ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര വിവാഹിതയായി. ജര്‍മ്മനിയിലായിരുന്നു വിവാഹം. വരന്‍ ഒഡിഷയില്‍ നിന്നുള്ള ബിജു ജനതാദള്‍ എംപി പിനാകി മിശ്ര. മെയ് മൂന്നിനായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. 66കാരനായ പിനാകി മിശ്ര ജനിച്ചത് 1959ല്‍ ആണ്. മഹുവ മൊയ്ത്രയ്‌ക്ക് 51 വയസ്സേ പ്രായമുള്ളൂ. ഇരുവരും തമ്മില്‍ 15 വയസ്സിന്റെ വ്യത്യാസമുണ്ട്.
ബംഗാളിലെ കൃഷ്ണനഗറില്‍ നിന്നും രണ്ട് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് ഹുവ മൊയ്ത്ര. സ്വര്‍ണ്ണാഭരണവിഭൂഷിതയായ, പരമ്പരാഗത ശൈലിയിലുള്ള സാരി ധരിച്ച മഹുവ മൊയ്ത്ര പിനാകി മിശ്രയുടെ കൈകോര്‍ത്ത് പിടിച്ച് നടന്നുപോകുന്ന ചിത്രം ഇന്ത്യാ ടുഡേ പുറത്തുവിട്ടിരുന്നു. ഇതില്‍ നിന്നും പരമ്പരാഗതശൈലിയിലായിരുന്നു വിവാഹം എന്ന് വ്യക്തമാണ്.
ഒരു കാലത്ത് നരേന്ദ്രമോദിയെയും അദാനിയെയും വിമര്‍ശിച്ച് ശ്രദ്ധനേടിയ എംപിയാണ് മഹുവ മൊയ്ത്ര. പക്ഷെ പിന്നീടാണ് ഹിരാനന്ദാനി ഗ്രൂപ്പിന്റെ ഉടമസ്ഥനില്‍ നിന്നും പണം വാങ്ങിയാണ് പാര്‍ലമെന്‍റില്‍ അദാനിയ്‌ക്കെതിരെ മഹുവ മൊയ്ത്ര ചോദ്യങ്ങള്‍ ചോദിക്കുന്നതെന്ന ആരോപണവുമായി ബിജെപി എംപി നിഷികാന്ത് ദുബെ രംഗത്ത് വന്നത്. പിന്നാലെ ദേഹാദ് റായി എന്ന അഡ്വക്കേറ്റും മഹുവ മൊയ്ത്രയ്‌ക്കെതിരെ രംഗത്ത് വന്നു. ഹിരാനന്ദാനി ഗ്രൂപ്പ് ഉടമയില്‍ നിന്നും പണവും ദല്‍ഹിയിലെ എംപി ഫ്ലാറ്റ് മോടിപിടിപ്പിക്കുന്നതിന് സഹായം തേടിയതും തെളിവായി മാറിയതോടെ മഹുവ മൊയ്ത്രയുടെ എംപി സ്ഥാനം പാര്‍ലമെന്‍റ് വേണ്ടെന്ന് വെയ്‌ക്കുകയായിരുന്നു. പിന്നീട് വീണ്ടും മമതാ ബാനര്‍ജി എംപിയായി മത്സരിക്കാന്‍ തൃണമൂല്‍ ടിക്കറ്റ് നല്‍കുകയായിരുന്നു.
1974ല്‍ അസമില്‍ ജനിച്ച മഹുവ മൊയ്ത്ര നേരത്തെ ഇന്‍വെസ്റ്റ് ബാങ്കറായി ജോലി ചെയ്യുകയായിരുന്നു. 2010ലാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2019ലും 2024ലും ബംഗാളിലെ കൃഷ്ണനഗറില്‍ നിന്നുമാണ് മഹുവ മൊയ്ത്ര തൃണമൂല്‍ ടിക്കറ്റില്‍ എംപിയായത്.
കോണ്‍ഗ്രസില്‍ നിന്നും യാത്ര തുടങ്ങിയ വ്യക്തിയാണ് പിനാകി മിശ്ര. പിന്നീട് നവീന്‍ പട്നായികിന്റെ ബിജു ജനതാദളില്‍ ചേര്‍ന്നു. ദല്‍ഹിയിലെ സെന്‍റ് സ്റ്റീഫന്‍സ് കോളെജില്‍ നിന്നും നിയമബിരുദം നേടിയ വ്യക്തിയാണ് പിനാകി മിശ്ര. 1996ല്‍ ആണ് ആദ്യമായി എംപിയായി ഒഡിഷയിലെ പുരി ലോക് സഭാ മണ്ഡലത്തില്‍ നിന്നും ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2009,2014,2019 ലോക് സഭാ തെരഞ്ഞെടുപ്പുകളിലും വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: