India

അഹമ്മദാബാദ് വിമാന അപകടത്തിന് കാരണം വിമാനത്തില്‍ പക്ഷികള്‍ ഇടിച്ചതല്ലെന്ന് ഡിജിസിഎ

എഞ്ചിനുകള്‍ക്ക് സംഭവിച്ച തകരാര്‍ അപകടത്തിലേക്ക് നയിച്ചുവെന്നാണ് ദൃശ്യങ്ങള്‍ പരിശോധിച്ചുള്ള പ്രാഥമിക വിലയിരുത്തല്‍

Published by

ന്യൂദല്‍ഹി : അഹമ്മദാബാദിലെ വിമാന അപകടത്തിന് കാരണം വിമാനത്തില്‍ പക്ഷികള്‍ ഇടിച്ചതല്ലെന്ന് ഡിജിസിഎയുടെ പ്രാഥമിക വിലയിരുത്തല്‍. അപകട കാരണമായി സാമൂഹ്യ മാധ്യമത്തില്‍ ഉള്‍പ്പെടെ പ്രചരിക്കുന്ന ഊഹാപോഹങ്ങള്‍ ഡിജിസിഎ തള്ളിക്കളഞ്ഞു. പൈലറ്റുമാരുടെ ഭാഗത്ത് നിന്ന് പിഴവുണ്ടാകാനുള്ള സാധ്യതയും വളരെക്കുറവെന്നാണ് കരുതുന്നത്.

വിമാനത്തില്‍ പക്ഷികള്‍ വന്നിടിച്ചതിന്റെ യാതൊരു തെളിവുകളും ഇതുവരെ ലഭ്യമായിട്ടില്ലെന്ന് ഡിജിസിഎ അറിയിച്ചു.പക്ഷികള്‍ ഇടിച്ചാല്‍ ഇരട്ട എഞ്ചിന്‍ തകരാറുണ്ടാകില്ലെന്നും നിമിഷങ്ങള്‍ക്കുള്ളില്‍ വിമാനം തകരില്ലെന്നുമാണ് വിദഗ്ധ പക്ഷം.

വിമാനത്തില്‍ അമിത ഭാരം കയറ്റിയിരുന്നില്ല. പല സീറ്റുകളും ഒഴിഞ്ഞുകിടക്കുകയായിരുന്നു.പൈലറ്റുമാര്‍ സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസിജീയറില്‍ നിന്ന് വ്യതിചലിച്ചിട്ടില്ലെന്നും രണ്ട് എഞ്ചിനുകളും ഒരേ സമയം തകരുക എന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും ഡിജിസിഎ പറഞ്ഞു.

വിമാനം ഇടിച്ചിറങ്ങിയ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് കണ്ടെത്തിയ ബ്ലാക് ബോക്സ് വിശദമായി പരിശോധിച്ച് വരികയാണ്.എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) ടീം അപകടമുണ്ടായി 28 മണിക്കൂറുകള്‍ക്ക് ശേഷമാണ് ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്. തുടര്‍ന്ന് അപകടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.

എഞ്ചിനുകള്‍ക്ക് സംഭവിച്ച തകരാര്‍ അപകടത്തിലേക്ക് നയിച്ചുവെന്നാണ് ദൃശ്യങ്ങള്‍ പരിശോധിച്ചുള്ള പ്രാഥമിക വിലയിരുത്തല്‍. ഡിജിസിഎയുടെ ഫൊറന്‍സിക് സയന്‍സ് ലാബിലാകും ബ്ലാക് ബോക്‌സ് പരിശോധിക്കുക. ഇതിന്റെ ഫലമാകും അപകട കാരണം കണ്ടെത്താന്‍ നിര്‍ണായകം.

ബിട്ടന്റെ എയര്‍ ആക്‌സിഡന്റ്‌സ് ഇന്‍വസ്റ്റിഗേഷന്‍ ബ്രാഞ്ച് സംഘവും അമേരിക്കയുടെ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്യൂരിറ്റി ബോര്‍ഡ് വിദഗ്ധരും ഇന്ത്യയില്‍ എത്തി അന്വേഷണവുമായി സഹകരിക്കും.കൂടാതെ ബോയിംഗ് വിമാന കമ്പനിയുടെ എഞ്ചിനീയര്‍മാരുടെ സംഘവും ഇന്ത്യയിലെത്തുന്നുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by