ഡോ. മനീഷ വര്‍മ്മ
അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (മീഡിയ), ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം
ജനീവയില്‍ അടുത്തിടെ സമാപിച്ച ലോകാരോഗ്യ അസംബ്ലിയില്‍, ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഭാരതത്തിന് ട്രക്കോമ രഹിത സര്‍ട്ടിഫിക്കേഷന്‍ നല്‍കിയത് പൊതുജനാരോഗ്യമേഖലയിലെ കേവലമൊരു വിജയമെന്നതിലുപരിയായ പ്രധാന്യമര്‍ഹിക്കുന്നു. ദേശീയ ഇച്ഛാശക്തിയുടെ വിജയത്തിന്റെ മികച്ച ഉദാഹരണമാണിത്. ശുചിത്വം, വൃത്തി, അവബോധം എന്നിവയുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി നടത്തി വന്ന സജീവമായ ശ്രമങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ ഈ നേട്ടം, മറ്റൊരു ദീഘകാല വിപത്തായ ക്ഷയരോഗത്തെ (ടിബി) ഭാരതം ങ്ങനെ നേരിടണം എന്നത് സംബന്ധിച്ച വ്യക്തമായ മാര്‍ഗ്ഗരേഖ തരുന്നു. ട്രക്കോമ വിജയത്തിന്റെ അലയൊലികള്‍, ക്ഷയരോഗ മുക്ത ഭാരതത്തിലേക്കുള്ള രാജ്യത്തിന്റെ മുന്നേറ്റത്തില്‍ ശക്തമായി പ്രതിധ്വനിക്കുന്നു.
പൊതുജനാരോഗ്യത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ സ്ഥിരതയോടെ ശ്രദ്ധ കേന്ദ്രീകരിച്ചത് ട്രാക്കോമയ്‌ക്കെതിരായ പോരാട്ടത്തിന് അടിത്തറ പാകിയത് പോലെ, സമഗ്രവും നിര്‍ണ്ണായകവും രൂഢമൂലവുമായ ജനകീയ പ്രസ്ഥാനമെന്ന (ജന്‍ ഭാഗിദാരി) തത്വശാസ്ത്രത്തിലൂന്നിയാണ് ക്ഷയരോഗത്തിനെതിരായ സമകാലിക പോരാട്ടവും മുന്നേറുന്നത്. ഇത് കേവലമൊരു മുദ്രാവാക്യമല്ല; സര്‍ക്കാര്‍ തന്ത്രങ്ങളുടെ ആധാരശിലയാണ്. അടുത്തിടെ സംഘടിപ്പിച്ച 100 ദിന ക്ഷയരോഗ നിര്‍മാര്‍ജ്ജന യജ്ഞം ഈ ദൃഢനിശ്ചയത്തിന്റെ വ്യക്തമായ ഉദാഹരണമാണ്. 12.97 കോടി ജനങ്ങളെ പരിശോധിക്കുകയും 7.19 ലക്ഷത്തിലധികം ക്ഷയരോഗികളെ തിരിച്ചറിയുകയും ചെയ്ത ഈ സംരംഭത്തിന്റെ വൈപുല്യം അദ്ഭുതാവഹമാണ്.
ഈ ഉദ്യമത്തെ വേറിട്ടു നിര്‍ത്തുന്നത് ക്ഷയരോഗവുമായി ബന്ധപ്പെട്ട സാമൂഹിക മുന്‍ധാരണകള്‍ മാറ്റിയെടുക്കുന്നതിനുള്ള സമാന്തര പ്രതിബദ്ധതയാണ്. 13.46 കോടി ‘നിക്ഷയ് ശിബിരങ്ങള്‍’ അഥവാ സാമൂഹിക പരിശോധനകളും അവബോധ പരിപാടികളും, വൈദ്യശാസ്ത്ര അറിവുകള്‍ക്കപ്പുറം നിലനില്‍ക്കുന്ന അപമാന ബോധം, മിഥ്യാധാരണകള്‍, തെറ്റായ വിവരങ്ങള്‍ എന്നിവ ഇല്ലാതാക്കുന്നതിനും കാര്യക്ഷമമായ ചികിത്സ വ്യാപിക്കുന്നുവെന്ന തിരിച്ചറിവിനും മികച്ച സംഭാവന നല്‍കുന്നു.
ക്ഷയരോഗ നിര്‍മാര്‍ജ്ജനത്തിന്റെ പശ്ചാത്തലത്തില്‍, ജനപങ്കാളിത്തമെന്നത് (ജന്‍ ഭാഗിദാരി) ഊര്‍ജ്ജസ്വലവും ബഹുമുഖവുമായ ഒരു പ്രതിഭാസമാണ്. വിദൂര ഗ്രാമങ്ങളിലെ സുപ്രധാന സമ്പര്‍ക്ക കേന്ദ്രങ്ങളായ ആശാ പ്രവര്‍ത്തകര്‍, അംഗന്‍വാടി ജീവനക്കാര്‍ തുടങ്ങിയ സാമൂഹികാരോഗ്യ പ്രവര്‍ത്തകരുടെ അക്ഷീണമായ സമര്‍പ്പണത്തെ പിന്തുണയ്‌ക്കുന്ന ഒരു ആവാസവ്യവസ്ഥയാണിത്. സംശയിക്കപ്പെടുന്ന കേസുകള്‍ തിരിച്ചറിയുന്നതിലും, ചികിത്സ ഉറപ്പാക്കുന്നതിലും, പോഷകാഹാര പിന്തുണ നല്‍കുന്നതിലും നിഷ്‌കര്‍ഷ പുലര്‍ത്തുന്ന, വേണ്ടത്ര പരിഗണന ലഭിക്കാത്ത മുന്‍നിരപ്പോരാളികളാണവര്‍. ആ അടിത്തറയിലൂന്നി, പ്രാദേശിക സ്വയം സഹായ സംഘങ്ങള്‍, സന്നദ്ധ സംഘടനകള്‍, ആത്മീയ സംഘടനകള്‍ തുടങ്ങിയവയുടെ വിഭവങ്ങള്‍ സമാഹരിച്ച് രോഗികള്‍ക്ക് നിര്‍ണായക പിന്തുണ നല്‍കുന്നതിനുള്ള ശൃംഖലകള്‍ സ്ഥാപിച്ചുകൊണ്ട് സമൂഹം നേതൃത്വം നല്‍കുന്ന ഈ ഉദ്യമം കൂടുതല്‍ ശക്തിപ്പെടുന്നു.
എന്നാല്‍, ഈ മുന്‍നിരപ്പോരാളികള്‍ രംഗത്തിറങ്ങുന്നതിന് മുമ്പുതന്നെ, ഭാരതത്തിന്റെ ചലനാത്മകമായ മാധ്യമ മേഖല അതിനായി സജ്ജമായിക്കഴിഞ്ഞിരുന്നു. 100 ദിന പ്രചാരണത്തിനായുള്ള ആകര്‍ഷക മുദ്രാവാക്യമായ ‘സാര്‍വത്രിക ശ്രദ്ധ, ക്ഷയരോഗ മുക്ത ഭാരതം’എന്ന പ്രചാരണം വെറും വാചാടോപമായിരുന്നില്ല; അത് ഒരു ദേശീയ ആഹ്വാനമായിരുന്നു. ടെലിവിഷന്‍, റേഡിയോ, പൊതുഇടങ്ങള്‍ എന്നിവയിലുടനീളം ഒട്ടേറെ പ്രാദേശിക ഭാഷകളില്‍ ഈ ആഹ്വാനം പ്രതിധ്വനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെ, സര്‍ക്കാരുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങള്‍ ഈ മേഖലയിലെ രാജ്യത്തിന്റെ പുരോഗതിയെ നിരന്തരം പിന്തുണയ്‌ക്കുന്നു. ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ജെ.പി. നഡ്ഡയുടെ നേതൃത്വത്തില്‍, വിവിധ മന്ത്രാലയങ്ങളുടെ സഹകരണവും സംസ്ഥാന തലത്തിലെ ഭാവാത്മക പരിശ്രമങ്ങളും പ്രോത്സാഹിപ്പിക്കുന്ന ‘സമഗ്ര സര്‍ക്കാര്‍ ‘ സമീപനം ഏകീകൃതമായ ദേശീയ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നു.
ക്ഷയരോഗത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടത്തിന്റെ മറ്റൊരു ആധാരശില പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ സ്വാധീനമാണ്. 2,50,000-ത്തിലധികം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ക്ഷയരോഗബാധ കണ്ടെത്തുന്നതിന് ശ്രമം നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളെ സര്‍വ്വ സാധാരണമായി അവതരിപ്പിക്കുന്നു. സര്‍പഞ്ചുമാരെയും ഗ്രാമമുഖ്യന്മാരെയും പൊതുജനാരോഗ്യപരിപാലനത്തിന്റെ നേതൃത്വത്തിലേക്ക് അവരോധിക്കുന്നു. ഒരുകാലത്ത് നിഷിദ്ധമായിക്കരുതിയിരുന്ന കാര്യം ഇപ്പോള്‍ ഗ്രാമതലത്തില്‍ പരസ്യമായി ചര്‍ച്ച ചെയ്യുന്നു. അതിലും പ്രധാനമായി, അത് നടപ്പിലാക്കപ്പെടുന്നു.
പൊതുജനാരോഗ്യ സഖ്യത്തില്‍ മാധ്യമങ്ങളും
ഈ മഹത്തായ ഉദ്യമത്തില്‍ മാധ്യമങ്ങളുടെ പങ്ക് ഒഴിച്ചുകൂടാനാവാത്തതാണ്. സര്‍ക്കാര്‍ ഇടപെടലുകള്‍, സാമൂഹിക സംരക്ഷണ പദ്ധതികള്‍, സമൂഹം നയിക്കുന്ന സംരംഭങ്ങളുടെ പ്രചോദനാത്മകമായ കഥകള്‍ എന്നിവ ഉയര്‍ത്തിക്കാട്ടുന്നതിലൂടെ, പൊതുജനവിശ്വാസം വളര്‍ത്തുകയും പരിചരണത്തിനായി മുന്നോട്ട് വരാന്‍ വ്യക്തികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഈ വികേന്ദ്രീകൃതവും ജനകേന്ദ്രീകൃതവുമായ മാതൃക അതിന്റെ ഏറ്റവും ആഴത്തിലുള്ള ആവിഷ്‌കാരം കണ്ടെത്തുന്നത് നൂതനമായ നി-ക്ഷയ് മിത്ര സംരംഭത്തിലാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പോഷകാഹാരത്തെയും ക്ഷയരോഗ ചികിത്സാ ഫലങ്ങളെയും ബന്ധിപ്പിക്കുന്ന തെളിവുകള്‍ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്, കോര്‍പ്പറേഷനുകള്‍, സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍, കുട്ടികള്‍ അടക്കമുള്ളവര്‍ നി-ക്ഷയ് മിത്രങ്ങളാകാന്‍ മുന്നോട്ടു വരും വിധത്തില്‍ സമൂഹ പ്രവര്‍ത്തനങ്ങളുടെ ശക്തമായ തരംഗത്തിന് കാരണമായി. സമീപകാല 100 ദിന പ്രചാരണത്തിനിടെ 1.05 ലക്ഷത്തിലധികം നിക്ഷയ് മിത്രങ്ങള്‍ ക്ഷയ രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും 3.06 ലക്ഷത്തിലധികം ഭക്ഷ്യ ബാസ്‌ക്കറ്റുകള്‍ വിതരണം ചെയ്തു.
ക്ഷയരോഗ മുക്തരായവര്‍ നേതൃത്വമേറ്റെടുക്കുന്നത് ഈ മുന്നേറ്റത്തിന്റെ ഭാഗധേയത്തെ മാറ്റിമറിക്കുന്നു. രോഗശാന്തിയ്‌ക്കായുള്ള സ്വന്തം പ്രയാണം വിജയകരമായി പൂര്‍ത്തിയാക്കിയ ഈ വ്യക്തികള്‍ ഇപ്പോള്‍ ഈ പ്രസ്ഥാനത്തിന്റെ അവിഭാജ്യ സഖ്യകക്ഷികളാണ്. ക്ഷയരോഗത്തിന്റെ പിന്നിലെ ശാസ്ത്രം, അത് രോഗിയെ മാനസികമായി എങ്ങനെ ബാധിക്കുന്നു, സാമൂഹിക ശൃംഖലകള്‍ കെട്ടിപ്പടുക്കുന്നതിനുള്ള സാങ്കേതിക വിദ്യകള്‍ എന്നിവയെക്കുറിച്ച് അവബോധമുള്ള അവര്‍ ലഭ്യമാക്കുന്ന ഘടനാപരമായ പരിശീലനവും അനുഭവങ്ങളുടെ പങ്കിടലും ചികിത്സയുമായി പൊരുത്തപ്പെടാന്‍ പ്രചോദനം നല്‍കുന്നു.
രാജ്യം ക്ഷയരോഗ മുക്തമാകുമ്പോള്‍, ഈ പ്രധാന ഉത്തേജക ഘടകങ്ങളും ജനപങ്കാളിത്തത്തിന്റെ ആത്മാവും തമ്മിലുള്ള നിരന്തര സമന്വയം പ്രധാനമായിരിക്കും. വിവരങ്ങള്‍ നല്‍കാനും പ്രചോദിപ്പിക്കാനും സമാഹരിക്കാനുമുള്ള അവരുടെ സംയോജിത ശക്തി നിസ്സംശയമായും ഭാരതത്തിന്റെ ഏറ്റവും വലിയ ആസ്തിയാണ്. സാങ്കേതികവിദ്യ തന്ത്രപരമായി ഉപയോഗപ്പെടുത്തുന്നതിലൂടെയും, നൂതന ആശയവിനിമയ തന്ത്രങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിലൂടെയും, സാമൂഹിക പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിലൂടെയും, ഒരു രോഗത്തെ നിര്‍മാര്‍ജ്ജനം ചെയ്യുക എന്നത് മാത്രമല്ല ഭാരതത്തിന്റെ ലക്ഷ്യം. എല്ലാ പൗരന്മാര്‍ക്കും അവബോധം ലഭിക്കുന്ന, എല്ലാ രോഗികള്‍ക്കും പിന്തുണ ലഭിക്കുന്ന, ക്ഷയരോഗം ഭൂതകാലത്തിന്റെ ഓര്‍മ്മയായി മാറുന്ന, ആരോഗ്യപൂര്‍ണ്ണവും കൂടുതല്‍ സജീവവുമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുകയാണ് ആത്യന്തിക ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: