തിരുവനന്തപുരം: അമൃത് ഭാരത് സ്‌റ്റേഷന്‍ പദ്ധതിയുടെ ഭാഗമായി 439 കോടി രൂപ ചെലവഴിച്ച് നടത്തുന്ന തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്റെ ആധുനികവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. രാജ്യത്തുടനീളമുള്ള 1375 റെയില്‍വേ സ്റ്റേഷനുകള്‍ അത്യാധുനിക രീതിയില്‍ വികസിപ്പിക്കുന്നതിനായി 2023 ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ആരംഭിച്ച അമൃത് ഭാരത് സ്റ്റേഷന്‍ യോജന പദ്ധതിയില്‍പ്പെടുത്തിയാണ് നിര്‍മാണം.. കേരളത്തിലെ 34 സ്റ്റേഷനുകള്‍ പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ ഏറ്റവും തിരക്കേറിയതും ഏറ്റവും ലാഭം നേടുന്നതുമായ റെയില്‍വേ സ്റ്റേഷനാണ് സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന്‍. 1931ല്‍ തീരുവിതാംകൂര്‍ മഹാറാണിയായിരുന്ന സേതുലക്ഷ്മി ബായിയുടെ ഭരണകാലത്താണ് സ്‌റ്റേഷന്‍ നിര്‍മ്മിച്ചത്. 1931 നവംബര്‍ 4നാണ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു. 1940 ല്‍ സ്‌റ്റേഷന്‍ അടച്ചുപൂട്ടുകയും പിന്നീട് 1955ല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിക്കുയും ചെയ്തു.
പ്രധാന കവാടത്തിന്റെ മുന്‍വശത്ത് 4.5 ലക്ഷം ചതുരശ്രയടിയില്‍ ഒന്‍പത് നിലകളുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഒന്നാം നില റെയില്‍വേ ഓഫീസുകള്‍, ഹോട്ടല്‍, വാണിജ്യ ലോബികള്‍, ടോയ്‌ലറ്റുകള്‍ എന്നിവയുണ്ടായിരിക്കും. രണ്ടാം നിലയില്‍ റെയില്‍വേ ഓഫീസുകള്‍, റീട്ടെയില്‍ സ്‌റ്റോറുകള്‍, ഹോട്ടല്‍, വാണിജ്യ ലോബികള്‍, ടോയ്‌ലറ്റുകള്‍, ലിഫ്റ്റ്, എസ്‌കലേറ്റര്‍, സ്‌റ്റെയര്‍ കേസുകള്‍ എന്നിവ ഉണ്ടായിരിക്കും. ശേഷിക്കുന്ന ഏഴ് നിലകള്‍ (മൂന്നാം നില മുതല്‍ ഒമ്പതാം നില വരെ) പൂര്‍ണ്ണമായും വാണിജ്യ നിലകളായിരിക്കും.
പവര്‍ ഹൗസ് റോഡിലെ രണ്ടാം പ്രവേശന കവാടത്തിന് സമീപം ഏഴുലക്ഷം ചതുര ഏടിയില്‍ 8 നിലകളുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. അതില്‍ നാല് നിലകള്‍ വാണിജ്യാവശ്യങ്ങള്‍ക്ക് വേണ്ടിയാണ്. ഏപ്രില്‍ മാസത്തിലാണ് റെയില്‍വേ സ്റ്റേഷന്റെ ആധുനികവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മൂന്നര വര്‍ഷം കൊണ്ട് പണികള്‍ പൂര്‍ത്തിയാക്കണമെന്നാണ് കരാര്‍. പൈതൃകമന്ദിരത്തിന്റെ വാസ്തുശാസ്ത്ര പ്രത്യേകതകള്‍ അതേപടി നിലനിര്‍ത്തിയാണ് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത്. പ്രധാന കെട്ടിടത്തിന്റെ മേല്‍ക്കൂര തിരമാലയുടെ ആകൃതിയിലായിരിക്കും. ആകാശക്കാഴ്ചയില്‍ കടലിന്റെയും കടല്‍ത്തീരത്തിന്റെയും അനുഭവം നല്‍കുന്നതിനായി ഇത് അക്വാ ഗ്രീന്‍ പെയിന്റ് ചെയ്യുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്ലാറ്റ്‌ഫോമുകള്‍ക്കും റെയില്‍വേ ട്രാക്കുകള്‍ക്കും മുകളില്‍ അത്യാധുധനികരീതിയിലുള്ള സ്റ്റീല്‍ മേല്‍ക്കൂരയും നിര്‍മ്മിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കും. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലാന്‍ഡ്‌സ്‌കേപ്പിംഗ്, സെല്‍ഫി പോയിന്റുകള്‍ എന്നിവയും നിര്‍മ്മിക്കും.
വിമാനത്താവളങ്ങള്‍ക്കു സമാനമായ സൗകര്യത്തോടെയുള്ള ഇരിപ്പിടങ്ങള്‍. പുറപ്പെടുന്നവര്‍ക്കും എത്തിച്ചേരുന്നവര്‍ക്കും പ്രത്യേക ലോഞ്ചുകള്‍, ഇന്‍ഫര്‍മേഷന്‍ ഡെസ്‌ക്, ലിഫ്റ്റ്, എസ്‌കലേറ്ററുകള്‍, സ്‌റ്റെയര്‍ കേസുകള്‍, ട്രെയിന്‍ വിവരങ്ങള്‍ അറിയാന്‍ സ്‌റ്റേഷന്റെ വിവിധ ഭാഗങ്ങളില്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡുകള്‍ തുടങ്ങിയവ സ്ഥാപിക്കും. സ്റ്റേഷനു പുറത്ത് 400 കാറുകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും സൗകര്യപ്രദമായി പാര്‍ക്കു ചെയ്യാവുന്ന മള്‍ട്ടിലെവല്‍ പാര്‍ക്കിങ് കേന്ദ്രത്തിന്റെ നിര്‍മ്മാണവും ആരംഭിച്ചു കഴിഞ്ഞു. റെയില്‍വേ സ്‌റ്റേഷനെയും തമ്പാനൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനെയും ബന്ധിപ്പിക്കുന്ന ഫുട്ട് ഓവര്‍ ബ്രിഡ്ജും നിര്‍മ്മിക്കും.
കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡും (കെആര്‍ഡിസിഎല്‍) റെയില്‍ വികാസ് നിഗം ലിമിറ്റഡും സംയുക്തമായാണ് നവീകരണത്തിനുള്ള കരാര്‍ എടുത്തിരിക്കുന്നത്.
സുനില്‍ തളിയല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക