കോഴിക്കോട്: അറബിക്കടലില്‍ പൊട്ടിത്തെറിയുണ്ടായി തീപിടിച്ച എംവി വാന്‍ഹായ് 503 കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാനായില്ല. കപ്പലില്‍ തീ ആളിപ്പടരുകയാണ്.തീര സംരക്ഷണ സേനയുടെ കപ്പലുകള്‍ക്ക് തീപിടിത്തമുണ്ടായ കപ്പലിന് അടുത്തേക്ക് പോകാന്‍ കഴിയുന്നില്ല. കപ്പലിലെ കണ്ടെയ്നറുകള്‍ തീ പടര്‍ന്ന് കടലിലേക്ക് വീഴുന്നുവെന്നാണ് വിവരം.
കപ്പല്‍ ജീവനക്കാരെ നാവികസേന കപ്പലായ ഐഎന്‍എസ് സൂറത്തിലേക്ക് മാറ്റി.ഗുരുതര പരിക്കേറ്റവരെ ഹെലികോപ്റ്ററില്‍ മംഗലാപുരത്ത് എത്തിക്കുമെന്നാണ് അറിയുന്നത്.
പൊട്ടിത്തെറിയും തീപിടുത്തവുമുണ്ടായ കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റനടക്കം 18 പേരെ രക്ഷപ്പെടുത്തി. 22 പേരാണ് കപ്പലിലുണ്ടായിരുന്നത്. നാലുപേരെ കാണാതായി. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. 157 കണ്ടെയ്നറുകളില്‍ 50 എണ്ണം കടലില്‍ വീണു.കണ്ടെയ്നറുകളില്‍ അപകടകരമായ വസ്തുക്കളുണ്ട്. വിവിധ തരം ആസിഡുകള്‍, ലിഥിയം ബാറ്ററികള്‍, ഗണ്‍ പൗഡര്‍, ടര്‍പെന്റൈന്‍ അടക്കം തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കണ്ടെയ്നറുകളിലുണ്ട്.
അഴീക്കലിനും ബേപ്പൂരിനുമിടയില്‍ അന്തര്‍ദേശീയ കപ്പല്‍ ചാലിലാണ് ചരക്ക് കപ്പലില്‍ തീപിടിത്തവും പൊട്ടിത്തെറിയുണ്ടായത്. രാവിലെ ഒന്‍പതരയോടെയാണ് കൊളംബോയില്‍ നിന്ന് നവി മുംബൈയിലേക്ക് പോയ സിംഗപ്പൂര്‍ പതാകയുളള കപ്പലില്‍ അപകടമുണ്ടായത്.ബിഎസ്എം എന്ന കമ്പനിക്കാണ് കപ്പലിന്റെ നടത്തിപ്പ് ചുമതല. ഈ കമ്പനിയുമായും ഷിപ്പിംഗ് മന്ത്രാലയം ബന്ധപ്പെടുന്നുണ്ട്. ചൈന മ്യാന്മാര്, ഇന്തോനേഷ്യ, തായ്ലാന്ഡ് പൗരന്മാരായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: