 25 വര്‍ഷത്തെ ഭരണമാണ് ഇസ്രയേലിന്റെ അനുഗ്രഹാശിസ്സുകളോടെ നടത്തിയ ആഭ്യന്തരകലാപത്തില്‍ അവസാനിച്ചത്. ഇതിന് പിന്നാലെ ഇസ്രയേല്‍ സിറിയയില്‍ സ്ഥാപിച്ചിരുന്ന ശക്തമായ വ്യോമപ്രതിരോധ സംവിധാനവും തകര്‍ത്തു തരിപ്പണമാക്കി.

എര്‍ദോഗാനെ നിര്‍വ്വീര്യമാക്കി

ഇതോടെ ലെബനനിലെ ആകാശപാതയിലും സിറിയയുടെ ആകാശപാതയിലും നിര്‍ഭയം യുദ്ധവിമാനങ്ങളും ഡ്രോണുകളും ഇസ്രയേലിന് പറത്താന്‍ പറ്റിത്തുടങ്ങി. വടക്കന്‍ സിറിയയില്‍ വ്യോമപ്രതിരോധ സംവിധാനം സ്ഥാപിക്കാനുള്ള തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്റെ ശ്രമം അമേരിക്കയെ കൂടി കൂട്ടുപിടിച്ച് ഇസ്രയേലിന് ഒഴിവാക്കാന്‍ സാധിച്ചു. വടക്കന്‍ സിറിയയില്‍ എന്നും അധികാരം സ്ഥാപിക്കാന്‍ ശ്രമിച്ച ആളാണ് എര്‍ദോഗാന്‍. ഇതോടെ ഈപ്രദേശത്തും ഇസ്രയേലിന് ഭീതി കൂടാതെ യുദ്ധവിമാനം പറത്താന്‍ സാധിച്ചു. ഇതോടെ ഇറാന്റെ തൊട്ടടുത്തുള്ള റഡാര്‍ സംവിധാനങ്ങള്‍ മുഴുവന്‍ നിര്‍വ്വീര്യമായി. ഇതോടെ ഇവിടങ്ങളിലേക്കെത്തുന്ന ഇസ്രയേല്‍ യുദ്ധവിമാനങ്ങളെക്കുറിച്ച് ഇറാന് റഡാര്‍ മുന്നറിയിപ്പുകള്‍ കിട്ടാതായി.

യുഎസിന്റെ കൂടി സഹായത്തോടെയുള്ള രഹസ്യവിവര ശേഖരണം

ഇതിനെല്ലാം പിന്നില്‍ യുഎസ് സെന്‍റ് കോമിന്റെ സഹായങ്ങള്‍ കൂടി ഇസ്രയേലിന് ലഭിച്ചിരുന്നു. പുറമേയ്‌ക്ക് ഇറാനെതിരെ പ്രവര്‍ത്തിക്കുന്നില്ല എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും യുഎസിന്റെ ശക്തമായ ഇടപെടലുകള്‍ ഇസ്രയേല്‍ ദൗത്യം എളുപ്പമാക്കി. മധ്യേഷ്യയിലും ചില ആഫ്രിക്കന്‍ ഭാഗങ്ങളിലും മിഡില്‍ ഈസ്റ്റിലും യുഎസിന്റെ സൈനിക ദൗത്യങ്ങളെയും പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിക്കുന്ന സംവിധാനമാണ് യുഎസ് സെന്‍ട്രല്‍ കമാന്‍റ് എന്ന് വിളിക്കുന്ന യുഎസ് സെന്‍റ് കോം. യുഎസ് സെന്‍റ് കോമിന്റെ കൂടി സഹായത്തോടെയുള്ള രഹസ്യവിവരശേഖരണവും അതിന്റെ അടിസ്ഥാനത്തിലുള്ള ആക്രമണ ദൗത്യങ്ങളും ചാരപ്രവര്‍ത്തനങ്ങളും ഇറാനെ തികച്ചും ദുര്‍ബലമാക്കാന്‍ സഹായിച്ചു.

ഇറാന്റെ മിസൈല്‍ ആക്രമണങ്ങളെ മുന്‍കൂട്ടി അറിഞ്ഞ് തകര്‍ക്കാന്‍ ഇവിടങ്ങളില്‍ നങ്കൂരമിട്ട യുഎസ് യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും ഇസ്രയേലിനെ സഹായിക്കുന്നുണ്ട്. യുഎസിന്റെ സഹായം കൂടിയായപ്പോള്‍ ഇസ്രയേലിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമായി. ഇറാന്‍ ഒരു മിസൈല്‍ തൊടുക്കുന്നതിന് 15-20 മിനിറ്റ് മുന്‍പേ വിവരമറിയാന്‍ ഇസ്രയേലിന് സാധിച്ചു. ഇതോടെ അയേണ്‍ ഡോം, ഡേവിഡ് സ് സ്ലിങ്ങ്, ഏരോ എന്നീ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇറാന്റെ മിസൈലുകളുടെ അടിച്ചിടാനും ഇസ്രയേലിന് എളുപ്പമായി. ഇറാന്റെ മിസൈല്‍ അയയ്‌ക്കുന്ന ലോഞ്ചറുകള്‍ സൂക്ഷിച്ച ഭൂഗര്‍ഭ അറ കണ്ട് പിടിച്ച് നശിപ്പിക്കാന്‍ ഇസ്രയേലിന് നേരത്തെ സാധിച്ചത് അമേരിക്കയുടെ കൂടി സഹായത്താലാണ്. ഇറാന്റെ മൂന്നില്‍ ഒന്ന് മിസൈല്‍ ലോഞ്ചറുകള്‍ ഇസ്രയേല്‍ യുദ്ധം ആരംഭിക്കുന്നതിന് മുന്‍പേ തന്നെ മിസൈല്‍ ആക്രമണത്തില്‍ നശിപ്പിച്ചിരുന്നു.

 

 

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക