Vicharam

അവര്‍ക്ക് ആവശ്യത്തിന്, ആശമാര്‍ക്ക് നിരാശ

Published by

ഭരണകൂടത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം പൗരസമൂഹത്തോട് വിവേചനമില്ലതെ നീതിപൂര്‍വ്വം പെരുമാറുകയെന്നതാണ്. കമ്മ്യൂണിസ്റ്റുകള്‍ നയിക്കുന്ന ഒരു സര്‍ക്കാരില്‍ നിന്ന് ഇത് പ്രതീക്ഷിക്കുക വയ്യെങ്കിലും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ഭരണഘടനയോട് അല്പമെങ്കിലും ആദരവും ജനങ്ങളോട് ദയയും കാണിക്കണമെന്ന് സൂചിപ്പിക്കേണ്ടതുണ്ടല്ലോ.

ജീവിക്കാന്‍ വേണ്ടി സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരുന്നയിക്കുന്ന ന്യായമായ ആവശ്യങ്ങളെ അവഗണിക്കുന്ന ഇടത് സര്‍ക്കാര്‍ തങ്ങളുടെ സ്വന്തക്കാര്‍ക്ക് വാരിക്കോരി ശമ്പളം കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ നയിക്കുന്നവര്‍ക്കാണ് ശമ്പളം വര്‍ധിപ്പിച്ചിരിക്കുന്നത്. ഇത് നിസ്സാരമായ വര്‍ധനയല്ലേയെന്ന് ചോദിക്കുന്നവര്‍ ആ പാര്‍ട്ടിയിലുണ്ട്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്, എക്‌സ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ ടീമിലുള്ളത് 12 പേരാണ്.ടീം ലീഡറുടെ ശമ്പളം നിലവിലെ 75,000ത്തില്‍ നിന്ന് ഇനി മുതല്‍ 78,500 ആയി വര്‍ദ്ധിപ്പിച്ചു. മറ്റ് 7 പേര്‍ക്കും 50000 ത്തില്‍ കൂടുതല്‍ മാസശമ്പളം ഉണ്ട്.
2022 മെയ് മുതല്‍ 6 മാസ കാലയളവിലേക്ക് താത്കാലികമായി കരാര്‍ അടിസ്ഥാനത്തിലെടുത്തവര്‍ക്കാണ് മുന്‍കാല പ്രാബല്യത്തോടെ ശമ്പളം വര്‍ധിപ്പിച്ചത്. പട്ടിണിയില്ലാതെ ജീവിക്കാനുള്ള മിനിമം കൂലിയും വിരമിക്കല്‍ ആനുകൂല്യങ്ങളും ആവശ്യപ്പെട്ടുകൊണ്ട് ആശാ വര്‍ക്കര്‍മാര്‍ സമരം ചെയ്യുമ്പോള്‍ അവരെ തിരിഞ്ഞു നോക്കാത്ത സര്‍ക്കാരാണ് മുഖ്യമന്ത്രിയുടെ പ്രതിച്ഛായ സംരക്ഷിക്കുന്ന പാര്‍ടി കേഡറുകള്‍ക്ക് സര്‍ക്കാരിന്റെ ഖജനാവില്‍ നിന്ന് വാരിക്കോരി നല്‍കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത കാര്യം മാത്രമേ ആശാ വര്‍ക്കര്‍മാര്‍ ആവശ്യപ്പെടുന്നുള്ളൂ. ആശാ വര്‍ക്കേഴ്സ് ഉള്‍പ്പെടെയുള്ള സ്‌കീം വര്‍ക്കേഴ്സിന് ദിവസം 700 രൂപ മിനിമം കൂലി എന്നത് നടപ്പിലാക്കണമെന്നാണ് അവരുന്നയിക്കുന്നത്.

2007 മുതല്‍ആരോഗ്യ വകുപ്പിന് വേണ്ടി ദിവസം 16 മണിക്കൂറിലധികം പണിയെടുക്കുന്ന പാവപ്പെട്ട സ്ത്രീകളാണ് സമരമുഖത്തുള്ളത്. വര്‍ഗ വഞ്ചകരെ നേരിടുന്നതുപോലെയാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തൊഴിലാളി സമൂഹത്തെ നേരിടുന്നത്. എന്നോ തകര്‍ന്നു കഴിഞ്ഞ ഫ്യൂഡല്‍ മാടമ്പി സമ്പ്രദായത്തെ ഓര്‍മ്മിപ്പിക്കുകയാണ് ഇടത് സര്‍ക്കാര്‍. അധിക്ഷേപിച്ചും അപമാനിച്ചും അവഗണിച്ചും ആശാവര്‍ക്കര്‍മാരുടെ സമരവീര്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ശീതീകരിച്ച മുറികളിലിരുന്ന് കാരണഭൂതന്റെ അപദാന കഥകളെഴുതുന്ന കൊട്ടാരം കൂലിയെഴുത്തുകാര്‍ക്ക് അവര്‍ അവകാശപ്പെടാതെ തന്നെ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നു. മനഃസാക്ഷിയില്ലാത്തവര്‍ക്ക് മാത്രം സാധ്യമാവുന്ന തരത്തിലാണ് തെരുവില്‍ പൊരുതുന്ന ആശമാരോട് സര്‍ക്കാര്‍ പെരുമാറുന്നത്.

ധൂര്‍ത്തിന്റെ മറ്റൊരു പേരായി ഇടത് സര്‍ക്കാര്‍ മാറിയിരിക്കുന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് ശമ്പളമായി 295.64 കോടി രൂപ നല്‍കിയെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. 2016-17 സാമ്പത്തിക വര്‍ഷം മുതല്‍ 2023-24 സാമ്പത്തിക വര്‍ഷം വരെയുള്ള കണക്ക് മാത്രമാണിത്. 2016-17 ല്‍ 30.64 കോടി ശമ്പളം നല്‍കിയപ്പോള്‍ പിണറായി വിജയന്റെ രണ്ടാമൂഴമെത്തിയപ്പോള്‍ അത് വര്‍ധിപ്പിച്ചു. 2023- 24 ല്‍ 46.26 കോടി രൂപയായി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ 33 പേരാണ് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്ളത്. ഇത്രയൊക്കെ ചെലവഴിക്കാന്‍ മടി കാണിക്കാത്ത സര്‍ക്കാരാണ് ആശമാരെ പെരുവഴിയില്‍ നിര്‍ത്തിയിരിക്കുന്നത്. തൊഴിലാളി സ്‌നേഹത്തിന്റെ വീരഗാഥകള്‍ പാടുന്നവരാണ് തൊഴിലാളി സമൂഹത്തെ നിര്‍ദ്ദയം വഞ്ചിക്കുന്നത്. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടിനെതിരെ കേരളത്തിലെ ജനാധിപത്യ സമൂഹം പ്രതികരിക്കേണ്ടതുണ്ട്. ഒരു ഭാഗത്ത് വേണ്ടപ്പെട്ടവര്‍ക്ക് വാരിക്കോരി കൊടുത്തുകൊണ്ട് പാവപ്പെട്ടവരെ അവഗണനയുടെ പെരുമഴയത്ത് നിര്‍ത്തുമ്പോള്‍ പ്രത്യേകിച്ചും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by