തിരുവനന്തപുരം : നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകളുടെ കടയിൽ ജീവനക്കാർ സാമ്പത്തിക തിരുമറി നടത്തിയെന്ന് ഉറപ്പിച്ചു പൊലീസ്. കടയിലെ 3 ജീവനക്കാരുടെ അക്കൗണ്ടിലായി ഒരു വർഷത്തിനിടെ 63 ലക്ഷം രൂപ എത്തിയതായി കണ്ടെത്തി. 2024 ജനുവരി മുതൽ കഴിഞ്ഞ മെയ് മാസം വരെയുള്ള സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചപ്പോഴാണ് ലക്ഷങ്ങളുടെ കൈമാറ്റം സ്ഥിരീകരിച്ചത്. ഇതിൽ ഭൂരിഭാഗം തുകയും പിൻവലിച്ചെന്നും വ്യക്തമായി.
ദിയ കൃഷ്ണന്റെ ഫ്ളാറ്റില്‍ നിന്ന് ജീവനക്കാര്‍ കാറില്‍ കയറിപ്പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ, ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോയെന്ന പരാതിയുടെയും മുനയൊടിയുകയാണ്. കടയിലെ ആഭരണങ്ങൾ വിട്ടു കിട്ടിയ പണം ഇവർ കൈക്കലാക്കി എന്ന കൃഷ്ണകുമാറിന്റെയും മകൾ ദിയ കൃഷ്ണന്റെയും പരാതി ശരിയെന്ന് നിഗമനത്തിലേക്കാണ് പൊലീസ് നീങ്ങുന്നത്.
എങ്കിലും അറസ്റ്റ് പോലുള്ള തുടർ നടപടികളിലേക്ക് കടക്കുന്നതിന് മുമ്പ് ഓഡിറ്ററെ ഉപയോഗിച്ച് ബാങ്ക് ഇടപാടുകൾ വീണ്ടും പരിശോധിക്കാനും പൊലീസ് തീരുമാനിച്ചു. അതിനിടെ ജീവനക്കാർ ഒളിവിൽ പോയതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇന്നലെയും മൊഴി നൽകാൻ മ്യൂസിയം പൊലീസ് മുന്നിൽ ഇവര്‍ എത്തിയില്ല.
2024 ജനുവരി മുതല്‍ കഴിഞ്ഞമാസം വരെയുള്ള അക്കൗണ്ട് വിവരങ്ങള്‍ പ്രാഥമികമയി പരിശോധിച്ചപ്പോള്‍ ഇവരുടെ അക്കൗണ്ടിലേക്ക് സാധാരണയിലധികം പണമെത്തിയെന്ന് ഉറപ്പിച്ചു. മൂന്ന് ജീവനക്കാര്‍ പരസ്പരവും പണം കൈമാറിയിട്ടുണ്ട്. അത് കടയില്‍ നിന്ന് തട്ടിയെടുത്ത പണമാണോയെന്നാണ് ഇനി അറിയേണ്ടത്. അത് ഉറപ്പിക്കാനുള്ള വിശദപരിശോധന പൊലീസ് തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: