ന്യൂദല്‍ഹി: കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമനുമായി സംസ്ഥാന ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ കൂടിക്കാഴ്ച നടത്തി. പ്രധാനമായും സംസ്ഥാനത്തിന്റെ മൂന്ന് ആവശ്യങ്ങളാണ് ബാലഗോപാല്‍ മുന്നോട്ടുവെച്ചത്. ആവശ്യങ്ങള്‍ അനുഭാവപുര്‍വം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയതായി അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെയും ആര്‍ബിഐയുടെയും നിര്‍ദേശപ്രകാരം ഗാരന്റി റിഡംപ്ഷന്‍ ഫണ്ട് സംസ്ഥാനം രൂപീകരിക്കുമെന്ന് ബാലഗോപാല്‍, നിര്‍മലാ സീതാരാമനെ അറിയിച്ചു. ഈ സാഹചര്യത്തില്‍ ഗാരന്റി റിഡംപ്ഷന്‍ ഫണ്ടിന്റെ പേരില്‍ കടമെടുപ്പ് പരിധിയില്‍ നിന്ന് കുറവുവരുത്തിയ 3,323 കോടി രൂപ തിരികെ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുടെ ഐജിഎസ്ടി വിഹിതത്തില്‍ കുറവു ചെയ്ത വകയില്‍ കേരളത്തിന് 965.16 കോടി രൂപ നഷ്ടമായെന്നും ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ബാലഗോപാല്‍ ആവശ്യപ്പെട്ടു.
മുന്‍വര്‍ഷമെടുത്ത അധികവായ്പകള്‍ ഈ വര്‍ഷത്തെ വായ്പകളുമായി ക്രമീകരിച്ചപ്പോള്‍ 1,877 കോടി രൂപയുടെ കുറവ് കേരളത്തിനുണ്ടായി. സംസ്ഥാനത്തിന്റെ ജിഎസ്ഡിപി വര്‍ദ്ധിക്കുകയും അന്തിമകണക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ത്തീകരിക്കുകയും ചെയ്യാത്ത സാഹചര്യത്തില്‍ പ്രസ്തുത തുക കുറവുചെയ്ത നടപടി പിന്‍വലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: