ന്യൂദൽഹി : ‘ഭാരത് ജോഡോ യാത്ര’യ്‌ക്കിടെ സൈന്യത്തെക്കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് തള്ളി. കീഴ്‌ക്കോടതിയുടെ സമൻസ് ചോദ്യം ചെയ്ത് നൽകിയ ഹർജിയാണ് ജസ്റ്റിസ് സുഭാഷ് വിദ്യാർത്ഥിയുടെ ബെഞ്ച് തള്ളിയത്. തിങ്കളാഴ്ചയ്‌ക്കകം വിശദമായ ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി പറഞ്ഞു.
രാഹുൽ ഗാന്ധി ലക്നൗവിൽ താമസിക്കുന്ന ആളല്ലെന്നും അതിനാൽ പ്രസ്തുത പരാതിയിൽ അദ്ദേഹത്തെ വിളിച്ചുവരുത്തുന്നതിനുമുമ്പ്, ആരോപണങ്ങളുടെ സത്യാവസ്ഥ കോടതി അന്വേഷിക്കണമായിരുന്നുവെന്നും ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ കേൾക്കാൻ യോഗ്യമാണെന്ന് കണ്ടെത്തിയാൽ മാത്രമേ അദ്ദേഹത്തെ വിളിച്ചുവരുത്താവൂ എന്നുമാണ് രാഹുൽ പറഞ്ഞത് . എന്നാൽ ഇത് ഹൈക്കോടതി തള്ളിക്കളയുകയായിരുന്നു.
നേരത്തെ, രാഹുലിന്റെ ഹർജിയെ എതിർത്ത്, അഡീഷണൽ അഡ്വക്കേറ്റ് ജനറൽ വി.കെ. ഷാഹി, ഗവൺമെന്റ് പ്ലീഡർ വി.കെ. സിംഗ്, അഡീഷണൽ ഗവൺമെന്റ് പ്ലീഡർ അനുരാഗ് വർമ്മ എന്നിവരുൾപ്പെടെയുള്ള ഒരു കൂട്ടം അഭിഭാഷകർ രംഗത്തെത്തിയിരുന്നു.സമൻസ് ഉത്തരവിനെയും പരാതിയെയും രാഹുൽ വെല്ലുവിളിച്ചു . ഇത് ദുരുദ്ദേശ്യത്തോടെയാണ് ഫയൽ ചെയ്തതെന്നും വാദിച്ചു.
ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി ഇന്ത്യൻ സൈന്യത്തെക്കുറിച്ച് നിരവധി അവഹേളനപരമായ പരാമർശങ്ങൾ നടത്തിയതായി പരാതിക്കാരനായ ഉദയ് ശങ്കർ ശ്രീവാസ്തവ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: