ജയ്പൂർ : രാജസ്ഥാനിലെ കോട്ട ജില്ലയിലെ രാംഗഞ്ച് മണ്ഡിയിൽ, വൈദ്യുതി മോഷണം പിടികൂടി മന്ത്രി മദൻ ദിലാവർ തന്നെ . ജലാലുദ്ദീൻ എന്നയാൾ അനധികൃത കണക്ഷനുകൾ വഴി 750 ലധികം വീടുകൾക്ക് വൈദ്യുതി വിതരണം ചെയ്യുകയും പണം തട്ടിയെടുക്കുകയുമായിരുന്നു . ജൂൺ 1 ഞായറാഴ്ച മന്ത്രി ദിലാവർ തന്റെ നിയമസഭാ മണ്ഡലമായ രാംഗഞ്ച്മണ്ഡിയിലെ സുകേത് പ്രദേശത്ത് മൊഹല്ല മീറ്റിംഗ് നടത്തുന്നതിനിടെയാണ് പ്രദേശത്ത് അനധികൃത വൈദ്യുതി വിതരണ ശൃംഖല പ്രവർത്തിക്കുന്നുണ്ടെന്ന് പരാതി ലഭിച്ചത്.
തുടർന്ന് മന്ത്രി ദിലാവർ അടിയന്തര അന്വേഷണം നടത്തി പ്രദേശം പരിശോധിച്ചു. പ്രദേശത്തെ വീടുകളിലേക്ക് വെള്ളം എത്തിക്കുന്നതിനായി ഭൂഗർഭ പൈപ്പ്ലൈനിന് സമീപം സ്ഥാപിച്ച സമാന്തര പൈപ്പ്ലൈനുകളിലൂടെ ജലാലുദ്ദീൻ വൈദ്യുതി വിതരണം ചെയ്യുന്നുണ്ടെന്ന് നാട്ടുകാർ മന്ത്രിയെ അറിയിച്ചു. ഉടൻ വൈദ്യുതി വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മന്ത്രി വിളിച്ചുവരുത്തി പരാതികൾ പരിശോധിക്കാൻ ആവശ്യപ്പെട്ടു.
എക്സിക്യൂട്ടീവ് എഞ്ചിനീയർ വിഷ്ണു ദത്ത് ലോധയും സാങ്കേതിക പ്രവർത്തകരുമെത്തി അനധികൃത കണക്ഷനുകൾ വിച്ഛേദിക്കാൻ ഉത്തരവിട്ടു. പൈപ്പുകൾ കുഴിച്ചെടുത്ത് അനധികൃത വയറിങ്ങുകൾ മുറിച്ചുമാറ്റി, എല്ലാ കേബിളുകളും പിടിച്ചെടുത്തു. അനധികൃത കണക്ഷനുകൾ മന്ത്രി പരിശോധിച്ചു. വൈദ്യുതി മോഷണത്തിലും അനധികൃത വൈദ്യുതി വിതരണത്തിലും ഉൾപ്പെട്ട പ്രതി ജലാലുദ്ദീനെതിരെ കേസെടുക്കാൻ മന്ത്രി പോലീസിന് നിർദേശം നൽകി.
അടയ്‌ക്കാത്ത ബില്ലുകൾ വഴി നഷ്ടപ്പെട്ട വരുമാനം തിരിച്ചുപിടിക്കാനും മന്ത്രി വൈദ്യുതി വിതരണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മുഴുവൻ വൈദ്യുതി ബില്ലുകളും, പിഴയും പലിശയും പ്രതികൾ അടയ്‌ക്കണമെന്നും നിർദേശം നൽകി. പ്രാദേശിക ട്രാൻസ്‌ഫോർമർ കേടുവരുത്തിയതിനും വൈദ്യുതി മോഷ്ടിച്ചതിനും പ്രതികൾക്ക് 8,50,000 രൂപ പിഴ ചുമത്തി. കൂടാതെ, ജലാലുദ്ദീനും മറ്റുള്ളവരുംക്കെതിരെ 22 പരാതി റിപ്പോർട്ടുകൾ ഫയൽ ചെയ്തിട്ടുണ്ട്, ഈ കേസുകളിൽ 18 ലക്ഷത്തിലധികം രൂപ പിഴയും ചുമത്തി.ഏകദേശം 30 വർഷങ്ങളായി ഈ തട്ടിപ്പ് നടത്തി 12 കോടിയിലേറെ രൂപയാണ് ജലാലുദ്ദീൻ സമ്പാദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: