ഇടുക്കി: കൊമ്പൊടിഞ്ഞാലിൽ ഒരു കുടുംബത്തിലെ നാല് പേർ വെന്തുമരിച്ച സംഭവത്തിൽ കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്താനൊരുങ്ങി പോലീസ്. ഇതിന്റെ ഭാഗമായി അയൽവാസിയുടെ മൊബൈൽ ഫോണും ലാപ്ടോപും ശാസ്ത്രീയ പരിശോധനയ്‌ക്ക് അയക്കാനായി ശേഖരിച്ചു. കുടുംബത്തിന്റെ മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നു ആരോപണം ഉയർന്നതിന് പിന്നാലെയാണ് കൂടുതൽ ശാസ്ത്രീയ പരിശോധനയ്‌ക്കായി അന്വേഷണ സംഘം തയ്യാറെടുക്കുന്നത്.
കാക്കനാട്ടെ റീജിയണൽ ലാബിലാണ് ഇതുമായി ബന്ധപ്പെട്ട് പരിശോധനകൾ നടക്കുന്നത്.മെയ് 9നാണ് ഇടുക്കി കൊമ്പൊടിഞ്ഞാൽ സ്വദേശി ശുഭ, മക്കളായ അഭിനന്ദ്, അഭിനവ്, ശുഭയുടെ അമ്മ പൊന്നമ്മ എന്നിവരെ വീടിന് തീപിടിച്ച് വെന്തുമരിച്ച നിലയിൽ കണ്ടെത്തിയത്. തീപിടിത്തത്തിന് കാരണം ഷോർട് സർക്യൂട്ടാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം എന്നാൽ ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് ഇത് പൂർണമായി ശരിവയ്‌ക്കുന്നില്ല. ഇതേത്തുടർന്നാണ് അപകടത്തിൽ ദുരൂഹതയാരോപിച്ച് നാട്ടുകാർ പ്രതിഷേധം തുടങ്ങിയത്.
സംഭവത്തിൽ പ്രതിഷേധം ആരംഭിച്ചതോടെ ഇടുക്കി ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം വിശദമായ അന്വേഷണം ആരംഭിച്ചു. മരിച്ച കുടുംബാംഗങ്ങളുമായി അടുത്ത ബന്ധമുളള ചിലരെ അന്വേഷണ സംഘം വീണ്ടും ചോദ്യംചെയ്തിട്ടുണ്ട്. ഇവരിൽ നിന്നുൾപ്പെടെ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അയൽവാസികളിലൊരാളുടെ ഫോൺ, ലാപ് ടോപ് എന്നിവ ശാസ്ത്രീയ പരിശോധനക്ക് അയക്കുന്നത്.
ഫോൺ കോൾ വിശദാംശങ്ങളുൾപ്പെടെ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഏതെങ്കിലും തരത്തിലുള്ള ഭീഷണിക്കോ സമ്മർദത്തിനോ വഴങ്ങി കുടുംബം ജീവനൊടുക്കിയതാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കും. ഇതുവരെയും സംഭവം കൊലപാതകമാണെന്ന് സംശയിക്കത്തക്കവണ്ണമുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും ആ സാധ്യത വെച്ചുകൊണ്ടുള്ള അന്വേഷണം നടക്കുന്നുണ്ടെന്നും അന്വേഷണം സംഘം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: