തിരുവനന്തപുരം: യുവ അഭിഭാഷകയെ മര്‍ദിച്ച കേസിലെ പ്രതി അഡ്വ. ബെയിലിന്‍ ദാസിന് തിരിച്ചടി. വഞ്ചിയൂര്‍ പൊലീസ് പരിധിയില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് ബെയിലിന്‍ ദാസ് നല്‍കിയ ഹര്‍ജി കോടതി തള്ളി. ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാലാണ് നിബന്ധനകളോടെ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 12 ആണ് ബെയിലിന് നേരത്തെ ജാമ്യം അനുവദിച്ചത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെയോ രണ്ട് മാസത്തേക്കോ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നതാണ് പ്രധാന ജാമ്യ വ്യവസ്ഥ. ഇതില്‍ ഇളവ് ആവശ്യപ്പെട്ടാണ് ബെയിലിന്‍ ഹര്‍ജി നല്‍കിയത്.
ഗൗരവമുള്ള കുറ്റകൃത്യം ചെയ്ത പ്രതിക്ക് ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു.കേസിലെ സാക്ഷികള്‍ പ്രതിയുടെ ഓഫീസിലെ അഭിഭാഷകരും ജീവനക്കാരുമാണ്. പ്രതിക്ക് ജാമ്യം ലഭിച്ചാല്‍ പ്രാഥമിക ഘട്ടത്തിലുള്ള അന്വേഷണം അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ജൂനിയര്‍ അഭിഭാഷക പ്രകോപനമുണ്ടാക്കിയതെന്നും ഓഫീസിനുള്ളില്‍ നടന്ന നിസാര സംഭവത്തെ പാര്‍വതീകരിക്കുകയാണെന്നും പ്രതിഭാഗം വാദമുന്നയിച്ചു. ഏത് ഉപാധിയും അംഗീകരിക്കാമെന്ന ബെയിലിന്‍ ദാസിന്റെ വാദത്തെ തുടര്‍ന്നാണ് കോടതി ജാമ്യം അനുവദിച്ചത്.
അഡ്വ. ശ്യാമിലി ജസ്റ്റിനെയാണ് സീനിയര്‍ അഭിഭാഷകന്‍ ബെയ് ലിന്‍ ദാസ് മുഖത്തടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: