തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷ പരിപാടികള്‍ എല്ലാ അര്‍ത്ഥത്തിലും പൂര്‍ണതയുള്ളതായിരുന്നുവെന്ന് മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍. തിരുവനന്തപുരത്ത് നടന്ന ജന്മഭൂമി അമ്പതാം വാര്‍ഷികാഘോഷ പ്രവര്‍ത്തക സമിതിയുടെ പ്രത്യേക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വയം സേവകര്‍ക്ക് യാതൊരു മുന്‍പരിചയം ഇല്ലെങ്കിലും അവരേറ്റെടുക്കുന്ന എല്ലാ പരിപാടികളും തനിയെ വിജയിക്കും. സംഘത്തിന് വേണ്ടി ചെയ്യണം എന്ന ചിന്ത വന്നാല്‍ സ്വയംസേവകര്‍ അത് ചെയ്തിരിക്കുമെന്നും എം. രാധാകൃഷ്ണന്‍ പറഞ്ഞു.
നൂറ് കണക്കിന് പ്രവര്‍ത്തകര്‍ രാവും പകലും അദ്ധ്വാനിച്ചതിന്റെ ഫലമായാണ് പരിപാടി വളരെ ഗംഭീരമായി മാറിയത്. ഒട്ടേറെ രംഗത്ത് കഴിവ് തെളിയിച്ച പ്രൊഫഷണലിസം കൊണ്ട് സവിശേഷ സിദ്ധിയുള്ള നേതൃനിര അവര്‍ക്ക് നിര്‍ദ്ദേശം നല്‍കാനുണ്ടായിരുന്നതാണ് മറ്റൊരു സവിശേഷത. ഇത്തരം പരിപാടികള്‍ സാധാരണ ഇവന്റ് മാനേജ്‌മെന്റുകള്‍ നടത്തിയാലേ നന്നാവൂ എന്ന പൊതുധാരണയുണ്ട്. ജന്മഭൂമി ഇതുവരെ ഒരു പരിപാടിയും ഇവന്റ് മാനേജ്‌മെന്റുകളെ വച്ച് നടത്തിയിട്ടില്ല. ഗള്‍ഫില്‍ മോഹന്‍ലാലുള്‍പ്പടെയുള്ള താരങ്ങളെ വച്ച് ദുബായ്‌യില്‍ നടത്തിയ പരിപാടിപോലും ജന്മഭൂമി നേരിട്ടാണ് നടത്തിയത്, എം. രാധാകൃഷ്ണന്‍ പറഞ്ഞു. വാര്‍ഷികാഘോഷങ്ങളുടെ ജനറല്‍ കണ്‍വീനറായ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ഡോ. സി. സുരേഷ്‌കുമാറിനെ ചടങ്ങില്‍ എം. രാധാകൃഷ്ണന്‍ ആദരിച്ചു.
ജനറല്‍ മാനേജര്‍ കെ.ബി.ശ്രീകുമാര്‍ അധ്യക്ഷനായി. ജന്മഭൂമിയുടെ ചരിത്രത്തിലെ തന്നെ വളരെ പ്രധാനപ്പെട്ട പരിപാടിയാണ് തിരുവനന്തപുരത്തെ സുവര്‍ണജൂബിലി ആഘോഷങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ആദ്യത്തെ സംഘാടക സമിതിയിലുണ്ടായിരുന്നവരെല്ലാം ഈ സംഘാടക സമിതിയിലും ഉണ്ട് എന്നതാണ് ഈ പരിപാടിയുടെ വിജയമെന്ന് കെ.ബി. ശ്രീകുമാര്‍ പറഞ്ഞു.
തുടര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജന്മഭൂമി ഡയറക്ടര്‍ ടി. ജയചന്ദ്രന്‍ സംസാരിച്ചു. റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്‍, ചീഫ് സബ് എഡിറ്റര്‍ ആര്‍. പ്രദീപ്, യൂണിറ്റ് മാനേജര്‍ ആര്‍. സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വാര്‍ഷികാഘോഷങ്ങളുടെ പ്രസക്ത ഭാഗങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ വേദിയില്‍ പ്രദര്‍ശിപ്പിച്ചു. മുന്‍ ഡിജിപി ആര്‍. ശ്രീലേഖ, ചരിത്രകാരന്‍ ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ജന്മഭൂമി കോര്‍പ്പറേറ്റ് മാനേജര്‍ ടി.വി. പ്രസാദ് ബാബു, ചലച്ചിത്ര നിര്‍മ്മാതാവ് സുരേഷ് കുമാര്‍, എ. അജികുമാര്‍, കെ. രാജശേഖരന്‍, ആര്‍.എസ്. മണി, കൗണ്‍സിലര്‍മാരായ വി.വി. രാജേഷ്, എം.ആര്‍. ഗോപന്‍, കെ.കെ. സുരേഷ് തുടങ്ങിയവര്‍ അഭിപ്രായങ്ങള്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: