മഹാഭാരതത്തിലും പുരാണങ്ങളിലും പറയുന്നതും ബുദ്ധ- ജൈന പുസ്തകങ്ങളിലും പരാമർശിക്കുന്ന ഉത്തരകുരു എന്ന പ്രദേശവും ഗ്രീക്ക് കഥകളിൽ പ്രതിപാദിക്കുന്ന അറ്റാക്കോറിയും റോമൻ കഥകളിൽ രേഖപ്പെടുത്തിയിക്കുന്ന ഒറ്റക്കോറായി എന്ന സ്ഥലവും ഇന്നത്തെ കിർഗിസ്ഥാൻ പ്രദേശം ഈ ഹ്രശ്വ വേനൽ അവധിക്ക് കീഴടക്കുവാൻ ഞങ്ങൾ തീരുമാനിച്ചുറച്ചു.
ഭാരതാംബയുടെ തിലകക്കുറിയായ ഹിമാലയസാനുക്കൾ കിഴക്ക് നേപ്പാളും ഭൂട്ടാനും കടന്ന് മദ്ധ്യേഷൻ രാജ്യങ്ങളുടെ തൊണ്ണൂറ് ശതമാനവും ഭൂപ്രദേശത്തെ ധാതു ലവണ സമ്പുഷ്ടമാക്കി കാസ്പിയൻ കടലിൽ അവസാനിക്കുമ്പോൾ ഈ മോഹനസുന്ദര മലയിടക്കുകളും മഞ്ഞും മലകളും പുഴകളും ആയി എത്രയോ കഥകളും കവിതകളും അനുനിമിഷം കാലങ്ങളേറേയായി പാടിത്തീർക്കുന്നു എന്നോർമ്മിച്ചു.
3500 വർഷത്തോളം ലോകവാണിജ്യവും പുരാതന സംസ്കാര സഘലനത്തിനും ജീവനാടിയായി നിലകൊണ്ട “സിൽക്ക് റൂട്ട്”. കിഴക്ക് പസഫിക് മഹാസമുദ്രം മുതൽ പടിഞ്ഞാറ് മെഡിറ്ററേനിയനും കടന്ന് അറ്റ്ലാന്റിക് മഹാസമുദ്രം വരെ കരഭൂമിയെ ബന്ധിപ്പിച്ച ആ അതിമനോഹര പാതകൾ. 6500 കിലോമീറ്ററിൽ പരം നീളമുള്ള പാതകളോട് ചേർന്ന് ചരിത്രപ്രസിദ്ധമായ നാഗരീക കേന്ദ്രങ്ങൾക്കും മനുഷ്യവാസ സംസ്കൃതികൾക്കും ഊരും പാവും നൽകിയ സിൽക്ക് റൂട്ട്. അതിൽ മധ്യ ഭാഗത്തായി മദ്ധ്യേഷ്യൻ ഉപഭൂഖണ്ഠത്തിൽ വരുന്ന പുരാതന നഗരമായ “ബുരാന” /ബലസാകയും ചരിത്രതീതമായി ഇന്നും അവിടെ നിലനിൽക്കുന്ന ബുരാന ടവർനു മുൻപിൽ കൈകോർത്ത് നിന്ന് ഞങ്ങൾ സഹസ്രാബ്ദങ്ങൾ പിന്നോട്ട് സഞ്ചരിച്ചു.
കപ്പൽയാത്രയും പാശ്ചാത്യ ട്രേഡ് , ടാരിഫ് യുദ്ധകോലാഹലങ്ങളും കഴിഞ്ഞ 500 വർഷങ്ങളെ എത്രയോ മാറ്റിമറിച്ചിരിക്കുന്നു എന്നതും ഇന്നാളുകളിൽ സ്മരണീയം. നാട്ടുരാജ്യങ്ങളും ഗോത്രവർഗങ്ങളും നോമാഡിക് ജീവിതവും വാണിരുന്ന കാലങ്ങൾ മാറി ചൈനീസ് അധിനിവേശത്തിനും ഓട്ടോമൻ സാമ്രാജ്യത്വത്തിനും റഷ്യൻ കമ്മ്യൂണിസത്തിനും കീഴ്പ്പെട്ട നൂറ്റാണ്ടുകളുടെ ചരിത്രം. അശോക മഹാരാജാവിന്റെ ബുദ്ധമതതത്വചിന്തയും നെസ്തോറിയൻ ക്രിസ്തുമതവിശ്വാസവും വേരോടിയിരുന്ന മണ്ണ്.
നൂറ്റാണ്ടുകൾകിപ്പുറം ഒട്ടോമൻ വാൾത്തലയിൽ പൂർണ്ണമായും മൊഹമ്മദീയ വിശ്വാസത്തിലുമായി തീർന്നു. ഇരുപതാം നൂറ്റാണ്ടിൽ പരിസ്ത്രോയിക്കയും ഗ്ലാസ്നോസ്തും മറികടന്ന് അവർ 1990 കളിൽ സ്വാതന്ത്ര്യത്തിലേക്ക് നടന്നുനീങ്ങിയപ്പോൾ ഒരേ മതവിശ്വാസവും ശാന്ത സംസ്കാരവും ശീലിച്ചിരുന്നവരെ നാല് സ്ഥാൻ രാജ്യങ്ങളായി കീറി മുറിച്ചു എന്നതും അത്ഭുതാവഹം. ( ഉസ്ബെകിസ്ഥാൻ, കിർഗിസ്ഥാൻ)
ഫലഫൂയിഷ്ടമായ മണ്ണിൽ ചോളവും ഗോതമ്പും പച്ചക്കറികളും പഴവർഗങ്ങളും എഥേഷ്ടം വളരുന്നതും കുതിരകളും ആടുമാടുകളും മലമടക്കുകളിൽ സ്വൈരവിഹാരം നടത്തുന്നതും കണ്ണുകൾക്ക് ഒരു കുളിർമ്മ തന്നെയാണ്. ചരിത്രത്തെ തൃണവൽകരിക്കാനോ മാറ്റിയെഴുതാനോ ശ്രെമിക്കാത്ത ഒരു ജനത തങ്ങളുടെ സാമ്പത്തിക പരാധീനകളിലും ഒരു നല്ല നാളെക്കായി ഒരുമയോടെ നീങ്ങുന്നത് അവിടങ്ങളിലെ യാത്രയിൽ തൊട്ടറിയുവാനായി. സോവിയറ്റ് ഭരണ ഓർമ്മയായി സ്ഥാൻ രാജ്യങ്ങളിൽ ഇന്നും നിലനിൽക്കുന്ന വ്ലാഡിമീർ ലെനിന്റെ ഏക പൂർണ്ണകായ പ്രതിമയും രണ്ടാം ലോകമഹായുദ്ധ സ്മാരകവും ദേശാഭിമാനത്തിന്റെ പ്രൗഢി വിളിച്ചോതുന്ന പാർലമെന്റ് സർക്കാർ മന്ദിരങ്ങളും ഏതൊരു സഞ്ചാരിക്കും ആനന്ദദായകമാകും.
തുലോം ചുരുക്കമായ പോലീസ് വാഹനങ്ങളുടെ സാന്നിധ്യവും കാണുവാൻ പോലുമില്ലാത്ത ഫ്ലെക്സ്, പോസ്റ്റർ അലങ്കോലങ്ങളും ഈ ജനതയുടെ സംസ്കാര സമ്പന്നതയെ വിളിച്ചോതുന്നു. തലസ്ഥാനമായ ഭിഷ്കേക്കും ടിയൻ ഷാൻ പ്രകൃതിസുന്ദര പ്രദേശങ്ങളും അൽ-ആർച്ച നദിയും ചുങ്കുചാർക് പാർക്കും നമ്മുടെ പഹൽഗാമും വാഗമണ്ണും പൊന്മുടിയുമൊക്കെ ഒരുപോലെ ഓർമ്മയിലേക്ക് കൊണ്ടുവരുന്നു.
നമ്മുടെ സത്വത്തെ അറിയുവാനും നിസ്സാരത്വത്തെ ബോധ്യപ്പെടുവാനും ലോകമാതാവിന്റെ മടിയിൽ നമ്മുടെ ഓരോ യാത്രയും എത്രമേൽ സഹായിച്ചുകൊണ്ടേയിരിക്കുന്നു. ഈ യാത്രയിൽ കണ്ടതും പരിചയപ്പെട്ടതും ആയ അനേകം മലയാളി സൗഹൃദങ്ങൾക്കും ഹൃദയാഭിവാദ്യങ്ങൾ. ഏവർക്കും ആനന്ദദായകമായ അനേകം സഞ്ചാരസന്തോഷം നേർന്നുകൊണ്ട് ഈ യാത്ര ഇവിടെ അവസാനിപ്പിക്കുന്നു.
ഷിനു ജീസസ്സ് എബ്രഹാം
ചിറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: