Kerala

വഴിക്കടവിൽ വിദ്യാർത്ഥിയായ അനന്തുവിന്റെ മരണത്തിന് വഴിവെച്ചത് സർക്കാർ സംവിധാനങ്ങളുടെ മനപൂർവ്വമായ അനാസ്ഥ : രാജീവ് ചന്ദ്രശേഖർ

വന്യജീവി പ്രശ്നങ്ങൾ നേരിടാൻ കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾ സഹായകരവും പര്യാപ്തവുമാണ്. എന്നാൽ അതെല്ലാം അവഗണിച്ചാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്.

Published by

തിരുവനന്തപുരം : സർക്കാർ സംവിധാനങ്ങളുടെ മനപൂർവ്വമായ അനാസ്ഥയാണ് വഴിക്കടവിൽ വിദ്യാർത്ഥിയായ അനന്തുവിന്റെ മരണത്തിന് വഴിവെച്ചത്.
കാലങ്ങളായി മലയോര മേഖലയിലെ ജനത നേരിടുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ എൽ ഡി എഫും യു ഡി എഫും ശ്രമിച്ചില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കേന്ദ്ര സർക്കാർ നിരവധി നടപടികൾ സ്വീകരിക്കുകയും മലയോര മേഖലയെ സംരക്ഷിക്കാനാവശ്യമായ ഫണ്ടും നൽകിയിട്ടുണ്ട്. വന്യജീവി പ്രശ്നങ്ങൾ നേരിടാൻ കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾ സഹായകരവും പര്യാപ്തവുമാണ്. എന്നാൽ അതെല്ലാം അവഗണിച്ചാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്. ഇലക്ട്രിക് ഫെൻസിങ്ങ് കാര്യക്ഷമമല്ല എന്ന പരാതി കാലങ്ങളായി മലയോര ജനത ഉന്നയിക്കുന്നതാണ്.

മൃഗങ്ങൾക്കും, മനുഷ്യർക്കും മരണം സംഭവിക്കാത്ത തരത്തിൽ ഫെൻസിങ് വേണമെന്ന നിർദ്ദേശം പാലിക്കപ്പട്ടിട്ടില്ല. ഇലക്ട്രിഫിക്കേഷൻ നിലവാരം നാശ്ചിത കാലയളവിൽ .പരിശോധിക്കണം എന്ന നിർദേശവും അവഗണിക്കപ്പെടുന്നു.
വനം നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടു വന്ന ഭേദഗതി പ്രകാരം മനുഷ്യജീവന് ഭീഷണിയായ വന്യമൃഗങ്ങളെ കൊല്ലാൻ അധികാരം സംസ്ഥാന സർക്കാർ സംവിധാനങ്ങൾക്കുണ്ട്. അത് ഫലപ്രദമായി ഉപയോഗിക്കുന്നില്ല.

വനം – വന്യജീവി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ യാതൊന്നു ഇടപെടലും രാഹുലും പ്രിയങ്കയും ചെയ്യുന്നില്ല.
കുട്ടി ഷോക്കേറ്റു മരിക്കും മുമ്പ് മലപ്പുറത്ത് പ്രകടനം നടന്നു എന്ന വനം മന്ത്രി ശശീന്ദ്രന്റെ പ്രസ്താവന അപലപനീയമാണ്. കുടിയേറ്റ- ആദിവാസി മേഖലകളിലെ ജനങ്ങളോടുള്ള സർക്കാരിന്റെ അവഗണന വ്യക്തമാക്കുന്ന സമീപനമാണ്. കാട്ടുപന്നിയെ വേട്ടയാടുന്നതിനായി അനധികൃതമായി അവിടെ കറണ്ട് ഇടുന്നുണ്ടെന്ന് പലവട്ടം നാട്ടുകാർ പരാതി പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും നടപടി എടുക്കാത്ത സർക്കാർ സംവിധാനങ്ങൾ ഒരു കുട്ടി മരിച്ചു കഴിഞ്ഞപ്പോൾ യാതൊരു നാണവുമില്ലാതെ ഗൂഢാലോചന സിദ്ധാന്തം പ്രചരിപ്പിക്കുകയാണ്.

നിലമ്പൂരിൽ അനന്ദു എന്ന ചെറുപ്പക്കാരന്റെ മരണം രാഷ്‌ട്രീയം മാറ്റിവെക്കേണ്ട ഒരു വിഷയമാണെങ്കിലും, നിരവധി മനുഷ്യരുടെ മരണങ്ങൾക്ക് കാരണമായ മനുഷ്യമൃഗ സംഘർഷത്തെ പിണറായി വിജയൻ സർക്കാർ കൈകാര്യം ചെയ്ത ക്രൂരത ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു.

ശാസ്ത്രീയ വേലിയിടൽ, ആവാസ വ്യവസ്ഥ മാനേജ്മെന്റ്, സംഘർഷ ലഘൂകരണം എന്നിവയ്‌ക്കായി കേന്ദ്രം ഗണ്യമായ ഫണ്ട് അനുവദിച്ചിട്ടും, ആത്മാർത്ഥമായ നടപടികൾ സ്വീകരിക്കുന്നതിൽ കേരള സർക്കാർ പരാജയപ്പെട്ടു. വേലിയിടൽ പരിമിതമായ രീതിയിലാണ് ചെയ്തിരിക്കുന്നത്. വന ആവാസ വ്യവസ്ഥകൾക്കുള്ളിൽ വന്യജീവികൾക്ക് ഭക്ഷണത്തിനും വെള്ളത്തിനും മതിയായ വ്യവസ്ഥകളൊന്നുമില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പ്രസ്താവിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by