കണ്ണൂർ: നൂറ്റാണ്ടു പിന്നിട്ട കണ്ണൂർ ചിറക്കൽ, കോഴിക്കോട് ജില്ലയിലെ വെള്ളറക്കാട് എന്നീ റെയിൽവേ സ്റ്റേഷനുകൾ തുറന്നു പ്രവർത്തിക്കാൻ ഉത്തരവിട്ട് കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ ശക്തമായ ഇടപെടലിനെ തുടർന്നാണ് റയിൽവേ സ്റ്റേഷനുകൾ അടച്ചു പൂട്ടാനുള്ള തീരുമാനം മാറ്റിയത്.
പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലുള്ള ഇരു സ്റ്റേഷനുകളും നഷ്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടി തിങ്കളാഴ്ച മുതൽ നിർത്താൻ പാലക്കാട് കമേഴ്സ്യൽ വിഭാഗമാണ് തീരുമാനിച്ചത്. പാസഞ്ചർ ട്രെയിനുകൾക്ക് സ്റ്റോപ്പുണ്ടായിരുന്ന ഹാൾട്ട് സ്റ്റേഷനുകളാണിവ. സ്‌റ്റേഷനിൽനിന്ന് ഹാൾട്ട് ഏജന്റ് ടിക്കറ്റ് വിതരണംചെയ്യുന്നതും നിർത്തലാക്കിയിരുന്നു. ഇതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ചിറക്കൽ റെയിൽവേ സ്റ്റേഷൻ പൂട്ടുന്നതിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ സമരം നടന്നിരുന്നു. ശതാബ്ദി പിന്നിട്ട ചിറക്കൽ സ്റ്റേഷൻ 1904 നാണ് സ്ഥാപിച്ചത്.
സ്ഥിരം യാത്രക്കാരുൾപ്പെടെ നിരവധിപ്പേരാണ് ചിറക്കൽ റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നത്. കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടിക്കും തിക്കോടിക്കും ഇടയിലാണ് വെള്ളറക്കാട് റെയിൽവേ ഹാൾട്ട് സ്റ്റേഷൻ. 60 വർഷം മുൻപ് കെ. കേളപ്പൻ മുൻകയ്യെടുത്ത് സ്ഥാപിച്ചതാണ് ഈ സ്റ്റേഷൻ. കണ്ണൂർ റെയിൽവെ സ്റ്റേഷന് അടുത്ത് കിടക്കുന്നതാണ് ചിറക്കൽ റെയിൽവേ സ്റ്റേഷൻ.
ചിറക്കൽ സ്റ്റേഷൻ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻ്റ് കെ കെ വിനോദ് കുമാർ ബിജെപി സംസ്ഥാന അധ്യക്ഷൻ റെയിൽവേ മന്ത്രിക്കും പാലക്കാട് ഡിവിഷൻ ഡി ആര്‍ എമ്മിനും നിവേദനം നൽകിയിരുന്നു. ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖറിന്റെ ശക്തമായ ഇടപെടലിനെ തുടർന്നാണ് ചിറക്കൽ, വെള്ളറക്കാട് റെയിൽവേ സ്റ്റേഷനുകൾ തുറന്നു പ്രവർത്തിക്കാൻ ഉത്തരവിറങ്ങിയതെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: