തിരുവനന്തപുരം: വേദിയിൽ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചെന്ന കാരണത്താൽ രാജ്ഭവനിൽ നടന്ന പരിപാടി ബഹിഷ്കരിച്ച് കൃഷിമന്ത്രി പി പ്രസാദ്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്താനിരുന്ന പരിപാടിയിൽ നിന്നാണ് പി പ്രസാദ് വിട്ടുനിന്നത്. കാവിക്കൊടിയേന്തി നിൽക്കുന്ന ഭാരതാംബയുടെ ചിത്രമാണ് മന്ത്രിയെ ചൊടിപ്പിച്ചത്. മന്ത്രിക്ക് പിന്തുണയുമായി മുഖ്യമന്ത്രിയുമെത്തി.
എന്നാൽ രാജ് ഭവനിൽ നടക്കുന്ന പരിപാടിയിൽ എന്തുവേണമെന്ന് രാജ് ഭവൻ തീരുമാനിക്കുമെന്ന് ഗവർണർ നിലപാട് സ്വീകരിച്ചു. രാജ് ഭവന്റെ സെൻട്രൽ ഹാളിൽ സ്ഥിരമായി ഉള്ള ചിത്രമാണിതെന്നും മാറ്റാൻ കഴിയില്ലെന്നും ഗവർണർ നിലപാടെടുത്തു. തുടർന്നാണ് സർക്കാർ പരിപാടി ഒഴിവാക്കിയത്.
പൊതു പരിപാടികളിൽ ഉപയോഗിക്കുന്ന ഭാരത മാതാവിന്റെ ചിത്രമല്ല, ആർഎസ്എസ് പരിപാടികളിൽ ഉപയോഗിക്കുന്ന ചിത്രമാണിതെന്നാണ് മന്ത്രിയുടെ വാദം.
സംസ്ഥാന സർക്കാരിന്റെ പരിസ്ഥിതി ദിനാഘോഷം രാജ്ഭവനിൽ വച്ച് ഗവർണർ രാജേന്ദ്ര ആർലേക്കറും കൃഷിമന്ത്രി പി. പ്രസാഗദും സംയുക്തമായി ഉദ്ഘാടനം ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്. ചിത്രം ശ്രദ്ധയിൽ പെട്ടതോടെ മന്ത്രി ചിത്രം മാറ്റണമെന്നും ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ ഈ ചിത്രം നേരത്തെ തന്നെ സ്ഥാപിച്ചതാണെന്നും മുൻപ് പല പരിപാടികളും ഈ പശ്ചാത്തലത്തിൽ നടന്നിട്ടുണ്ടെന്നും വ്യക്തമാക്കിയ ഗവർണർ ചിത്രം നീക്കം ചെയ്യാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ മന്ത്രി പരിപാടി ബഹിഷ്ക്കരിക്കുകയായിരുന്നു. രാജ്ഭവനിലെ പരിപാടി നടക്കാതെ വന്നതോടെ കൃഷിവകുപ്പിന്റെ പരിസ്ഥിതി ദിനാഘോഷം ദർബാർ ഹാളിലേക്ക് മാറ്റി. ചീഫ് സെക്രട്ടറിയും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ദർബാർ ഹാളിലെ പരിപാടിയിൽ പങ്കെടുക്കാൻ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിർദേശിക്കുകയായിരുന്നു.
രാജ്ഭവനിൽ തൈ നട്ട് ഗവർണറും പരിസ്ഥിതി ദിനം ആഘോഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക