ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിക്കപ്പെടുന്ന മാര്‍ഗ്ഗമാണ് ബിറ്റ് കോയിനും ക്രിപ്റ്റോ കറന്‍സിയും എന്നതിനാല്‍ ഇന്ത്യ ഇതിനെ പ്രോത്സഹാപ്പിക്കാറില്ല. ഇപ്പോഴിതാ ദാരിദ്ര്യത്തിലും ക്ഷാമത്തിലും കഴിയുന്ന, ഐഎംഎഫ് വായ്പയില്‍ മുന്നോട്ട് നീങ്ങുന്ന പാകിസ്ഥാന്‍ ബിറ്റ് കോയിന്‍ സമ്പദ്ഘടന ശക്തമാക്കാന്‍ ശ്രമിക്കുന്നത് എന്തിനാണെന്ന ചോദ്യം ഉയരുന്നു.
അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ സന്തോഷിപ്പിക്കാന്‍ വേണ്ടിക്കൂടി പാകിസ്ഥാന്‍ ബിറ്റ് കോയിന്‍ മൈനിങ്ങ് പ്രോത്സാഹിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ട്രംപുമായി ബന്ധപ്പെട്ട കമ്പനിക്കാണ് ബിറ്റ് കോയിന്‍ മൈനിങ്ങ് ചുമതല ഏല്‍പിക്കാന്‍ പോകുന്നത് എന്നറിയുന്നു. വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍ (ഡബ്ല്യു എല്‍ എഫ് ) എന്ന കമ്പനി ട്രംപ് കുടുംബവുമായി ബന്ധപ്പെട്ട കമ്പനിയാണ്. ഇവരാണ് പാകിസ്ഥാന് ആവശ്യമായ ബ്ലോക് ചെയിന്‍ ടൂളുകളും ക്രിപ്റ്റോ കറന്‍സി വ്യവസായവുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദേശവും നല്‍കുക. വിതരണത്തിനായി പുതിയ ബിറ്റ് കോയിന്‍ ബ്ലോക് ചെയിന്‍ ഉണ്ടാക്കുകയാണ് ബിറ്റ് കോയിന്‍ മൈനിങ്ങ് വഴി ചെയ്യുന്നത്. ട്രംപിനെ സന്തോഷിപ്പിക്കുന്നതിന്റെ ഭാഗമായി നേരത്തെ ഇലോണ്‍ മസ്കിന്റെ ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനം നല്‍കുന്ന സ്റ്റാര്‍ലിങ്കിനും പാകിസ്ഥാന്‍ താല്‍ക്കാലികമായി പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്.
വലിയ വൈദ്യുതിചെലവുള്ള ഏര്‍പ്പാടാണ് പുതിയ ബിറ്റ് കോയിന്‍ ശൃംഖലകള്‍ രൂപപ്പെടുത്താനുള്ള പുതിയ ബ്ലോക് ചെയിനുകള്‍ സൃഷ്ടിക്കാന്‍ വേണ്ടിയുള്ള മൈനിങ്ങ്. ഇതിനായി 2000 മെഗാവാട്ട് വൈദ്യുതിയാണ് ദാരിദ്ര്യത്തില്‍ നീന്തുന്ന പാകിസ്ഥാന്‍ നീക്കിവെയ്‌ക്കുന്നത്. ധനകാര്യമന്ത്രി മുഹമ്മദ് ഔറംഗസേബാണ് ഈ പ്രഖ്യാപനം നടത്തിയത്. സാധാരണജനങ്ങള്‍ അവിടെ വൈദ്യുതിയില്ലാതെ നട്ടം തിരിയുമ്പോഴാണ് പാക് സര്‍ക്കാരിന്റെ ഈ നീക്കം.
ഇതുവഴി മൂല്യമേറിയ ഡിജിറ്റല്‍ സമ്പദ്ഘടന ഉണ്ടാക്കാന്‍ കഴിയുമെന്നാണ് പാക് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്ന വിശദീകരണം. 2025 ഫെബ്രുവരിയില്‍ തന്നെ പാകിസ്ഥാന്‍ സര്‍ക്കാര്‍ ഇതിനായി ഒരു ക്രിപ്റ്റോ കൗണ്‍സില്‍ രൂപീകരിച്ചിരുന്നു. ഇപ്പോള്‍ പാകിസ്ഥാന്‍ ഡിജിറ്റല്‍ അസറ്റ് അതോറിറ്റി എന്ന പേരില്‍ സര്‍വ്വാധികാരങ്ങളുമുള്ള ഒരു സമിതി രൂപീകരിച്ചിരിക്കുകയാണ്. ബിലാല്‍ ബിന്‍ സകീബിനാണ് പാകിസ്ഥാന്‍ ഡിജിറ്റല്‍ അസറ്റ് അതോറിറ്റിയുടെ ചുമതല. 30 വയസ്സിന് താഴെ പ്രായമുള്ള ബിലാല്‍ ബിന്‍ സകീബ് ഫോബ്സ് ബിസിനസ് മാസികയുടെ ലിസ്റ്റില്‍ പെട്ട ബ്രിട്ടീഷ് -പാകിസ്ഥാന്‍ ബിസിനസുകാരനാണ്. ഇയാള്‍ക്ക് പാകിസ്ഥാന്‍ സൈനിക മേധാവിയായ അസിം മുനീറുമായി അടുത്ത ബന്ധമുണ്ട്. ബ്ലോക് ചെയിനെ അടിസ്ഥാനമാക്കിയുള്ള സാങ്കേതിക വിദ്യകളെയും ക്രിപ്റ്റോ കറന്‍സികളെയും നിയന്ത്രിക്കാനുള്ള അധികാരം പാകിസ്ഥാന്‍ ഡിജിറ്റല്‍ അസറ്റ് അതോറിറ്റിയ്‌ക്ക് ആയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: