മാഗ്നസ് കാള്സന് (നടുവില്‍) ഗുകേഷ് (ഏറ്റവും ഇടത്തേയറ്റം) പ്രജ്ഞാനന്ദ (മാഗ്നസ് കാള്സന് തൊട്ട് ഇടത്ത്) അര്‍ജുന്‍ എരിഗെയ്സി (വലത്തേയറ്റം)
ന്യൂദല്‍ഹി: കഴിഞ്ഞ 14 വര്‍ഷമായി ചെസ്സില്‍ ലോകത്തെ ഒന്നാം റാങ്കുകാരനായിരുന്ന മാഗ്നസ് കാള്‍സന് അടിപതറിപ്പോയ ടൂര്‍ണ്ണമെന്‍റായിരുന്നു 2025ലെ നോര്‍വ്വെ ചെസ്. പ്രതിസന്ധിഘട്ടങ്ങളെ ശാന്തമായി നേരിട്ട് തിരിച്ചുവരവ് നടത്താനുള്ള മാഗ്നസ് കാള്സന്റെ അസാമാന്യ കഴിവാണ് നിര്‍ണ്ണായകമായ അവസാന റൗണ്ടില്‍ ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിയെ തോല്‍പിച്ച് 18 പോയിന്‍റുകളോടെ നോര്‍വ്വെ ചെസ് കിരീടം നേടാന്‍ കാള്‍സനെ അര്‍ഹനാക്കിയത്.
പക്ഷെ കാള്‍സന്‍ പതറിപ്പോയ ടൂര്‍ണ്ണമെന്‍റായിരുന്നു ഇത്തവണത്തെ നോര്‍വ്വെ ചെസ്സ്. ആറാം റൗണ്ടില്‍ ഇന്ത്യയുടെ ഗുകേഷിനോട് ക്ലാസിക്ക് ഗെയിമില്‍ തോറ്റതാണ് മാഗ്നസ് കാള്‍സന്റെ അടി തെറ്റിച്ചത്. ലോകമാകെ വൈറലായിപ്പോയ വീഡിയോ കൂടിയായിരുന്നു അത്. ഗുകേഷ് ജയവും അത് താങ്ങാനാവാതെ കോപത്തോടെ മേശയില്‍ മൂന്ന് തവണ ഇടിച്ച് ബോര്‍ഡിലെ കരുക്കള്‍ വരെ തെറിപ്പിക്കുന്ന മാഗ്നസ് കാള്‍സന്റെ ചിത്രവും. അതായത് തോല്‍വിയെ താങ്ങാന്‍ കഴിയാത്ത മാനസികാവസ്ഥയിലേക്ക് കാള്‍സന്‍ എത്തിയിരിക്കുന്നു. എന്നാല്‍ മാഗ്നസ് കാള്‍സന്റെ ഈ ദേഷ്യപ്രകടനം കാര്യമാക്കാതെ തിരിഞ്ഞ് വലതുകൈയില്‍ ചുംബിച്ച് മുകളിലേക്ക് ദൈവത്തെ നോക്കുന്ന കൂളായ ഗുകേഷിന്റെ ചിത്രം പങ്കുവെച്ചവരില്‍ ഫ്രഞ്ച് പ്രൊഫഷണല്‍ ഫുട് ബാള്‍ ടീമായ പാരിസ് സെയിന്‍റ് ജെര്‍മെയ്ന്‍ അഥവാ പിഎസ് ജി വരെയുണ്ട് എന്നത് ഗുകേഷിന്റെ വിജയം എത്രത്തോളം വൈറലായി എന്നതിന് തെളിവാണ്.മാഗ്നസ് കാള്‍സനെ തോല്‍പിച്ച ഗുകേഷിനെ കണ്ടപ്പോള്‍ വിഖ്യാത ഫുട്ബാള്‍ ടൂര്‍ണ്ണമെന്‍റായ യുവേഫ ചാമ്പ്യന്‍ഷിപ്പ് (യുസിഎല്‍) നേടിയതുപോലെ അനുഭവപ്പെട്ടു എന്നാണ് പിഎസ് ജി കുറിച്ചത്. 1.58 ലക്ഷം പേരാണ് എക്സില്‍ ഈ പോസ്റ്റ് കണ്ടത്. കഷ്ടിച്ച് നോര്‍വ്വെ ചെസ് കിരീടം ഒപ്പിച്ചെങ്കിലും ഈ തോല്‍വി മാഗ്നസ് കാള്‍സനില്‍ ഏല്‍പിച്ച ആഘാതം ചെറുതല്ല.
ഗുകേഷ് കാള്‍സനെതിരെ നേടിയ വിജയത്തെക്കുറിച്ച് ഫ്രഞ്ച് പ്രൊഫഷണല്‍ ഫുട് ബാള്‍ ടീമായ പാരിസ് സെയിന്‍റ് ജെര്‍മെയ്ന്‍ അഥവാ പിഎസ് ജി പങ്കുവെച്ച പോസ്റ്റ്:
ഗുകേഷിനെതിരെ ആദ്യ റൗണ്ടില്‍ വിജയിച്ച മാഗ്നസ് കാള്‍സന്‍ തുടക്കം മുതലേ ഗുകേഷിനെ പരിഹസിക്കുന്ന കമന്‍റുകളാണ് നടത്തിയിരുന്നത്. ഗുകേഷ് ലോകചാമ്പ്യനാകാന്‍ യോഗ്യനല്ലെന്ന് വരെ കാള്‍സന്‍ വീമ്പിളക്കിയിരുന്നു. പക്ഷെ ആ അഹന്ത ഗുകേഷ് അടക്കി. അതുകൊണ്ടാണ് ആറം റൗണ്ടിലെ പരാജയം മാഗ്നസ് കാള്‍സന്റെ മനോഘടനയില്‍ വലിയ ആഘാതമുണ്ടാക്കിയത്.
ഗുകേഷ് നോര്‍വ്വെയില്‍ അപാരമായ തിരിച്ചുവരവാണ് നടത്തിയത്. ഒരു ലോക ചെസ് ചാമ്പ്യനില്‍ നിന്നും പ്രതീക്ഷിക്കുന്ന പ്രകടനം. മാഗ്നസ് കാള്‍സന്‍, ഹികാരു നകാമുറ, ഫാബിയാനോ കരുവാന, അര്‍ജുന്‍ എരിഗെയ്സി വെയ് യി എന്നിവരെ തോല്‍പിക്കാന്‍ ഗുകേഷിന് സാധിച്ചു. ലോകത്തിലെ ഒന്ന്, രണ്ട്, നാല്, അഞ്ച്, ഒമ്പത് റാങ്കുകാരെയാണ്
മാഗ്നസ് കാള്‍സന്‍ നോര്‍വ്വെ ചെസ്സിനിടിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞത് തന്നെ മറികടക്കാന്‍ കഴിവില്ലെങ്കിലും ഗുകേഷ്, എരിഗെയ്സി, പ്രജ്ഞാനന്ദ, അരവിന്ദ് ചിതംബരം എന്നിവര്‍ ഭാവിയുടെ വാഗ്ദാനങ്ങളാണെന്നാണ്. ഇക്കുറി ലോക ചെസ് ഫെഡറേഷനായ ഫിഡെയുടെ ലോകറാങ്കിങ്ങില്‍ ആദ്യ പതിനൊന്ന് റാങ്കുകാരില്‍ നാല് ഇന്ത്യക്കാര്‍ സ്ഥാനം പിടിച്ചിരുന്നു. ഗുകേഷ് (5), പ്രജ്ഞാനന്ദ(7), അര്‍ജുന്‍ എരിഗെയ്സി(3), അരവിന്ദ് ചിതംബരം(11) എന്നിവര്‍. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അപൂര്‍വ്വ നേട്ടമാണിത്. റേറ്റിംഗിലും വലിയ വ്യത്യാസമില്ല. മാഗ്നസ് കാള്‍സന്‍ 2837 എന്ന ഇഎല്‍ഒ റേറ്റിംഗ് നേടിയെങ്കിലും ഹികാരുവിന്‍റേത് 2804 ആണ് റേറ്റിംഗ്. അര്‍ജുന്‍ എരിഗെയ്സിക്ക് 2782ഉം ഗുകേഷിന് 2776ഉം പ്രജ്ഞാനന്ദയ്‌ക്ക് 2767ഉം അരവിന്ദ് ചിതംബരത്തിന് 2746ഉം റേറ്റിംഗ് ഉണ്ട്.
ഇന്ത്യന്‍ ചെസ്സിന്റെ പിതാവായ വിശ്വനാഥന്‍ ആനന്ദ് കഴിഞ്ഞ ദിവസം ഇന്ത്യയിലെ കൗമാരക്കാരായ ചെസ് താരങ്ങളുടെ കഴിവിനെ വാഴ്‌ത്തിപ്പാടിയിരുന്നു. പ്രജ്ഞാനന്ദയും ഗുകേഷും അതില്‍ കൂടുതല്‍ പ്രതീക്ഷയുള്ള ഭാവിവാഗ്ദാനങ്ങളാണെന്നും ആനന്ദ് പറഞ്ഞിരുന്നു. ഗുകേഷിന് 19 വയസ്സെങ്കില്‍ പ്രജ്ഞാനന്ദയ്‌ക്ക് 20 വയസ്സാണ്. അര്‍ജുന്‍ എരിഗെയ്സിക്ക് 21 വയസ്സെങ്കില്‍ അരവിന്ദ് ചിതംബരത്തിന് പ്രായം 25. എന്തായാലും ഇനിയും കുറഞ്ഞത് 15 വര്‍ഷമെങ്കിലും നല്ല ഫോമില്‍ തന്നെ ഇവര്‍ക്ക് കളിക്കാനാകും. അതേ സമയം ഇപ്പോഴത്തെ ഒന്നും രണ്ടും റാങ്കുകാരായ മാഗ്നസ് കാള്‍സനും ഹികാരു നകാമുറയ്‌ക്ക് യഥാക്രമം 34ഉം 37ഉം വയസ്സാണ്. ഫാബിയാനോ കരുവാനയ്‌ക്കും 32 വയസ്സായി. അതായത് പ്രൈം ടൈം തീര്‍ന്നുപോയവരാണ് ഇവര്‍. ഇവരുടെ മികച്ച പെര്‍ഫോമന്‍സുകള്‍ ഇവര്‍ പുറത്തെടുത്തുകഴിഞ്ഞു.
ഗുകേഷും പ്രജ്ഞാനന്ദയും അര്‍ജുന്‍ എരിഗെയ്സിയും അവരുടെ പ്രൈം ടൈമിലേക്ക് കടക്കുന്നതേയുള്ളൂ. സമ്മര്‍ദ്ദങ്ങളെ ശാന്തമായി നേരിട്ട് വിജയത്തിലേക്ക് വഴിവെട്ടാനുള്ള കഴിവ് – അതാണ് ഇനി ഇവര്‍ വാര്‍ത്തെടുക്കേണ്ട കഴിവ്. സമനില വേണ്ടിടത്ത് സമനില നേടാനും വിജയം വേണ്ടിടത്ത് വിജയം നേടാനുമുള്ള കഴിവ്. റേറ്റിംഗ് കൂടിയ ഗ്രാന്‍റ്മാസ്റ്റര്‍മാരുടെ ടൂര്‍ണ്ണമെന്‍റുകളില്‍ തുടര്‍ച്ചയായുള്ള കളിപരിചയത്തില്‍ നിന്നും ആര്‍ജ്ജിച്ചെടുക്കേണ്ടതാണ് ഈ കഴിവ്. ഈ കരുത്ത് കൂടി നേടിയാല്‍ ഇവര്‍ പെര്‍ഫെക്ടായി. അതാണ് ഇനി ലോകം കാണാന്‍ പോകുന്നത്. ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ അത് ഇന്ത്യയുടെ ഈ കൗമാരക്കാരും യുവാക്കളും ആര്‍ജ്ജിച്ചെടുക്കു.ം അത്രയേ ഉള്ളൂ മാഗ്നസ് കാള്‍സന്റെ ആയുസ്സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക