ന്യൂദല്‍ഹി: വ്യാപാരക്കരാറിന്റെ സമ്മര്‍ദ്ദതന്ത്രം ഉപയോഗിച്ചാണ് ഇന്ത്യ-പാക് വെടനിര്‍ത്തല്‍ സാധ്യമാക്കിയതെന്ന ട്രംപിന്റെ വാദം തള്ളി ശശി തരൂര്‍. അതേ സമയം അമേരിക്കയുമായി ഇന്ത്യ വ്യാപാരക്കരാര്‍ ചര്‍ച്ച ചെയ്യുന്ന സമയമായതിനാല്‍, ട്രംപിനെയും അമേരിക്കയെയും വെറുപ്പിക്കാതെയുള്ള ഉത്തരം നല്‍കാനും തരൂര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ഓപ്പറേഷന്‍ സിന്ദൂറില്‍ വെളിപ്പെട്ട പാകിസ്ഥാന്റെ ഭീകരവാദ ശൃംഖല തുറന്നുകാണിക്കാന്‍ യുഎസില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ ഭാഗമായി എത്തിയപ്പോഴായിരുന്നു ശശി തരൂരിനോട് മാധ്യമപ്രവര്‍ത്തകരുടെ ഈ ചോദ്യം ഉയര്‍ന്നത്. “ഇന്ത്യ-പാക് ഏറ്റുമുട്ടലിന്റെ നാളുകളില്‍ പലരും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് വാന്‍സ് പ്രധാനമന്ത്രിയെ വിളിച്ചിട്ടുണ്ട്. വിദേശകാര്യമന്ത്രി ജയശങ്കറും യുഎസ് വിദേശകാര്യസെക്രട്ടറി റൂബിയോയും തമ്മില്‍ സംസാരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ദേശീയ പ്രതിരോധ ഉപദേശകന്‍ അജിത് ഡോവലുമായി അമേരിക്കയുടെ റൂബിയോ സംസാരിച്ചിരുന്നു. ഇതില്‍ ഒന്നിലും യുദ്ധവും വ്യാപാരക്കരാറും തമ്മില്‍ ബന്ധപ്പെടുത്തിയിട്ടില്ല. തുടക്കം മുതലേ ഇന്ത്യ പറഞ്ഞ ഒരു കാര്യം ഇതാണ്. ഇന്ത്യയ്‌ക്കെതിരെ നടന്ന തീവ്രവാദ ആക്രമണത്തിന് പകരം വീട്ടുക മാത്രമാണ് ഇന്ത്യ ചെയ്തത്. ഈ യുദ്ധം നീട്ടിക്കൊണ്ടുപോകാന്‍ ഇന്ത്യയ്‌ക്ക് താല്‍പര്യമില്ലെന്നും പറഞ്ഞിരുന്നു. പാകിസ്ഥാന്‍ നിര്‍ത്തിയാല്‍ ഇന്ത്യയും നിര്‍ത്തും എന്നും തുടക്കത്തിലേ വ്യക്തമാക്കിയിരുന്നു.” – വ്യാപാരക്കരാറും വെടിനിര്‍ത്തലും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ശശി തരൂര്‍ പറഞ്ഞു.
ഇന്ത്യയുമായിഅമേരിക്ക നടത്തുന്ന വ്യാപാര ചര്‍ച്ച അലസിപ്പോകുന്നതിന് തന്റെ മറുപടി തടസ്സമാകരുതെന്നും ശശി തരൂരിന് അറിയാമായിരുന്നു. അമേരിക്കയ്‌ക്കും ട്രംപിനും ബഹുമാനം നല്‍കിക്കൊണ്ട് ശശി തരൂര്‍ നല്‍കിയ നയതന്ത്രം നിറഞ്ഞ മറുപടി ഇതായിരുന്നു:”അമേരിക്കന്‍ പ്രസിഡന്‍റിനെയും അമേരിക്കയെയും നന്നായി ബഹുമാനിക്കുന്ന രാജ്യമാണ് ഇന്ത്യ. പക്ഷെ ഇന്ത്യാ-പാക് വെടിനിര്‍ത്തലിന് വ്യാപാരക്കരാര്‍ ഒരിയ്‌ക്കലും കാരണമായിട്ടില്ല..പാകിസ്ഥാനുമായി വെടിനിര്‍ത്തലിന് ഇന്ത്യ മൂന്നാമത് ഒരു രാജ്യത്തോടും മധ്യസ്ഥരാകാന്‍ ആവശ്യപ്പെട്ടിട്ടില്ല. “
പ്രതികരിക്കാൻ ഇവിടെ എഴുതുക: