ന്യൂദല്‍ഹി: ജൂണ്‍ 15 ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു. ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ നടത്താന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത് പ്രകാരം ക്രമീകരണങ്ങള്‍ ഒരുക്കാനാണ് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് പരീക്ഷ മാറ്റിയത്. പുതിയ തിയതി പ്രഖ്യാപിച്ചിട്ടില്ല.
നീറ്റ് പി.ജി പരീക്ഷ രാവിലെയും വൈകുന്നേരവുമായി രണ്ട് ഷിഫ്റ്റില്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. ഇത് ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. രണ്ട് പരീക്ഷകളാകുമ്പോള്‍ ചോദ്യങ്ങള്‍ വ്യത്യസ്തമാകും. വിദ്യാര്‍ത്ഥികള്‍ക്ക് തുല്യ അവസരം കിട്ടില്ലെന്നായിരുന്നു പരാതി.
പരീക്ഷയുടെ തുല്യതയും സുതാര്യതയും ഉറപ്പാക്കാനാണ് ഒറ്റത്തവണയായി പരീക്ഷ നടത്താന്‍ കോടതി ഉത്തരവിട്ടത്. ക്രമീകരണങ്ങള്‍ പൂര്‍ത്തിയായില്ലെങ്കില്‍ പരീക്ഷാ തിയയ്യതി നീട്ടിവെക്കാമെന്നും സുപ്രീംകോടതി ഉത്തരവിലുണ്ടായിരുന്നു. ജസ്റ്റിസുമാരായ വിക്രം നാഥ്, സഞ്ജയ് കുമാര്‍, എന്‍ വി അഞ്ജാരിയ എന്നിവരുടെ ബെഞ്ച് ആണ് ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: