India

തന്നെ സ്വാധീനിച്ച ഗുരുവിന്റെ പേരില്‍ ഐഐഎം അഹമ്മദാബാദില്‍ പഠനമികവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നാരാണമൂര്‍ത്തിയുടെ 12 കോടിയുടെ സ്കോളര്‍ഷിപ്പ്

തന്നെ സ്വാധീനിച്ച ഗുരുവിന്‍റെ പേരില്‍ ഐഐഎം അഹമ്മദാബാദില്‍ പഠനമികവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 12 കോടിരൂപയുടെ സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തി ഇന്‍ഫോസിസ് നാരാണമൂര്‍ത്തിയുടെ ഗുരുദക്ഷിണ.

Published by

ബെംഗളൂരു: തന്നെ സ്വാധീനിച്ച ഗുരുവിന്റെ പേരില്‍ ഐഐഎം അഹമ്മദാബാദില്‍ പഠനമികവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 12 കോടിരൂപയുടെ സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തി ഇന്‍ഫോസിസ് നാരാണമൂര്‍ത്തിയുടെ ഗുരുദക്ഷിണ. ഇന്ത്യയുടെ വിദ്യാഭ്യാസഭൂപടത്തില്‍ മികവിന്റെ പര്യായമാണ് ഐഐഎമ്മുകളെങ്കില്‍ അതില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനമുള്ള സ്ഥാപനമാണ് ഐഐഎം അഹമ്മദാബാദ്. അവിടുത്തെ കുട്ടികളിലെ അക്കാദമിക മികവ് പ്രോത്സാഹിപ്പിക്കാനാണ് ഇന്‍ഫോസിസ് നാരായണമൂര്‍ത്തി നല്‍കിയ 12 കോടി രൂപ പ്രയോജനപ്പെടുത്തുക.

പ്രൊഫ. ജസ്വന്ത് ജി കൃഷ്ണയ്യ മെറിറ്റ് സ്കോളര്‍ഷിപ്പ് എന്ന പേരിലാണ് ഈ സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്. ഉയര്‍ന്ന മാര്‍ക്ക് നേടുന്ന ഒന്നാം പിജി പ്രോഗ്രാം വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്. അടുത്ത 20 വര്‍ഷത്തേക്കാണ് ഈ സ്കോളര്‍ഷിപ്പ് നല്‍കുക. നാണ്യപ്പെരുപ്പം മൂലം തുക കുറഞ്ഞാല്‍ അത് കൂടി നികത്തി നല്‍കുന്ന രീതിയിലാണ് 12 കോടി സ്കോളര്‍ഷിപ്പ് തുക ഐഐഎം അഹമ്മദാബാദിന്റെ ചെയര്‍മാന്‍ കൂടിയായ നാരായണമൂര്‍ത്തി നല്‍കുന്നത്.

1969ല്‍ ഐഐഎം അഹമ്മദാബാദിലെ വിദ്യാര്‍ത്ഥിയായിരുന്നു ഇന്‍ഫോസിസ് നാരായണമൂര്‍ത്തി. അന്ന് ചീഫ് സിസ്റ്റംസ് പ്രോഗ്രമറായിരുന്നു. നാരായണമൂര്‍ത്തിയെ ഏറ്റവുമധികം സ്വാധീനിച്ച പ്രൊഫസറായിരുന്നു അന്തരിച്ച പ്രൊഫ. ജസ്വന്ത് ജി കൃഷ്ണയ്യ. “എന്റെ ആദ്യകാല ജീവിതവും ഔദ്യോഗിക ജീവിതവും രൂപപ്പെടുത്തുന്നതില്‍ പ്രൊഫ. ജസ്വന്ത് ജി കൃഷ്ണയ്യ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഭാവി വിദ്യാര്‍ത്ഥികളില്‍ പഠനമികവ് ആര്‍ജ്ജിക്കുന്നതിന് പ്രചോദനം പകരാന്‍ ഈ സ്കോളര്‍ഷിപ്പിന് സാധിക്കുമെന്ന് കരുതുന്നു. അതുവഴി ലോകത്തിന് ഒരു മെച്ചപ്പെട്ട മാറ്റം ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.”- നാരായണമൂര്‍ത്തി പറഞ്ഞു.

വിദ്യാഭ്യാസത്തിനുള്ള പരിവര്‍ത്തനശക്തിയില്‍ നാരായണമൂര്‍ത്തിക്കുള്ള വിശ്വാസത്തിന്റെ വിളംബരമാണ് ഈ സ്കോളര്‍ഷിപ്പെന്ന് ഐഐഎം അഹമ്മദാബാദിലെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന്റെ അധ്യക്ഷനായ പങ്കജ് ആര്‍ പട്ടേല്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളിലെ പഠനമികവിനെ ആഘോഷിക്കലാണ് ഈ സ്കോളര്‍ഷിപ്പെന്ന് ഐഐഎം അഹമ്മദാബാദ് ഡയറക്ടര്‍ ഭാരത് ഭാസ്കര്‍ പറഞ്ഞു.

ഒരു കാലത്ത് ഐഐഎം അഹമ്മദാബാദില്‍ നിന്നും മറ്റ് ഐഐഎമ്മുകളില്‍ നിന്നും പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളാണ് അമേരിക്കയിലെ സിലിക്കണ്‍ വാലി ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ കമ്പനി സ്ഥാപിച്ചവരും മറ്റ് കമ്പനികളുടെ തലപ്പത്ത് എത്തിയവരും. വിദ്യാര്‍ത്ഥികളിലെ പഠനമികവായിരുന്നു ഐഐഎമ്മുകള്‍ എന്നും തേടിയിരുന്നത്.

ഗ്ലോബല്‍ ലീഡര്‍ഷിപ്പ് നിലനിര്‍ത്തുക, അക്കാദമിക മികവ് വളര്‍ത്തുക എന്നീ ലക്ഷ്യത്തോടെയാണ് ഐഐഎം അഹമ്മദാബാദ് സ്കോളര്‍ഷിപ്പുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക. നാരായണമൂര്‍ത്തി നല്‍കിയ തുക ഐഐഎം അഹമ്മദാബാദ് എന്‍ഡോവ് മെന്‍റ് ഫണ്ട് ആണ് കൈകാര്യം ചെയ്യുക.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക