തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈസ്‌കൂളുകളുടെ സമയക്രമം അരമണിക്കൂര്‍ വര്‍ദ്ധിപ്പിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ഇനി മുതല്‍ അരമണിക്കൂര്‍ കൂടുതല്‍ പഠിപ്പിക്കും. ഇനി മുതല്‍ ഹൈസ്‌കൂള്‍ ക്ലാസുകള്‍ രാവിലെ 9.45 മുതല്‍ വൈകിട്ട് 4.15 വരെ ആയിരിക്കും.
രാവിലെയും ഉച്ചക്ക് ശേഷവും 15 മിനിട്ട് വീതമാണ് കൂട്ടിയത്. 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയത്. ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളില്‍ ശനിയാഴ്ച അധിക പ്രവൃത്തിദിനമാക്കില്ല. യുപി വിഭാഗത്തില്‍ ആഴ്ചയില്‍ ആറ് പ്രവൃത്തി ദിനം തുടര്‍ച്ചയായി വരാത്ത രണ്ട് ശനിയാഴ്ചകള്‍ പ്രവൃത്തിദിനങ്ങളായിരിക്കും. ഹൈസ്‌കൂളില്‍ 6 ശനിയാഴ്ചകളും പ്രവൃത്തിദിവസങ്ങളാകും.
25 ശനിയാഴ്ചകള്‍ ഉള്‍പ്പെടെ 220 അധ്യയന ദിനം തികയ്‌ക്കുന്ന രീതിയിലാണ് പുതിയ വിദ്യാഭ്യാസ കലണ്ടര്‍.പുതിയ കലണ്ടറില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ശനിയാഴ്ചകളാണ് പ്രവര്‍ത്തി ദിനം. പുതിയ വിദ്യാഭ്യാസ കലണ്ടര്‍ ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരാണെന്നാണ് അധ്യാപക സംഘടനകളുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: