ന്യൂദല്‍ഹി: പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ ഏകാത്മ മാനവദര്‍ശനം പ്രഭാഷണങ്ങളുടെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ദ്വിദിന ദേശീയ സെമിനാര്‍ സമാപിച്ചു. സമാപനസമ്മേളനം ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നഡ്ഡ ഉദ്ഘാടനം ചെയ്തു.
പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായ ഒരേസമയം ചിന്തകനും നേതാവും സംഘാടകനുമായിരുന്നു. ദീന്‍ദയാലിനെപ്പോലുള്ള നാല് പേരെ കണ്ടെത്താന്‍ കഴിഞ്ഞാല്‍, രാജ്യത്ത് പരിവര്‍ത്തനം കൊണ്ടുവരാന്‍ കഴിയുമെന്ന് ഗുരുജി ഗോവല്‍ക്കര്‍ പറഞ്ഞത് അതുകൊണ്ടായിരുന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ അദ്ദേഹം ഭാരതീയ ജനസംഘത്തെ ദേശീയ പാര്‍ട്ടിയായി വളര്‍ത്തി. അദ്ദേഹം നല്‍കിയ പ്രത്യയശാസ്ത്രം നാം സ്വീകരിച്ചു, നഡ്ഡ പറഞ്ഞു.
ഭാരതം ഭാരതത്തിന്റേതായ പ്രത്യയശാസ്ത്രത്തില്‍ ഊന്നണം എന്നാണ് ദീന്‍ദയാല്‍ ഉപാദ്ധ്യായ നല്‍കിയ സന്ദേശം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ ആശയങ്ങളാണ് നടപ്പാക്കുന്നത്. ഓരോ ജനക്ഷേമപദ്ധതികളും വികസനപ്രവര്‍ത്തനങ്ങളും ലക്ഷ്യംവെക്കുന്നത് ഏറ്റവും പാവപ്പെട്ടവരുടെ ക്ഷേമത്തെയാണ്. പ്രതിരോധം ഉള്‍പ്പെടെ എല്ലാ മേഖലകളിലും ആത്മനിര്‍ഭര്‍ ഭാരതത്തിലൂടെ സ്വാശ്രയത്വത്തിലേക്ക് ഭാരതം നീങ്ങുകയാണ്, നഡ്ഡ കൂട്ടിച്ചേര്‍ത്തു.
ന്യൂദല്‍ഹി എന്‍ഡിഎംസി സെന്ററില്‍ നടന്ന സമാപന സമ്മേളനത്തില്‍ പ്രമുഖ ചിന്തകന്‍ എസ്. ഗുരു മൂര്‍ത്തി, ഡോ. മഹേഷ് ചന്ദ്രശര്‍മ്മ, ഡോ. ശ്യാമ പ്രസാദ് മുഖര്‍ജി, റിസര്‍ച്ച് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. അനിര്‍ബന്‍ ഗാംഗുലി, പബ്ലിക് പോളിസി റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ സുമിത് ഭാസിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കേന്ദ്രകൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാന്‍, പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, തമിഴ്നാട് മുന്‍ ബിജെപി പ്രസിഡന്റ് കെ. അണ്ണാമലൈ, മുതിര്‍ന്ന ചിന്തകന്‍ അഭിനവ് പ്രകാശ്, ഡോ. ഗുരുപ്രകാശ് പാസ്വാന്‍, നിതിന്‍ ഗോഖലെ, ഡോ. ഗജാനന്‍ ഡാംഗെ, മമ്ത യാദവ് എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു. ഡോ. ശ്യാമ പ്രസാദ് മുഖര്‍ജി റിസര്‍ച്ച് ഫൗണ്ടേഷനും പബ്ലിക് പോളിസി റിസര്‍ച്ച് സെന്ററും സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: