നിലമ്പൂർ: ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തിയപ്പോൾ രണ്ട് മുന്നണികളും തികഞ്ഞ വർഗീയ കാർഡ് ഇറക്കി പ്രചരണം നടത്തുകയാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പറയാതെ, തീവ്ര മത വാദികളുടെ വേട്ടുകൾക്കായി മുന്നണികൾ പരക്കം പായുകയാണെന്നും കെ.സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
യുഡിഎഫ് നിലമ്പൂരിൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ പരസ്യമായി സ്വീകരിക്കുകയാണ്. നിലമ്പൂരിനെ വർഷങ്ങളോളം പ്രതിനിധീകരിച്ച ആര്യാടൻ മുഹമ്മദ് വർഗീയ വിരുദ്ധ നിലപാട് സ്വീകരിച്ച ആളായിരുന്നു. ആര്യാടൻ ഷൗക്കത്തും തീവ്ര മത ശക്തികളുമായി സന്ധി ചെയ്യാത്ത നേതാവായി സ്വയം വിശേഷിപ്പിച്ചിരുന്നയാളാണ്. മത നിരപേക്ഷയുടെ ആളായി നിന്ന ഷൗക്കത്ത് സ്വന്തം കാര്യം വന്നപ്പോൾ രാജ്യാന്തര ഭീകര വാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ചിരിക്കുകയാണ്. മത രാഷ്‌ട്ര വാദത്തിന്റെ ഏറ്റവും ശക്തമായ വക്താക്കളാണ് ജമാഅത്തെ ഇസ്ലാമി. രാജ്യത്ത് നടന്ന എല്ലാ വിഘടനവാദ നീക്കങ്ങൾക്കും പിന്നിൽ ജമാ അത്തെ ഇസ്ലാമിയുണ്ട്.
ഇടതുപക്ഷമാവട്ടെ പഴയ ഐഎസ്എസുകാരുടെ പിന്തുണയാണ് സ്വീകരിച്ചിരിക്കുന്നത്. രാജ്യത്ത് നിരവധി ഭീകരവാദ പ്രവർത്തനങ്ങൾ നടത്തിയവരാണ് പിഡിപിക്കാർ. രണ്ട് മുന്നണികളും കലാപകാരികളെയും ഭീകര വാദികളേയും താലോലിക്കുകയാണ്. യുഡിഎഫിന്റേയും എൽഡിഎഫിന്റേയും തീരുമാനങ്ങൾ കേരളത്തിലെ മത നിരപേക്ഷതയെ തകർക്കുന്നു. ഇവരുടെ നിലപാടുകൾ കേരള സമൂഹത്തിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ജമാഅത്തെ ഇസ്ലാമി കഴിഞ്ഞ ദിവസം ടാറ്റായുടെ സ്ഥാപനങ്ങൾക്കെതിരെ നടത്തിയ സമരം തന്നെ അവരുടെ രാജ്യവിരുദ്ധതയുടെ അടയാളമാണ്.
നമ്മുടെ രാജ്യത്തിന്റെ അഭിമാന സ്ഥാപനമായ ടാറ്റയെയാണ് ജമാഅത്തെ ഇസ്ലാമി ലക്ഷ്യമിടുന്നത്. മത രാഷ്‌ട്രവാദമാണ് എല്ലാ ഭീകരവാദ സംഘടനകളുടെയും അടിസ്ഥാനം. ജമാഅത്തെ ഇസ്ലാമിയും പിഡിപിയും ഒരേ ആശയം ആണ് മുന്നോട്ട് വെയ്‌ക്കുന്നത്. രണ്ടും മനുഷ്യ സമൂഹത്തിനു ആപത്കരമാണ്. എൽഡിഎഫും യുഡിഎഫും അപകടകരമായ ഈ നീക്കത്തിൽ നിന്ന് പിന്മാറണം. നാടിന്റെ വികസനവും ഭരണഘടനയും ഉയർത്തി പിടിക്കാൻ ഇരു കൂട്ടരും തയ്യാറാവണം.
ആര്യാടൻ മുഹമ്മദ് പതിറ്റാണ്ടുകൾ പ്രതിനിധീകരിച്ച സ്ഥലമാണ്. അവിടെ അവർക്ക് വികസനം ഒന്നും പറയാനില്ല. മലയോര കർഷകരുടെ പ്രശ്നങ്ങൾ തെരഞ്ഞെടുപ്പിൽ വലിയ ചർച്ച ആയി മാറുന്നുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
സർക്കാരിന്റെ തെറ്റായ നയങ്ങളുടെ ഫലമാണ് വഴിക്കടവിലെ അനന്തുവിന്റെ മരണം. ഇത്രയും നിഷ്‌ക്രിയമായ വനം വകുപ്പ് ഇന്ത്യയിൽ ഇല്ല. വനം ഭേദഗതി 2023ൽ വന്നത് പോലും വനം മന്ത്രിക്ക് അറിയില്ലെന്നും കെ.സുരേന്ദ്രൻ പരിഹസിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ, എൻഡിഎ സ്ഥാനാർത്ഥി അഡ്വ മോഹൻ ജോർജ്, എസ് സുരേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: