ന്യൂദൽഹി ; സൈപ്രസുമായി വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . സന്ദർശന വേളയിൽ, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് അദ്ദേഹം സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡസുമായി ചർച്ച നടത്തി. തുർക്കിക്കുള്ള ഇന്ത്യയുടെ നേരിട്ടുള്ള സന്ദേശമായി കണക്കാക്കപ്പെടുന്നതാണ് മോദിയുടെ ഈ സന്ദർശനം .
പഹൽഗാം ഭീകരാക്രമണത്തെ സൈപ്രസ് അപലപിക്കുകയും യൂറോപ്യൻ യൂണിയൻ തല ചർച്ചകളിൽ പാകിസ്ഥാനിൽ നിന്ന് ഉത്ഭവിക്കുന്ന അതിർത്തി കടന്നുള്ള ഭീകരതയുടെ വിഷയം ഉന്നയിക്കുമെന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു.
മെഡിറ്ററേനിയൻ, യൂറോപ്പ് എന്നീ മേഖലകളിലുള്ള ബന്ധങ്ങൾ ഇന്ത്യ ഇപ്പോൾ തിരുത്തിയെഴുതാൻ ശ്രമിക്കുകയാണ്, അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ സൈപ്രസ് നൽകിയ പിന്തുണയ്‌ക്ക് പ്രധാനമന്ത്രി മോദി നന്ദി പറഞ്ഞു. ഭീകരത, മയക്കുമരുന്ന്, ആയുധക്കടത്ത് എന്നിവ തടയുന്നതിന് നമ്മുടെ ഏജൻസികൾക്കിടയിൽ തത്സമയ വിവര കൈമാറ്റത്തിനുള്ള ഒരു സംവിധാനം തയ്യാറാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സുരക്ഷാ കൗൺസിലിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ പിന്തുണച്ചതിനും സൈപ്രസിനോട് പ്രധാനമന്ത്രി മോദി നന്ദി പറഞ്ഞു.
അതേസമയം പ്രതിരോധ രംഗത്തടക്കം ഇന്ത്യ സൈപ്രസുമായി സഹകരിക്കുമ്പോൾ ഇന്ത്യയുടെ ഏറ്റവും മികച്ച ആയുധങ്ങൾ സൈപ്രസിനു നൽകുമോയെന്ന ആശങ്കയിലാണ് തുർക്കി. മറുവശത്ത് ഇസ്രായേലിനെതിരെ മുസ്ലീം രാഷ്‌ട്രങ്ങളെ ഒന്നിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മോദിയുടെ ഈ സന്ദർശനവും .
പ്രതികരിക്കാൻ ഇവിടെ എഴുതുക: