ടെഹ്റാൻ ; കീഴടങ്ങണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖൊമേനി. ഇറാൻ കീഴടങ്ങില്ലെന്നും അമേരിക്കയുടെ സൈനിക ഇടപെടലുണ്ടായാൽ അതിനു വലിയ തിരിച്ചടി നൽകുമെന്നും ഖൊമേനി പറഞ്ഞു.
‘‘ഇറാനെയും ഇറാൻ ജനതയെയും അതിന്റെ ചരിത്രത്തെയും അറിയുന്ന ബുദ്ധിയുള്ള മനുഷ്യരാരും ഈ രാജ്യത്തിനുനേരെ ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കില്ല. കാരണം ഇറാനെന്ന രാജ്യം ഒരിക്കലും കീഴടങ്ങില്ല. മാത്രമല്ല, ഏതെങ്കിലും തരത്തിൽ യുഎസിന്റെ സൈനിക ഇടപെടലുണ്ടായാൽ അതിന് അപരിഹാര്യമായ തിരിച്ചടിയുണ്ടാകുമെന്ന് അമേരിക്ക മനസ്സിലാക്കണം’–ഖൊമേനി പറഞ്ഞു.
ഇസ്രായേൽ വലിയ തെറ്റ് ചെയ്തിട്ടുണ്ട്. അതിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും . നമ്മുടെ രാജ്യത്തിന്റെ വ്യോമാതിർത്തി ലംഘിക്കുന്നത് ഒരു ചുവപ്പ് രേഖയാണ് . അത് മറികടക്കുന്നവർക്ക് മാപ്പ് നൽകില്ല.ഞങ്ങൾ അടിച്ചേൽപ്പിക്കുന്ന യുദ്ധമോ അടിച്ചേൽപ്പിക്കുന്ന സമാധാനമോ അംഗീകരിക്കില്ല. ഇറാൻ രാഷ്‌ട്രം അടിച്ചേൽപ്പിക്കുന്ന യുദ്ധത്തിന് വഴങ്ങുകയോ അടിച്ചേൽപ്പിക്കുന്ന സമാധാനം അംഗീകരിക്കുകയോ ചെയ്യില്ല. ഈ രാഷ്‌ട്രം ഒരു തരത്തിലുള്ള നിർബന്ധത്തിനും വഴങ്ങില്ല
ഇറാൻ ജനത മുന്നിൽ കീഴടങ്ങണമെന്നാണ് ആവശ്യം. ഭീഷണികളെ ഭയക്കുന്നവരോടു വേണം അവർ ഭീഷണി മുഴക്കാൻ. ഇറാൻ ഇത്തരം ഭീഷണികളെ ഭയക്കുന്നവരല്ല. ഇറാൻ കീഴടങ്ങണമെന്നാവശ്യപ്പെട്ടത് ബുദ്ധിഹീനമായിപ്പോയി. എന്തിനോടാണ് ഇറാൻ കീഴടങ്ങേണ്ടത്. ആരുടെയും ആക്രമണത്തിന് മറുപടിയായി ഇറാൻ ഒരിക്കലും കീഴടങ്ങില്ല. അതാണ് ഇറാന്റെ യുക്തിയും ആത്മാവുമെല്ലാം. ഈ വിഷയത്തിൽ യുഎസ് ഇടപെടുന്നത് നൂറു ശതമാനവും അവരുടെ നാശത്തിനായാണ്. ഇറാന് നൽകാൻ കഴിയുന്നതിൽ ഏറ്റവും വലിയ പ്രഹരമായിരിക്കും യുഎസിനുണ്ടാകാൻ പോകുന്നത്.’–ഖൊമേനി പറഞ്ഞു.
















