അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണ വിമാനത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാണിയും. യാത്രക്കാരുടെ ലിസ്റ്റിൽ പാസഞ്ചർ നമ്പർ 12 ആയിട്ടാണ് വിജയ് രൂപാണിയുടെ പേരുള്ളത്. 2016-2021 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.
എഞ്ചിനിലെ സാങ്കേതിക തകരാറാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം. 625 അടി ഉയരത്തില്‍ എത്തിയപ്പോള്‍ തകര്‍ന്നെന്ന് ആദ്യ വിവരം. തകർന്ന് വീണതിന് പിന്നാലെ തീയാളിപ്പടരുകയായിരുന്നു. ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ ജീവനക്കാരുൾപ്പട്രെ 242 യാത്രക്കാര്‍ ഉണ്ടായിരുന്നെന്നാണ് വിവരം.
ജനവാസമേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. ഇന്ന് ഉച്ചയ്‌ക്ക് 1:10നാണ് അപകടം. ടേക്ക് ഓഫിനിടെ മരത്തില്‍ ഇടിച്ച ശേഷം തകര്‍ന്നുവീഴുകയായിരുന്നെന്നാണ് സൂചന. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സംഭവ സ്ഥലത്തേയ്‌ക്ക് കൂടുതൽ ആംബുലൻസുകളും രക്ഷാപ്രവർത്തകരെയും ജില്ലാ ഭരണകൂടം എത്തിച്ചിട്ടുണ്ട്. പ്രദേശത്തേക്കുള്ള എല്ലാ റോഡുകളും അടച്ചിട്ടുണ്ട്.
ഗുജറാത്ത് മുഖ്യമന്ത്രിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിച്ചു. രക്ഷാപ്രവർത്തനത്തിനുള്ള എല്ലാ സഹായവും കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ട്. അപകടത്തിൽപെട്ട പലരേയും ആശുപത്രികളിലെത്തിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിമാനത്തിന്റെ ഒരു ഭാഗം പൂർണമായും കത്തിയമർന്നതായാണ് ഡിജിസിഎ (Directorate General of Civil Aviation) അറിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: