കോഴിക്കോട്: വടകരയില്‍ കടയില്‍ സൂക്ഷിച്ച 24 പവന്‍ സ്വര്‍ണം കവര്‍ന്ന ജീവനക്കാരനെ പിടികൂടി. ചോറോട് കുരിയാടി സ്വദേശി വള്ളില്‍ സുനിലി(65)നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.
ഗീത രാജേന്ദ്രന്റെ ഉടമസ്ഥതയിലുള്ള കടയിലെ ജീവനക്കാരനായിരുന്നു ഇയാള്‍. ഗീത ലോക്കറില്‍ വയ്‌ക്കാനായി കടയില്‍ സൂക്ഷിച്ച സ്വര്‍ണമാണ് മോഷ്ടിച്ചത്.
വിവാഹ ആവശ്യത്തിനായി എടുത്ത ആഭരണങ്ങള്‍ വീണ്ടും ലോക്കറില്‍ വയ്‌ക്കും മുന്‍പ് വീട്ടില്‍ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്ന് കരുതിയാണ് സ്വന്തം കടയില്‍ ഗീത സ്വര്‍ണം സൂക്ഷിച്ചത്. പകല്‍ കടയില്‍ ആളുണ്ടാകുമെന്ന ധൈര്യമായിരുന്നു ഗീതയ്‌ക്കുണ്ടായിരുന്നത്.
വടകര മാര്‍ക്കറ്റ് റോഡിലെ സ്റ്റേഷനറി കടയിലാണ് ഗീത സ്വര്‍ണം സൂക്ഷിച്ചത്. ഈ കാര്യം കടയിലെ ജീവനക്കാരന്‍ സുനിലിന് അറിയാമായിരുന്നു.35 വര്‍ഷമായി ഈ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയാണ് സുനില്‍.
ലോക്കറിലേക്ക് മാറ്റാന്‍ സ്വര്‍ണം പുറത്തെടുത്തപ്പോഴാണ് ആഭരണം കുറവുണ്ടെന്ന് ഗീതയ്‌ക്ക് വ്യക്തമായത്. ഇതോടെ സുനിലിനെ ഗീത ചോദ്യം ചെയ്തു. ആഭരണങ്ങള്‍ താന്‍ എടുത്ത് വിറ്റുവെന്നും പണം രണ്ട് മാസത്തിനുള്ളില്‍ നല്‍കാമെന്നുമായിരുന്നു സുനിലിന്റെ മറുപടി. പിന്നാലെ ഗീത പൊലീസില്‍ പരാതി നല്‍കി. ഗീതയുടെ സ്വര്‍ണം മോഷ്ടിച്ച ശേഷം പതിവുപോലെ അടുത്ത ദിവസം ജോലിക്കെത്തിയ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വടകര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: