ന്യൂദല്‍ഹി:പാകിസ്ഥാനുമായി വെടിനിര്‍ത്തല്‍ നരേന്ദ്രമോദി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് മുന്‍പില്‍ കീഴടങ്ങി എന്ന അര്‍ത്ഥത്തില്‍ “നരേന്ദര്‍ സറണ്ടര്‍” എന്ന രീതിയില്‍ രാഹുല്‍ ഗാന്ധിയും ജോര്‍ജ്ജ് സോറോസ് എന്‍ജികളും സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചാരണം അഴിച്ചുവിട്ടിരിക്കുകയാണ്. “പാകിസ്ഥാന്റെ ഭീകരവാദികളായ നേതാക്കള്‍ക്ക് ഉചിതമായ മറുപടിയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ നല്‍കിയത്. കോണ്‍ഗ്രസ് നേതാക്കളായ സല്‍മാന്‍ ഖുര്‍ഷിദ് മുതല്‍ ശശി തരൂര്‍ വരെ ഉള്ളവര്‍ ഇതേക്കുറിച്ച് സംസാരിക്കുകയാണ്. പാകിസ്ഥാന്‍ തന്നെ ഇന്ത്യയുടെ വിജയത്തിന്റെ തെളിവുകള്‍ നല്‍കുന്നു. യാതൊരു മര്യാദയുമില്ലാത്ത രാഹുല്‍ ഗാന്ധി പാകിസ്ഥാന്റെ ചാരനാണെന്ന് എല്ലാവര്‍ക്കും മനസ്സിലായി”- രാഹുല്‍ ഗാന്ധിക്ക് മറുപടിയായി ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പറയുന്നു.
“വീഡ്ഡിത്തം വിളമ്പുന്നതിന് ഒരു പരിധിയുണ്ട്. പ്രതിപക്ഷ പാര്‍ട്ടിയില്‍ ഇരിയ്‌ക്കുക എന്നതിനര്‍ത്ഥം രാജ്യത്തിനെതിരെ സംസാരിക്കല്‍ അല്ലെന്ന് പറഞ്ഞുകൊടുക്കാന്‍ കോണ്‍ഗ്രസില്‍ ഒരാളുമില്ലേ?”- കേന്ദ്രമന്ത്രി കിരണ്‍ റിജിജു വിമര്‍ശിച്ചു.
ബിജെപി ഐടി സെല്‍ ചുമതലയുള്ള അമിത് മാളവ്യയും രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ശക്തമായി രംഗത്ത് വന്നു. ചരിത്രം ഇത് ഓര്‍മ്മിയ്‌ക്കും എന്ന് പറഞ്ഞുകൊണ്ടാണ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ അമിത് മാളവ്യ ആഞ്ഞടിച്ചത്. “ദോക് ലാം മുതല്‍ പഹല്‍ഗാം വരെ ഇന്ത്യ ഒറ്റക്കെട്ടായി രാജ്യത്തിന്റെ പരമാധികാരം കാത്ത് സൂക്ഷിക്കാനും ആഗോളശക്തിയായി ഉയരാനും ശ്രമിക്കുമ്പോഴെല്ലാം രാഹുല്‍ ഗാന്ധി ഇന്ത്യയുടെ രാഷ്‌ട്രീയ സാമ്പത്തിക ഉയിര്‍ത്തെഴുന്നേല്‍പിനെ എതിര്‍ക്കുന്ന ശക്തികളുമായി എപ്പോഴും കൈകോര്‍ക്കാറുണ്ട്. “- അമിത് മാളവ്യ എക്സില്‍ കുറിച്ചു.
ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനും പാകിസ്ഥാന്റെ ഭീകരവാദബന്ധം തുറന്നുകാട്ടാനും യുഎസില്‍ എത്തിയ കോണ്‍ഗ്രസ് നേതാവ് ശശിതരൂരും രാഹുല്‍ ഗാന്ധിയുടെ നരേന്ദര്‍ സറണ്ടര്‍ കാമ്പയിനെ വിമര്‍ശിച്ചു. ഇന്ത്യയ്‌ക്ക് പാകിസ്ഥാനുമായി വെടിനിര്‍ത്തലിന് ഒരു മൂന്നാം ശക്തിയുടേയും ആവശ്യമില്ലെന്നായിരുന്നു ശശി തരൂര്‍ യുഎസില്‍ നല്‍കിയ മറുപടി.
“പാകിസ്ഥാന്‍ പറയുന്ന അതേ ഭാഷയില്‍ സംസാരിക്കാന്‍ ഇന്ത്യയ്‌ക്ക് മടിയില്ല. പാകിസ്ഥാന്റെ ഭീകരവാദത്തെ ഇന്ത്യ സൈനിക കരുത്തുകൊണ്ടാണ് മറുപടി പറയുക. അതിന് ഒരു മൂന്നാമത് രാജ്യത്തിന്റെ പിന്തുണ ഇന്ത്യയ്‌ക്ക് ആവശ്യമില്ല” – ശശി തരൂര്‍ പറഞ്ഞു.
“പാകിസ്ഥാനുമായി വെടിനിര്‍ത്താന്‍ ഇന്ത്യയ്‌ക്ക് യുഎസിന്റെ ആവശ്യമില്ല. പാകിസ്ഥാന്‍ ആക്രമണംനിര്‍ത്തിയാല്‍ ഇന്ത്യയും നിര്‍ത്തുമെന്ന് പാശ്ചാത്യരാജ്യങ്ങളോട് ഇന്ത്യ പറഞ്ഞിരുന്നു. അവര്‍ അത് പാകിസ്ഥാനോട് പറഞ്ഞുകാണണം. അതാണ് അവര്‍ വെടിനിര്‍ത്തിയത്. അതോടെ ഇന്ത്യയും വെടിനിര്‍ത്തി. അല്ലാതെ വെടിനിര്‍ത്തലിന് പിന്നില്‍ മൂന്നാമത്തെ ഒരു രാജ്യത്തിന്റെ ഇടപെടലും ഉണ്ടായിട്ടില്ല.” – ശശി തരൂര്‍ വ്യക്തമാക്കി. നരേന്ദ്രര്‍ സറണ്ടര്‍ ചെയ്തിട്ടില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു ശശി തരൂരിന്റെ മറുപടി.
ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്‍റായി അധികാരമേറ്റപ്പോള്‍ മാഗ എന്ന പേരെഴുതിയ ഒരു ചുവന്ന തൊപ്പി ധരിച്ചിരുന്നു. അമേരിക്കയെ വീണ്ടും ഗ്രേറ്റാക്കും (മാഗ- )എന്ന ഉറപ്പുനല്‍കി അധികാരത്തില്‍ വന്ന ട്രംപ് മാഗയെ സൂചിപ്പിക്കാനാണ് അതെഴുതിയ തൊപ്പി ധരിച്ചിരുന്നത്. ഈ തൊപ്പിയില്‍ നരേന്ദര്‍ സറണ്ടര്‍ എന്നെഴുതിയാണ് രാഹുല്‍ഗാന്ധിയുടെയും എന്‍ജിഒകളുടെയും കാമ്പയിന്‍ കൊഴുക്കുന്നത്.
സറണ്ടര്‍ ചെയ്തത് രാഹുല്‍ ഗാന്ധി
ഇന്ത്യാപാക് വെടിനിര്‍ത്തലിന് ശേഷം ഇന്ത്യയ്‌ക്കെതിരെ ഏറ്റവുമധികം കടന്നാക്രമണം നടത്തിയത് രാഹുല്‍ ഗാന്ധിയാണ്. ഇന്ത്യയുടെ എത്ര വിമാനങ്ങളാണ് പാകിസ്ഥാന്‍ വെടിവെച്ചിട്ടത് തുടങ്ങി യുദ്ധത്തിലെ ഇന്ത്യയുടെ നഷ്ടക്കണക്കുകള്‍ ചോദിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഓപ്പറേഷന്‍ സിന്ദൂര്‍ ഓപ്പറേഷന്‍ തുടങ്ങുന്നതിന് മുന്‍പ് ഇന്ത്യയുടെ വിദേശകാര്യമന്ത്രി പാകിസ്ഥാനെ വിവരമറിയിച്ചു എന്ന നുണപ്രചാരണവും രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തുകയാണ്. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചും ഇന്ത്യാ പാക് യുദ്ധത്തെക്കുറിച്ചും വ്യാജവാര്‍ത്തകളും കള്ളവിവരങ്ങളും പരത്തുകയാണ് രാഹുല്‍ ഗാന്ധി. പാകിസ്ഥാന്‍ പട്ടാളജനറലിനെപ്പോലെയാണ് രാഹുല്‍ ഗാന്ധി സംസാരിക്കുന്നതെന്ന വിമര്‍ശനവും വ്യാപകമാവുകയാണ്. പാകിസ്ഥാന്‍ കോണ്‍ഗ്രസ് (രാഹുല്‍) എന്നാണ് കോണ്‍ഗ്രസിനെതിരെ ഉയരുന്ന വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: