തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്. പ്രത്യേക മാര്‍ഗനിര്‍ദേശങ്ങൾ സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തിറക്കി. പനിയുമായി ചികിത്സ തേടുന്നവർക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടോയെന്ന് പരിശോധിക്കണമെന്നും രോഗം ഗുരുതരമാകാൻ സാദ്ധ്യതയുള്ളവർക്ക് മാസ്ക് നിർബന്ധമാണെന്നും മാർഗനിർദേശത്തിൽ പറയുന്നു.
- പനി ബാധിച്ച് ആശുപത്രിയിലെത്തുന്നവർ നിർബന്ധമായും കൊവിഡ് പരിശോധന നടത്തണം. പനി ലക്ഷണങ്ങളുമായി എത്തുന്നവർ ആദ്യം ആന്‍റിജന്‍ ടെസ്റ്റ് ചെയ്യണം. ഫലം നെഗറ്റീവെങ്കില്‍ ആർടിപിസിആർ പരിശോധന നടത്തണം.
- പ്രായമായവരിലും മറ്റ് അസുഖങ്ങൾ ഉള്ളവരിലും കൊവിഡ് ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യത കൂടുതലാണ്. ഈ സാഹര്യത്തിൽ മാസ്‌ക് നിർബന്ധമായും ധരിക്കണം.
- മുതിർന്നവർ, ഗർഭിണികൾ, മറ്റ് ആരോഗ്യ പ്രശ്‌നമുള്ളവർ, ദുരിതാശ്വാസ ക്യാമ്പുകളിൽ ഉള്ളവർ പൊതു ഇടങ്ങളിൽ മാസ്‌ക് നിർബന്ധമാക്കണം.
- കൊവിഡ്-19, ഇൻഫ്ലുവൻസ എന്നിവയുടെ ലക്ഷണമുള്ളവർക്ക് ചികിത്സാ മാർഗരേഖകൾ കർശനമായി പാലിക്കണം.
- ആശുപത്രിയില്‍ എത്തുന്നവരും കൂട്ടിരിപ്പുകാരും മാസ്‌ക് ധരിക്കണം
- കൊവിഡ് രോഗികളെ ആശുപത്രികളിൽ പ്രത്യേക വാർഡിൽ പാർപ്പിക്കണം
- ആശുപത്രികളിലെ സൗകര്യങ്ങൾ അടിയന്തരമായി വിലയിരുത്തണം; ഓക്‌സിജൻ അടക്കമുള്ള സൗകര്യങ്ങൾ ഉറപ്പാക്കണം.
- ആശുപത്രിയിലെ സന്ദർശകരുടെ എണ്ണം നിയന്ത്രിക്കണം.
- രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവരെ ഫലപ്രദമായി നിരീക്ഷണം നടത്തണം.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, നിലവിൽ രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 4,026 ആയി ഉയർന്നു. ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത് കേരളത്തിലാണ് (1435). കഴിഞ്ഞ 24 മണിക്കൂറിനിടെ, 35 പുതിയ കേസുകളും 8 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. തൊട്ടുപിന്നാലെ മഹാരാഷ്‌ട്ര (494 ), ഗുജറാത്ത് (397), ഡൽഹി (393) എന്നീ സംസ്ഥാനങ്ങളുമുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5 മരണങ്ങളും റിപ്പോർട്ട് ചെയ്തു. മഹാരാഷ്‌ട്ര (2), കേരളം (1), തമിഴ്‌നാട്(1), പശ്ചിമ ബംഗാൾ(1), എന്നിങ്ങനെയാണ് കണക്കുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: