മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ടുമുമ്പ് പുതിയ മുന്നണി പ്രഖ്യാപിച്ച് പി.വി.അന്‍വര്‍. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയുടെ ബാനറിലായിരിക്കും അൻവർ മത്സരിക്കുക. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് മുന്നണി. ആംആദ്മി പാര്‍ട്ടിയും മുന്നണിയുടെ ഭാഗമായേക്കും.
നിലമ്പൂരിലെ വിവിധ സംഘടനകളുടെ ആവശ്യപ്രകാരമാണ് നടപടിയെന്ന് അന്‍വര്‍ പ്രതികരിച്ചു. നിരവധി ചെറിയ സംഘടനകള്‍ മുന്നണിയുടെ ഭാഗമായേക്കും. കാര്‍ഷിക, തൊഴില്‍, വ്യാപാര, സാമൂഹിക-സാംസ്‌കാരിക സംഘടനകളുടെ താല്‍പര്യപ്രകാരമാണ് മുന്നണിയുടെ കീഴില്‍ മത്സരിക്കുകയെന്ന തീരുമാനം എടുത്തതെന്ന് പി വി അൻവർ പറഞ്ഞു. താൻ ഉയർത്തിയ പിണറായിസം, മരുമോനിസം, കുടുംബാധിപത്യം എന്നിവ ജനങ്ങൾ കൃത്യമായി മനസിലാക്കുമെന്ന് അൻവർ പറയുന്നു. ഇപ്പോൾ തന്നെ വ്യക്തിഹത്യ നടത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇതിനെ പ്രതിരോധിക്കുമെന്ന് അൻവർ വ്യക്തമാക്കി. വ്യക്തിഹത്യ നടത്തുന്നത് മുഹമ്മദ് റിയാസിന്റെയും ആര്യാടന്‍ ഷൗക്കത്തിന്റെയും നേതൃത്വത്തിലാണെന്ന് അന്‍വര്‍ ആരോപിച്ചു.
ഇരുമുന്നികളിലെയും നേതാക്കള്‍ കാട്ടിക്കൂട്ടിയ പലതിന്റെയും തെളിവുകള്‍ തന്റെ കൈവശമുണ്ട്. വേണ്ടി വന്നാല്‍ നിലമ്പൂര്‍ അങ്ങാടിയില്‍ ടിവി വച്ച് അത് കാണിക്കുമെന്നും അന്‍വര്‍ ഭീഷണി മുഴക്കി. നവകേരള സദസിന്റെ പേരില്‍ മുഹമ്മദ് റിയാസ് കോടികള്‍ പിരിച്ചുവെന്ന് പിവി അന്‍വര്‍ ആരോപിച്ചു. ഇതിന്റെ തെളിവുകള്‍ തന്റെ കൈയില്‍ ഉണ്ട്. താന്‍ വ്യക്തിഹത്യ നടത്താനല്ല തെരഞ്ഞെടുപ്പിലേക്കിറങ്ങുന്നതെന്ന് പിവി അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയ്‌ക്ക് നാളെ നിലമ്പൂരില്‍ മറുപടി നല്‍കുമെന്ന് പിവി അന്‍വര്‍ വ്യക്തമാക്കി.
ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ ചിഹ്നത്തിലോ സ്വതന്ത്ര ചിഹ്നത്തിലോ മത്സരിക്കുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പിൽ ഇരുമുന്നണികളെയും തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തും. ഭൂരിപക്ഷം ഇപ്പോൾ പ്രവചിക്കാൻ സാധിക്കില്ലെന്നും അൻവർ പറഞ്ഞു. യുഡിഎഫ് രക്ഷപ്പെടണമെങ്കിൽ വി ഡി സതീശൻ രാജിവയ്‌ക്കണമെന്നും അൻവർ ആവശ്യപ്പെട്ടു. സതീശന്റെ മനസിലും ശരീരത്തിലും അഹങ്കാരമാണെന്നും സതീശൻ മുഖ്യമന്ത്രിയാവാൻ വേണ്ടി കൈ പൊക്കുന്നവർക്ക് മാത്രമെ സിറ്റ് നൽകു എന്നും അൻവർ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: