മുംബൈ: “ജംസേട്ജി ടാറ്റ എന്ത് ചെയ്താലും അത് സ്വാര്‍ത്ഥതയ്‌ക്ക് വേണ്ടി ചെയ്യില്ല” -ഒരിയ്ക്ല്‍ ഗാന്ധിജി എഴുതി. 186 വര്‍ഷത്തെ ചരിത്രമുള്ള ഇന്ത്യയുടെ വ്യവസായ ഗ്രൂപ്പായ ടാറ്റയുടെ സ്രഷ്ടാവായ ജംസേട്ജി ടാറ്റയും ഗാന്ധിജിയും തമ്മിലുള്ള ബന്ധമാണ് ഇത് സൂചിപ്പിക്കുന്നത്. ഗാന്ധിജി എന്നും ബഹുമാനിച്ച ഗ്രൂപ്പായിരുന്നു ടാറ്റ. രാഷ്‌ട്ര നിര്‍മ്മാണത്തിനുള്ള ടാറ്റയുടെ നിസ്വാര്‍ത്ഥയും അര്‍പ്പണബോധവും ഗാന്ധിജി എപ്പോഴും രാജ്യത്തെ ഓര്‍മ്മിപ്പിച്ചിരുന്നു.
186 വര്‍ഷത്തെ ചരിത്രമുള്ള ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകനാണ് ജംഷഡ്ജി ടാറ്റയുടെ കാലം 1839 മുതല്‍ 1904 വരെയാണ്. ഇന്ത്യൻ വ്യവസായത്തിന്റെ പിതാവായി ജംഷഡ്ജി ടാറ്റ കണക്കാക്കപ്പെടുന്നു. സ്വാതന്ത്ര്യസമരകാലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാരമായ സംഭാവനകള്‍ ജംസേട്ജി ടാറ്റ നല്‍കി. ഒരിയ്‌ക്കല്‍ ടാറ്റയുടെ ഒരു ഫാക്ടറിയില്‍ ചില തൊഴില്‍ പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ അത് തീര്‍ക്കാന്‍ എത്തിയത് സാക്ഷാല്‍ ഗാന്ധിജിയായിരുന്നു. അദ്ദേഹം 20,000 ഓളം വരുന്ന തൊഴിലാളികളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു:”ഞാന‍് ക്യാപിറ്റലിസ്റ്റുകള്‍ക്ക് എതിരായിട്ട് പ്രവര്‍ത്തിക്കുന്ന ആളാണെങ്കിലും ഇന്ന് ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത് ഒരു ക്യാപിറ്റലിസ്റ്റിന് വേണ്ടിയാണ്.” അതായിരുന്നു ടാറ്റയും ഗാന്ധിജിയും തമ്മിലുള്ള ബന്ധം.
വ്യവസായതൽപ്പരനായ നുസ്സർവാൻജിക്ക് പതിനെട്ടാം വയസ്സിലുണ്ടായ പുത്രനാണ് ഇന്ത്യൻ വ്യവസായ സാമ്രാജ്യത്തിന്റെ അടിത്തറപാകിയ ജംഷഡ്ജി ടാറ്റ. ബ്രിട്ടീഷുകാരുടെ ഭരണത്തില്‍ നിന്നും 1947ല്‍ സ്വാതന്ത്ര്യം കിട്ടിയ ഇന്ത്യ സ്വന്തം ഭരണത്തിലേക്ക് നീങ്ങുമ്പോള്‍ ജെ.ആര്‍.ഡി. ടാറ്റയായിരുന്നു ടാറ്റ ഗ്രൂപ്പിനെ നയിച്ചിരുന്നത്. രത്തന്‍ജി ദാദബോയ് ടാറ്റയുടെ രണ്ടാമത്തെ മകനാണ് ജെആര്‍ഡി ടാറ്റ. ജാംസേട്ജി ടാറ്റയുടെ കസിനായിരുന്നു രത്തന്‍ജി ദാദാബോയ് ടാറ്റ. സ്വതന്ത്ര്യാനന്തര ഇന്ത്യയുടെ വ്യവസായവല്‍ക്കരണം സാധ്യമാക്കിയത് ടാറ്റയാണ്. അതാണ് നവ ഇന്ത്യയെ സൃഷ്ടിച്ചത്. ഉരുക്ക്, ഊര്‍ജ്ജം, വ്യോമയാനം തുടങ്ങിയ മേഖലകളില്‍ ടാറ്റ ഇന്ത്യയെ കൈപിടിച്ചുയര്‍ത്തി. ഒരു സ്വയം പര്യാപ്ത ഇന്ത്യയെ സൃഷ്ടിക്കുക എന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ സ്വപ്നത്തിനൊപ്പം ടാറ്റ ചുവടുകള്‍ വെച്ചു. അത് വിജയവുമായി. 1938 മുതല്‍ 1991 വരെയായിരുന്നു ജെആര്‍ഡി ടാറ്റയുടെ കാലം.
പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കുക എന്ന ഭാരമേറിയ ഉത്തരവാദിത്വം നമുക്കുണ്ടെന്ന് ഇന്ത്യ സ്വതന്ത്രയായതിന്റെ പിറ്റേന്ന് ജെ.ആര്‍.ഡി. ടാറ്റ തന്റെ ജീവനക്കാര്‍ക്ക് എഴുതിയ കത്തില്‍ പറയുന്നുണ്ട്. രാഷ്‌ട്രപുനര്‍നിര്‍മ്മാണവും വികസനവും എന്ന ദൗത്യം നമുക്ക് ഒന്ന് ചേര്‍ന്ന് നിറവേറ്റാം എന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പിന്നീട് ഇന്ത്യയ്‌ക്ക് ചിറകുനല്‍കാനുള്ള ദൗത്യത്തില്‍ ടാറ്റ ഗ്രൂപ്പ് പങ്കാളിയായി.
സ്വാതന്ത്ര്യം നേടി ഒരു വര്‍ഷത്തിനുള്ളില്‍, 1948ല്‍ ജെആര്‍ഡി ടാറ്റ ഇന്ത്യയുടെ ആദ്യ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ സ്ഥാപിച്ചു. ഇതിന് പുറമെ ടാറ്റാ സ്റ്റീല്‍ ഇന്ത്യയില്‍ പല എയര്‍പോര്‍ട്ടുകളും നിര്‍മ്മിച്ചു. ടാറ്റ കമ്പനിയായ വോള്‍ട്ടാസാണ് ഈ എയര്‍പോര്‍ട്ടുകള്‍ക്ക് വൈദ്യുതി നല്‍കിയത്. ഇന്നത്തെ കൂടി കണക്കെടുത്താല്‍ ടാറ്റ ഇന്ത്യയില്‍ 40ല്‍ പരം എയര്‍പോര്‍ട്ടുകള്‍ നിര്‍മ്മിച്ചു.
ജാംഷെഡ്ജിയാണ് ടാറ്റ സ്റ്റീല്‍ എന്ന കമ്പനിക്ക് അടിത്തറ പാകിയത് എങ്കിലും അത് സ്ഥാപിക്കപ്പെടുന്നത് 1907ല്‍ ആണ്. ടാറ്റ 1907ല്‍ ജാംഷെഡ് പൂരില്‍ സ്ഥാപിച്ച ടാറ്റാ സ്റ്റീല്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയെ മാറ്റിമറിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. പഞ്ചവത്സരപദ്ധതികളുടെ ഭാഗമായി ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ ടാറ്റാ സ്റ്റീല്‍ മുഖ്യപങ്ക് വഹിച്ചു. ഭക്രാനംഗല്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ വന്‍ അണക്കെട്ടുകള്‍ നിര്‍മ്മിക്കാനുള്ള സ്റ്റീല്‍ മുഴുവനായി നല്‍കിയത് ടാറ്റാ സ്റ്റീല്‍ ആയിരുന്നു.
ടാറ്റയുടെ വോള്‍ട്ടാസ് എന്ന കമ്പനിയാണ് തുംഗഭദ്ര, റിഹാദ്, വൈതര്‍ണ ഡാമുകള്‍ ഉണ്ടാക്കുന്നതിനുള്ള പവര്‍പ്ലാന്‍റുകള്‍ സ്ഥാപിച്ചത്. ഇത് ഇന്ത്യാ ചരിത്രത്തിലെ തന്നെ വന്‍പദ്ധതിയായിരുന്നു. സ്വാതന്ത്ര്യത്തിന് മുന്‍പുള്ള ഇന്ത്യയുടെ നവ ഇന്ത്യയിലേക്കുള്ള ചുവടുവെയ്പിന് നല്‍കിയ കരുത്തായിരുന്നു ഈ വൈദ്യുതോര്‍ജ്ജ പദ്ധതി. കര്‍ണ്ണാടകയില്‍ തുംഗഭദ്ര നദിക്ക് കുറുകെ സ്ഥാപിച്ച ഈ ജലവൈദ്യുതപ്ലാന്‍റ് രാഷ്‌ട്രനിര്‍മ്മാണത്തിലെ വലിയ നാഴികക്കല്ലായിരുന്നു.
ടാറ്റയുടെ ടെല്‍കോ എന്ന കമ്പനിയും ബിര്‍ളയുടെ ഹിന്ദുസ്ഥാന്‍ കമ്പനിയും ചേര്‍ന്നാണ് ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍ ലിമിറ്റഡ് എന്ന എച്ച് എഎല്‍ സ്ഥാപിച്ചത്. . ഇന്ന് യുദ്ധജെറ്റുകള്‍ വരെ നിര്‍മ്മിക്കുന്ന എച്ച് എ എല്ലിന് അടിത്തറ പാകിയത് ടാറ്റയാണ് എന്നര്‍ത്ഥം. വിമാനങ്ങളും വിമാന എഞ്ചിനുകളും നിര്‍മ്മിക്കുന്നതിലായിരുന്നു 1947 മുതല്‍ 1960 വരെയുള്ള കാലത്ത് എച്ച് എ എല്‍ ശ്രദ്ധപതിപ്പിച്ചത്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഏതാണ്ട് മുഴുവന്‍ ഫ്ലൈ ഓവറുകളും പാലങ്ങളും പണിതതിന് പിന്നില്‍ ടാറ്റാ സ്റ്റീലിന്റെ കരങ്ങളുണ്ട്. കൊല്‍ക്കത്തയിലെ ഹൗറ ബ്രിഡ്ജ്, മുംബൈയിലെ ബാന്ദ്ര-വര്‍ളി സീ ലിങ്ക്, അസമിലെ ബോഗിബീല്‍ ബ്രിഡ്ജ്, എല്ലാം പണിതത് ടാറ്റാ സ്റ്റീല്‍ തന്നെ. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിലെ അക്കാലത്തെ പല നഗരങ്ങളും വികസിപ്പിച്ചതിന് പിന്നില്‍ ടാറ്റയാണ്. അസമിലെ ഗുവാഹതി, കര്‍ണ്ണാടകയിലെ ഷിമോഗ, ഛത്തീസ് ഗഡിലെ റായ് പൂര്‍, മധ്യപ്രദേശിലെ ഭോപാലും സത്നയും ത്രിപുരയിലെ അഗര്‍ത്തല, ഗുജറാത്തിലെ ദഹോദ്, ശിവസ്സ, ഗാന്ധിനഗര്‍, വഡോദര, അഹമ്മദാബാദ് നഗരങ്ങള്‍, കര്‍ണ്ണാടകയിലെ തന്നെ ഹുബ്ബളി, ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍, ഒഡിഷയിലെ റൂര്‍ക്കെല എന്നീ നഗരങ്ങള്‍ കെട്ടിപ്പൊക്കിയതിന് പിന്നില്‍ ടാറ്റയാണ്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ 50 പട്ടണങ്ങള്‍ നിര്‍മ്മിച്ചതും ടാറ്റ തന്നെ. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ കര്‍ഷകരെയും കൃഷിയെയും ടാറ്റ കൈവിട്ടില്ല. കര്‍ഷകര്‍ക്കായി വിവിധ പണിയായുധങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ടാറ്റാ സ്റ്റീല്‍ മുഖ്യപങ്ക് വഹിച്ചു. 1954ല്‍ ടാറ്റ ആദ്യത്തെ മെയ്ഡ് ഇന്‍ ഇന്ത്യ ട്രക്കുകള്‍ നിര്‍മ്മിച്ചു. കാര്‍ഷികരംഗത്ത് യന്ത്രവല്‍ക്കരണവും ഉല്‍പാദനക്ഷമതയും കൂട്ടാന്‍ വേണ്ടി 1955ല്‍ ടാറ്റ കര്‍ഷകര്‍ക്കായി സംഘടിപ്പിച്ച ശില്‍പശാല ഇന്ത്യയില്‍ വന്‍ ഹരിത വിപ്ലവത്തിന് വഴിതെളിച്ചു. കര്‍ഷകര്‍ക്ക് ആവശ്യമായ കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും ടാറ്റയുടെ വോള്‍ട്ടാസ് എന്ന കമ്പനി കര്‍ഷകരുടെ വീട്ടുപടിക്കല്‍ എത്തിച്ചു. അതുപോലെ ടാറ്റയുടെ റാലിസ് ഇന്ത്യ എന്ന കമ്പനി വിത്തുകളും വിളസംരക്ഷണപദ്ധതികളും വിള പോഷകത്തിനുള്ള വളങ്ങളും നല്‍കി.
രാജ്യത്തെ പാലുല്‍പാദനത്തില്‍ സ്വയം പര്യാപ്തമാക്കാന്‍ വേണ്ടി 1970ല്‍ നടപ്പാക്കിയ ഓപ്പറേഷന്‍ ഫ്ലഡ് പദ്ധതിക്ക് പിന്നിലും ടാറ്റയുടെ സാന്നിധ്യമുണ്ട്. ഗ്രാമങ്ങളില്‍ പാല്‍സഹകരണ സംഘങ്ങള്‍ തുടങ്ങിയത് നാഷണല്‍ ഡയറി ഡവലപ് മെന്‍റ് ബോര്‍ഡ് (എന്‍ഡിഡിബി) ആണ്. അതാണ് അമുല്‍ എന്ന കമ്പനിയുടെ ജനനത്തിന് വഴിയൊരുക്കിയത്. പാല്‍ വെന്‍ഡിംഗ് മെഷീനുകള്‍ വിതരണ ചെയ്തതുള്‍പ്പെടെ ഈ പദ്ധതിക്ക് പിന്നില്‍ ടാറ്റയുണ്ട്. ഡയറി ഫാമിംഗ്, ഭക്ഷ്യസംസ്കരണം, ബിസിനസ് നവീകരണം എന്നിവയാണ് ഇതില്‍ ടാറ്റ നല്കിയ സേവനം.
തൊഴിലാളികള്‍ക്ക് മികച്ച സൗകര്യങ്ങളും വേതനവും നല്‍കുന്നതില്‍ ടാറ്റ വലിയ പങ്ക് വഹിച്ചു. ജാംഷെഡ്ജി ടാറ്റ 1886ലേ ഇതിന് തുടക്കം കുറിച്ചിരുന്നു. തൊഴിലാളികളുടെ പണിയെടുക്കേണ്ട സമയം ചുരുക്കുകയും നല്ല കാറ്റും വെളിച്ചവും കടക്കുന്ന ഫാക്ടറികളും തൊഴിലിടങ്ങളും നല്‍കുകയും തൊഴിലാളികളുടെ മക്കള്‍ക്കുള്ള ക്രഷേകള്‍ ആരംഭിച്ചതും പിഎഫും ഗ്രാറ്റുവിറ്റിയും തുടങ്ങിയതും ടാറ്റ കമ്പനിയാണ്. 1886ല്‍ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്കാന്‍ പെന്‍ഷന്‍ ഫണ്ടും തുടങ്ങി. അപകടം പറ്റുന്ന തൊഴിലാളികള്‍ക്ക് ചികിത്സ നല്‍കാന്‍ ആക്സിഡന്‍റ് നഷ്ടപരിഹാര ഫണ്ടും ആരംഭിച്ചു.
ഏറ്റവും വലിയ ടാറ്റയുടെ സംഭാവന ഇന്ത്യക്കാര്‍ക്ക് തൊഴിലവസരം സൃഷ്ടിച്ചുനല്‍കി എന്നതാണ്. തൊഴിലാളികള്‍ക്ക് മികച്ച വേതനവും നല്ല ജീവിതവും സമ്മാനിച്ചു. സ്വാതന്ത്ര്യാനന്തരം ഏകദേശം 10 ലക്ഷം പേര്‍ക്കെങ്കിലും തൊഴില്‍ നല്‍കിയിട്ടുണ്ടാവും ടാറ്റ. ടാറ്റാ സ്റ്റീലില്‍ മാത്രം അക്കാലത്ത് 80,000 തൊഴിലാളികള്‍ ജോലി ചെയ്തിരുന്നു.
ഇന്ത്യയുടെ വിപണി വിദേശബഹുരാഷ്‌ട്രകമ്പനികള്‍ക്ക് തുറന്നുകൊടുത്ത 1991ലാണ് രത്തന്‍ ടാറ്റയുടെ പ്രവേശനം. ഉദാരവല്‍ക്കരണത്തിന്റെ ഈ കാലത്ത് ടാറ്റ സണ്‍സ് എന്ന കമ്പനിയുടെ ചെയര്‍മാനായി രത്തന്‍ ടാറ്റ. അദ്ദേഹമാണ് ഇന്ത്യയിലെ ഒട്ടേറെ ആധുനിക വ്യവസായസംരംഭങ്ങള്‍ ആരംഭിച്ചത്. വെറും ഇന്ത്യന്‍ കമ്പനി മാത്രമായിരുന്ന ടാറ്റയെ ആഗോളക്കമ്പനിയാക്കി മാറ്റി എന്നതാണ് രത്തന്‍ ടാറ്റയുടെ സംഭാവന. 100 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 30ഓളം കമ്പനികള്‍ രത്തന്‍ ടാറ്റ സ്ഥാപിച്ചു. ടാറ്റ മോട്ടോഴ്സ്, ടിസിഎസ്, ടൈറ്റന്‍, ടാറ്റ കമ്മ്യൂണിക്കേഷന്‍സ്, ടാറ്റ പവര്‍, പുതിയ ടാറ്റാ സ്റ്റീല്‍, ടാറ്റ എല്‍ക്സി, ടാറ്റ ക്യാപിറ്റല്‍, ഇന്ത്യന്‍ ഹോട്ടല്‍സ്, ടാറ്റ ഹൗസിങ്ങ്, പുതിയ എയര്‍ ഇന്ത്യ, ടാറ്റ എഐജി, ടാറ്റ കോഫി, ടാറ്റ ടെലിസര്‍വ്വീസസ്, ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ്, ടാറ്റ ഇന്‍ഡസ്ട്രീസ്, ടാറ്റ മെറ്റാലിക്സ്, നെല്‍കോ, ടാറ്റ ഇന്‍റര്‍നാഷണല്‍ എല്ലാം രത്തന്‍ ടാറ്റയുടെ സംഭാവനകളാണ്. ബ്രിട്ടീഷുകാരുടെ വാഹനപ്പെരുമയുടെ പൈതൃകം അവകാശപ്പെടുന്ന ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ വിലകൊടുത്ത് വാങ്ങി ടാറ്റയ്‌ക്ക് ആഗോളമുഖം നല്‍കുന്നതില്‍ രത്തന്‍ ടാറ്റ മുഖ്യപങ്ക് വഹിച്ചു. ഏറ്റവുമൊടുവില്‍ കോറസ് സ്റ്റീല്‍, ടെറ്റ് ലെ ടീ എന്നീ വിദേശക്കമ്പനികളെയും രത്തന്‍ വാങ്ങി ടാറ്റയുടെ കീര്‍ത്തി ലോകത്തോളം വളര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: