ന്യൂദല്‍ഹി: പാകിസ്ഥാന്റെ പ്രധാന സൈനിക വിമാനത്താവളമാണ് ഭോലാരി. കറാച്ചിയില്‍ നിന്നും 100 മൈല്‍ മാത്രം അകലെയുള്ള ഈ സൈനിക വിമാനത്താവളം പാക് സേനയുടെ സുപ്രധാന എയര്‍ബേസാണ്. എഫ് 16 എ ഉള്‍പ്പെടെയുള്ള ആധുനിക യുദ്ധവിമാനങ്ങളും അവാക്സ് പോലെയുള്ള ആധുനിക വ്യോമപ്രതിരോധസംവിധാനമുള്ള വിമാനങ്ങളും വിശ്രമിക്കുന്ന ഇടമാണിത്. 19 സ്ക്വാഡ്രണുകളും ഓപ്പറേഷന്‍ കണ്‍വെര്‍ഷന്‍ യൂണിറ്റും ഇവിടെയാണ്. ഒരു യുദ്ധവിമാനവും അത് പ്രവര്‍ത്തിപ്പിക്കുന്ന ക്രൂവും ചേര്‍ന്നതാണ് ഒരു സ്ക്വാഡ്രന്‍. സ്ക്വാഡ്രന്‍ ഓപ്പറേഷന്‍സ് നടക്കുന്ന വിമാനത്താവളം കൂടിയാണ് ഭോലാരി. ഇവിടെ വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് യുദ്ധപരിശീലനവും അടിയന്തരഘട്ടത്തില്‍ വ്യോമസേനയുടെ സൈനികവിന്യാസവും നടത്തുന്ന കേന്ദ്രമാണിത്. അതീവസുരക്ഷയും അവാക്സിന്റെ പ്രതിരോധവുമുള്ള ഇവിടെയാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ടാം ആക്രമണത്തില്‍ മെയ് 10ന് കയറിയടിച്ചത്. ഇന്ത്യയില്‍ നിന്നും ഇത്രയും മാരകമായ പ്രത്യാക്രമണം പാകിസ്ഥാന്‍ പ്രതീക്ഷിച്ചിരിക്കില്ല.
ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന എയര്‍ബേസിലെ ഹംഗാറിലൂടെ തുളച്ചുകയറിയതായി പറയുന്നു. അവിടെ വലിയൊരു തുള വീഴ്‌ത്തിയാണ് ബ്രഹ്മോസ് ഉള്ളിലേക്ക് പതിച്ചത്. ബ്രഹ്മോസിന്റെ മൂക്കിന്‍ തുമ്പത്ത് ഇരിക്കുന്നത് 300 കിലോഗ്രാം അത്യുഗ്ര സ്ഫോടകവസ്തുക്കളാണ്. ബ്രഹ്മോസ് തുളച്ചുകയറിയിട്ടുണ്ടെങ്കില്‍ ഉള്ളില്‍ സ്ഫോടനം നടന്നിരിക്കും എന്നാണ് .ചില യുദ്ധവിശകലനവിദഗ്ധര്‍ പറയുന്നത്. അന്നേരം വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ പാകിസ്ഥാന്റെ നാല് യുദ്ധവിമാനങ്ങളും അത്യാധുനിക വ്യോമപ്രതിരോധസംവിധാനങ്ങളുള്ള ഒരു അവാക്സ് വിമാനവും ഉണ്ടായിരുന്നതായി പറയുന്നു. സ്ഫോടനത്തില്‍ ഇവിടുത്തെ ആറ് വ്യോമസേനാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതിനര്‍ത്ഥം കോടികള്‍ വിലമതിക്കുന്ന പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും അവാക്സും ചാരമായിക്കാണുമോ?
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ മുഖ്യമന്ത്രി ഇന്ത്യ ഇവിടെ മിസൈല്‍ ആക്രമണം നടത്തിയ കാര്യം സ്ഥിരീകരിച്ചിരുന്നു. ഈ ആക്രമണത്തില്‍ ആറ് വ്യോമസേനാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായും ഇവര്‍ സ്ഥിരീകരിച്ചിരുന്നു. ബ്രഹ്മോസ് മിസൈല്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന വിമാനപ്പുര ഹംഗാറിന്റെ മൂലയില്‍ ഉണ്ടാക്കിയ വലിയ തുള ഉപഗ്രഹചിത്രങ്ങളില്‍ വ്യക്തമാണ്. അപ്പോള്‍ അതിനുള്ളിലുണ്ടായിരുന്ന നാല് യുദ്ധവിമാനങ്ങളും അവാക്സും നശിച്ചിട്ടുണ്ടാകും എന്നും ചില യുദ്ധവിശകലന വിദഗ്ധര്‍ പറയുന്നു.
പഹല്‍ ഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ പാക് അധീന കശ്മീരിലെയും പാകിസ്ഥാനിലെയും ഭീകരപരിശീലന കേന്ദ്രങ്ങള്‍ ആക്രമിച്ചശേഷം തിരിച്ചടിക്കരുതെന്നും ഇത് പാക് സൈന്യത്തിന് നേരെയല്ല, പാകിസ്ഥാനിലെ ഭീകരര്‍ക്ക് നേരെയാണ് ഈ ആക്രമണമെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രിയും സൈനികമേധാവിയും പാകിസ്ഥാന്‍ സേനയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് മുഖവിലയ്‌ക്കെടുക്കാതെ പാകിസ്ഥാന‍് തിരിച്ചടിച്ചു. അതിന് ബദലായാണ് മെയ് 10ന് ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ടാം ഭാഗം അരങ്ങേറിയത്. ഇതില്‍ പാകിസ്ഥാന്റെ 11 സൈനികവിമാനത്താവങ്ങള്‍ ഇന്ത്യ ആക്രമിച്ചു. ഇങ്ങിനെ ആക്രമിക്കാന്‍ കാരണം പാകിസ്ഥാന്‍ ഇന്ത്യയുടെ സൈനിക വിമാനത്താവളങ്ങള്‍ ലക്ഷ്യം വെച്ച് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതിനാലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: