തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ട് കണ്ടെയ്നര്‍ അപകടങ്ങള്‍ സംഭവിച്ചതോടെ വിഴിഞ്ഞം തുറമുഖത്തെക്കുറിച്ച് ആശങ്കകളും ട്രോളും ഉയരുന്നു. ഏറെ കൊട്ടിഘോഷിക്കപ്പെട്ട വിഴിഞ്ഞം ഏകാന്തതയുടെ അപാരതീരമാകുമോ എന്ന രീതിയിലാണ് ആശങ്ക ഉണര്‍ത്തുന്ന ട്രോളുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ആഗോള തലത്തില്‍ പ്രശസ്തമായ ഡൗണ്‍ ടു എര്‍ത്ത് (Down to Earth) ഉള്‍പ്പെടെയുള്ള പരിസ്ഥിതി മാസികകളും കേരളത്തിലെ തുടര്‍ച്ചയായ കണ്ടെയ്നര്‍ ഷിപ്പ് അപകടങ്ങള്‍ ഉയര്‍ത്തുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് നെടുങ്കന്‍ ലേഖനങ്ങളാണ് പ്രസിദ്ധീകരിച്ചത്. ഇതും ആശങ്ക ഉണര്‍ത്തുകയാണ്.
ബേപ്പൂര്‍ തീരത്തിന് സമീപം സിംഗപ്പൂര്‍ പതാക വഹിക്കുന്ന വാന്‍ഹായ് 503 ചരക്ക് കപ്പലാണ് ഒടുവില്‍ അപകടത്തില്‍പെട്ടത്. കപ്പലിലെ നാല് ജീവനക്കാരെ കാണാനില്ല. ചരക്ക് കപ്പലിലെ അപകടവസ്തുക്കള്‍ നിറഞ്ഞ കണ്ടെയ്നറുകള്‍ കടലിലേക്ക് വീഴുന്നത് ആശങ്ക ജനിപ്പിക്കുകയാണെന്ന് മാത്രമല്ല, ഈ അപകടം അന്താരാഷ്‌ട്ര തലത്തില്‍ വാര്‍ത്തയാവുന്നത് ചരക്ക് കപ്പല്‍ കമ്പനികളില്‍ ആശങ്കയുണ്ടാക്കുന്നു. ജലവുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ സ്ഫോടനം വരെയുണ്ടാകുന്ന കാല്‍സിയം കാര്‍ബൈഡ് പോലുള്ള അപകടകരമായ വസ്തുക്കള്‍ കൊച്ചിയില്‍ മുങ്ങിയ ലൈബീരിയ കൊടിയുള്ള എംഎസ് സി എല്‍സ 3യില്‍ ഉണ്ടായിരുന്നതായി ഡൗണ്‍ ടു എര്‍ത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു. ചരക്കുകപ്പിലില്‍ നിന്നുള്ള എണ്ണ ചോര്‍ച്ച കാരണം വിഴിഞ്ഞം തുറമുഖം എന്ന വലിയ സ്വപ്നത്തിന് കളങ്കമായി എന്നും ലേഖനത്തില്‍ പറയുന്നു.
ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലായ എംഎസ് സി ഐറീന വിഴിഞ്ഞം തീരത്തേക്ക് എത്തുകയാണ് എന്ന ശുഭകരമായ വാര്‍ത്ത ഉയരുന്നതിനിടയിലാണ് ആശങ്ക ജനിപ്പിക്കുന്ന വാര്‍ത്തയും ഉയരുന്നത്. വിഴിഞ്ഞം ലോകശ്രദ്ധ നേടുന്നതിടയിലാണ് ആശങ്കയും. വാട്ടര്‍ സല്യൂട്ട് നല്കിയാണ് എംഎസ് സി ഐറീനയെ സ്വീകരിച്ചത്. നാല് ഫിഫ ഫുട് ബോള്‍ സ്റ്റേഡിയത്തിന്റെ വലിപ്പമുള്ള കപ്പലാണിത്. വെള്ളത്തിനടിയില്‍ 16.2 മീറ്റര്‍ ഡ്രാഫ്റ്റുള്ള കപ്പലാണിത്. വിഴിഞ്ഞം തുറമുഖത്തിന്റെ ആഴം തന്നെയാണ് കൂറ്റന്‍ ചരക്കുകപ്പലുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.
ഇതിന് തൊട്ടുമുന്‍പ് മെയ് 26നായിരുന്നു ഒരു ചരക്ക്കപ്പല്‍ കൊച്ചി തീരത്ത് മുങ്ങിയത്. ക്രൂകളായ 24 പേരെ രക്ഷപ്പെടുത്തിയെങ്കിലും നിരവധി കണ്ടെയ്നറുകള്‍ മുങ്ങി. 28 ഡിഗ്രിയോളമാണ് കപ്പല്‍ ചെരിഞ്ഞത്. തുടര്‍ച്ചയായ രണ്ട് ചരക്ക് കപ്പല്‍ അപകടങ്ങളെ തുടര്‍ന്നാണ് ചില ട്രോളുകള്‍ സമൂഹമാധ്യമത്തില്‍ ഉയര്‍ന്നത്. കണ്ടെയ്നറുകളിലെ അപകടകരമായ കെമിക്കലുകള്‍ വെള്ളത്തില്‍ കലരുന്നത് പാരിസ്ഥിതികപ്രശ്നമുണ്ടാക്കുന്നു എന്നതും തലവേദനയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: