അഹമ്മദാബാദ് : വിമാനാപകടത്തില്‍ ബി ജെ പിക്ക് നഷ്ടപ്പെട്ടത് കരുത്തനായ നേതാവിനെ. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മരണം നികത്താനാകാത്ത നഷ്ടമാണ്. സീറ്റ് ചാര്‍ട്ടിലെ വിവരപ്രകാരം എയര്‍ ഇന്ത്യ വിമാനത്തിലെ 2ഡി ആയിരുന്നു രൂപാണിയുടെ സീറ്റ്. മകളെയും ഭാര്യയെയും കാണാന്‍ ലണ്ടനിലേക്ക് പോവുകയായിരുന്നു അദ്ദേഹം.
വിജയ് രൂപാണി ഗുജറാത്തിലെ തലയെടുപ്പുള്ള ബിജെപി നേതാക്കളില്‍ പ്രധാനിയായിരുന്നു.1956 സെപ്തംബര്‍ 2ന് മ്യാന്‍മറില്‍ ജനിച്ച വിജയ് രൂപാണിക്ക് നാല് വയസുള്ളപ്പോളാണ് കുടുംബം ഗുജറാത്തിലെ രാജ്കോട്ടിലേക്ക് താമസം മാറ്റുന്നത്. പതിനഞ്ചാം വയസില്‍ ആര്‍എസ്എസിലൂടെയാണ് സംഘടനാ ജീവിതം തുടങ്ങുന്നത്.
അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസമനുഷ്ഠിച്ചു. 1978മുതല്‍ 81 വരെ ആര്‍എസ് എസ് പ്രചാരക് ആയിരുന്നു.രാജ്കോട് കോര്‍പറേഷന്‍ കൗണ്‍സിലര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.മേയര്‍ സ്ഥാനവും വഹിച്ചു. 2006 മുതല്‍ 2012 വരെ ഗുജറാത്തില്‍ നിന്ന് രാജ്യസഭാംഗമായി.2014-ലെ ഉപ-തിരഞ്ഞെടുപ്പില്‍ രാജ്കോട്ട് വെസ്റ്റില്‍ നിന്ന് ആദ്യമായി നിയമസഭയിലെത്തി. ആനന്ദിബെന്‍ പട്ടേല്‍ മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രിയായി.
പട്ടീദാര്‍ പ്രക്ഷോഭത്തെ തുടര്‍ന്ന് ആനന്ദിബെന്‍ പട്ടേല്‍ രാജിവച്ചപ്പോള്‍ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം പാര്‍ട്ടി ഏല്‍പ്പിച്ചത് രൂപാണിയെയാണ്. 2017-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ രാജ്കോട്ട് വെസ്റ്റില്‍ നിന്ന് വീണ്ടും നിയമസഭയിലെത്തിയ രൂപാണി 2021 വരെ മുഖ്യമന്ത്രിസ്ഥാനം വഹിച്ചു. നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷം കൂടി ശേഷിക്കെ 2021 സെപത്ംബര്‍ 12ന് മുഖ്യമന്ത്രി പദം രാജിവച്ചു.. ബിജെപി സംസ്ഥാന പ്രസിഡന്റ് , സംസ്ഥാനജനറല്‍ സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: