ആലുവ : 52 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേർ പോലീസ് പിടിയിൽ. ആലുവ കരുമലൂർ വെളിയത്തുനാട് കളപ്പുരക്കൽ മുഹമ്മദ് മിഷാൽ (27), ഉളിയന്നൂർ മഠത്തിൽ റസൽ (26) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും, ആലങ്ങാട് പോലീസും ചേർന്ന് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി എം ഹേമലതയ്‌ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മിഷാലിൻ്റ വീട്ടിൽ നിന്നാണ് എം.ഡി.എം.എ കണ്ടെടുത്തത്. ബംഗലുരുവിൽ നിന്നാണ് രാസലഹരി കൊണ്ടുവന്നത്. ഇവിടെ യുവാക്കൾക്കിടയിലാണ് വിൽപ്പന. പിടികൂടിയ രാസലഹരിക്ക് രണ്ടര ലക്ഷത്തോളം രൂപ വില വരും. എം.ഡി.എം.എ തൂക്കാനുപയോഗിക്കുന്ന ഇലക്ട്രോണിക്ക് ത്രാസ്, കടത്താനുപയോഗിച്ച കാറും, വലിക്കാനുപയോഗിക്കുന്ന ഗ്ലാസ് ട്യൂബ്, പൈപ്പ് എന്നിവയും കണ്ടെടുത്തു.
നിരവധി കേസിലെ പ്രതിയാണ് മുഹമ്മദ് മിഷാൽ. നർകോട്ടിക്ക് സെൽ ഡി വൈ എസ് പി ജെ. ഉമേഷ് കുമാർ, ആലുവ ഡി.വൈ.എസ്. പി റ്റി.ആർ. രാജേഷ്,ഇൻസ്പെക്ടർ പി.പി.ജസ്റ്റിൻ, എസ്. ഐ മാരായ ജിതിൻ കുമാർ, റ്റി.എസ്. അമൽ, രാജേഷ്, മനോജ് കുമാർ, എ എസ് ഐ സുനിൽ കുമാർ, എസ് സി പി ഒ ശ്രീരാജ്, സി പി ഒ മാരായ ജിതേഷ്, ലിഞ്ജു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
















