മുംബൈ: പുതുതായി റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റ സഞ്ജയ് മല്‍ഹോത്രയ്‌ക്ക് കയ്യടികള്‍ ഉയരുകയാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ച പുതിയ ഡബിള്‍ പോസിറ്റീവ് നയങ്ങളുടെ ഭാഗമായി ഓഹരി വിപണിയില്‍ നാല് ദിവസങ്ങളായി വന്‍കുതിപ്പു തുടരുമ്പോഴാണ് സഞ്ജയ് മല്‍ഹോത്രയ്‌ക്ക് കയ്യടിയും ഉയരുന്നത്.
ജൂണ്‍ ഒമ്പത് തിങ്കളാഴ്ചയും ഓഹരി വിപണി മുകളിലേക്ക് കുതിച്ചു. സെന്‍സെക്സ് 82,445 പോയിന്‍റില്‍ എത്തിയപ്പോള്‍ നിഫ്റ്റി 25000ല്‍ മുകളിലേക്ക് കുതിച്ച് 25,103ല്‍ എത്തി. 2024 ഒക്ടോബര്‍ 14 ന് ശേഷം വീണ്ടും ഓഹരി വിപണി ഏറ്റവും ഉയരത്തില്‍ എത്തിയിരിക്കുകയാണ്.
തുടര്‍ച്ചയായി നാലാം ദിവസമാണ് ഓഹരിവിപണി നേട്ടം കൊയ്യുന്നത്. ജൂണ്‍ നാലിന് ആരംഭിച്ച കുതിപ്പാണ് ജൂണ്‍ 9നും തുടരുന്നത്. പൊതുമേഖല ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങളും ആണ് പ്രധാനമായും കുതിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐഒബി, ഇന്ത്യന്‍ ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങിയ ഓഹരികളുടെ വില ഉയര്‍ന്നു. മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ്, ചോളമണ്ഡലം, ഐഐഎഫ് സി എന്നീ ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങളുടെ (എന്‍ബിഎഫ് സി) ഓഹരി വിലകളും ഉയര്‍ന്നു.
റിസര്‍ബ്ബ് ബാങ്ക് ജൂണ്‍ ആറിന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിച്ച രണ്ട് പോസിറ്റീവായ നയങ്ങളാണ് ഓഹരി വിപണിയുടെ ചലനത്തിന് പിന്നില്‍. പലിശ നിരക്കുകളിൽ 50 ബേസിസ് പോയിന്‍റുകളുടെ കുറവാണ് വരുത്തിയത്. ഇതോടെ റിപ്പോ നിരക്ക് 5.50 ശതമാനത്തിലെത്തി. ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ, വിദ്യാഭ്യാസ വായ്പ, കാർഷിക വായ്പ, സ്വർണപ്പണയ വായ്പ എന്നിവയുടെയെല്ലാം പലിശനിരക്ക് കുറയാൻ സഹായിക്കുന്നതാണ് പുതിയ തീരുമാനം.
രണ്ടാമത് റിസര്‍വ്വ് ബാങ്ക് ബാങ്കുകളുടെ കരുതല്‍ ധന അനുപാതത്തിലും കുറവ് വരുത്തുകയുണ്ടായി. ബാങ്കുകള്‍ കരുതല്‍ ധനമായി സൂക്ഷിക്കേണ്ട തുകയിലാണ് കുറവ് വരുത്തിയത്. ഇതോടെ ബാങ്കുകള്‍ക്ക് കൂടുതല്‍ തുക വായ്പയായി നല്‍കാന്‍ കഴിയും. ഇത് ബാങ്കിലെ പണലഭ്യത വര്‍ധിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: