നമ്മുടെ പുരാതനമായ അറിവുകളും ഗ്രന്ഥങ്ങളും പരിശോധിച്ചാല്‍ ഇന്നത്തെ അറിവുകള്‍ വളരെ ശുഷ്‌കവും അവ്യക്തവും, മാറിമാറിവരുന്നവയു മാണെന്നുകാണാം. വളരെ അഗാധവും സാമാന്യ ജനതക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതുമായ വിഷയങ്ങളെ വേദപുരാണോപനിഷത്തുകളായി ലളിതമാക്കി അവതരിപ്പിച്ചത് മിത്തായാണു കണ്ടിരുന്നത്. ഇന്നത്തെ അതികഠിനമായ വിഷയങ്ങള്‍ അതായത് മാനങ്ങള്‍ (ഡയമെന്‍ഷന്‍സ്) ഒരുബോധതലത്തിലേക്ക് അത്രപെട്ടന്ന് ഇറങ്ങിചെല്ലാവുന്നവയല്ലാത്തവയും ലളിതമായി കഥാരൂപേണ അവതരിപ്പിച്ചിരിക്കുന്നതുമായികാണാം.
സ്ട്രിങ് തിയറി അനുസരിച്ച് ശാസ്ത്രജ്ഞര്‍ പതിനൊന്ന് മാനങ്ങള്‍(ഡയമന്‍ഷന്‍സ്) വരെ വിശദമാക്കി. മുന്നു മാനങ്ങള്‍വരെ സാമാന്യഗതിയില്‍ മനസിലാകുമ്പോള്‍ ബാക്കിയുള്ളവ അറിവിലൂടെ മാത്രമാണ് അറിയാനാവുക. ശാസ്ത്രജ്ഞര്‍ ഇതുകൂടി ഇന്നു വിശദമാക്കുന്നു, ബ്രഹ്മാണ്ഡത്തില്‍ വ്യത്യസ്ത ഇടങ്ങളില്‍ വ്യത്യസ്ത സമയക്രമങ്ങളാണെന്ന്. കുറച്ചു കാലങ്ങളായിട്ടേ പല മാനങ്ങളേപ്പറ്റി(മള്‍ട്ടി ഡയമെന്‍ഷന്‍സ്) പറയുന്നുള്ളു. എന്നാല്‍ പുരാണങ്ങളില്‍ അറുപത്തിനാലു മാനങ്ങളാണു പറയുന്നത്. സനാതന ധര്‍മ്മം അനേകായിരം വര്‍ഷം മുമ്പേ ഇതു വ്യക്തമാക്കിയിട്ടുണ്ട്.
ഈ ഗ്രന്ഥങ്ങളെ ഇന്നും നാം മിത്തായി മാത്രമാണു കണക്കാക്കുക. അഖിലാണ്ഡകോടി ബ്രഹ്മാണ്ഡങ്ങളും അവയുടെ ഘടനാവിന്യാസങ്ങളും അക്കമിട്ടു വിശദമാക്കുമ്പോഴും പു
രാണേതിഹാസങ്ങള്‍ എല്ലാമൊരു നാടകീയമുഹൂര്‍ത്തമായേ ആധുനികര്‍ കണക്കാക്കുന്നുള്ളു. ചില വിഷയങ്ങളെ അത്രത്തോളം അറിവിന്റെ അഗാധതയില്‍ വിരാജിക്കാത്തവര്‍ക്ക് അതിന്റെ മുഖവുരപോലും അവരുടെ അറിവിന്റെ സീമക്കപ്പുറമാണ്. ഇത്തരം അറിവുകളെ പുരാണങ്ങളിലൂടെ കേള്‍ക്കുമ്പോള്‍ നാംഅത്ഭുതപ്പെട്ടുപോകും. അതു മനസിലാകത്തക്ക രീതിയില്‍ പുരാണകഥയിലൂടെ ചിലത് ഉദ്ധരിക്കാം.
സമാന്തര ബ്രഹ്മാണ്ഡത്തെപ്പറ്റി 1954-ല്‍ യാഗ് എവറസ്റ്റ് എന്ന പ്രൊഫസര്‍ പറഞ്ഞു. നമ്മുടെ ലോകത്തിന് സമാന്തരമായി മറ്റു ലോകങ്ങള്‍ കൂടിയുണ്ടെന്ന്. എന്നാല്‍ ഹിന്ദു പുരാണങ്ങളില്‍ ആയിരത്താണ്ടുകള്‍ മുമ്പേ സമാന്തര ബ്രഹ്മാണ്ഡത്തെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു. അതിനു തെളിവായി രാമായണത്തിലെ ഒരു കഥപറയാം.
രാമ-രാവണ യുദ്ധം കഴിഞ്ഞ് ഭഗവാന്‍ രാജ്യം വിപുലപ്പെടുത്തി സദ്ഭരണം കാഴ്ചവെച്ചിരിക്കവേ ശ്രീരാമന്‍ മഹാവിഷ്ണുവിന്റെ അവതാരവും എന്നാല്‍ ഒരു സാധാരണ മനുഷ്യാവതാരവുമാകയാല്‍ തന്റെ ജീവന്‍ വെടിഞ്ഞ് വൈകുണ്ഡത്തില്‍ തിരിച്ചു പോകാന്‍ തയ്യാറാകുന്നു. ഇതു മനസിലാക്കിയ രാമന്റെ അതീവ ഭക്തനായ ഹനുമാന്‍ ഭഗവാനെ ഭൂമിയില്‍നിന്നു വിടാന്‍ കൂട്ടാക്കിയില്ല. യമനെപ്പോലും തടഞ്ഞുനിര്‍ത്താന്‍ കഴിവുള്ള ജന്മമാണ് ഹനുമാന്റേത്. എന്നിട്ടും ഹനുമാന്‍ അറിയുന്നില്ല വിശാലമായ ഈ അണ്ഡകടാഹം എത്രത്തോളം രഹസ്യം നിറഞ്ഞതാണെന്ന്. ഈ മഹത്വപൂര്‍ണമായ ബോധത്തെ ഹനുമാനു മനസിലാക്കി കൊടുക്കാന്‍ ശ്രീരാമന്‍ ഒരു ചതുര്‍ലീല ചമയ്‌ക്കുന്നു.
ഭഗവാന്‍ ഭൂമിയിലൊരു ചെറു വിള്ളലുണ്ടാക്കി തന്റെ മോതിരം അതിലേക്കിട്ടു. എന്നിട്ട് ഹനുമാനെ വിളിച്ച് തന്റെ മോതിരം വിള്ളലിലൂടെ താഴേക്കുവീണെന്നും അതെടുത്തുകൊണ്ടുവരാനും ആവശ്യപ്പെടുന്നു. അഷ്ടസിദ്ധിയുള്ള ഹനുമാന്‍ തന്റെ ശരീരത്തെ വളരെ ലഘുവാക്കി വിള്ളലിലൂടെ താഴേക്കു പാഞ്ഞു. അവസാനം പാതാള ലോകാധിപനായ വാസുകിയുടെ മുന്നിലാണ് എത്തിയത്. വാസുകിയുടെ ആദ്യ ചോദ്യം നീ ആരാണ്? എന്തിന്് ഇവിടെവന്നു? ഹനുമാന്‍ വാസുകിയെ വണങ്ങി വൃത്താന്തമറിയിച്ചു. അങ്ങകലെ മലപോലെകാണുന്ന ഒരു മോതിരമലയെ കാട്ടി. അവിടെ പോയി നീ പറഞ്ഞ മോതിരം അന്വേഷിക്കാന്‍ ആജ്ഞ നല്‍കി. അവിടെചെന്ന ഹനുമാന്‍ ഇത്രയധികം രാമമോതിരംകണ്ട് അതിശയിച്ചുപോയി. ഉടന്‍ അവിടെ എത്തിയ വാസുകിപറഞ്ഞു
ഓരോ ത്രേതായുഗത്തിലും ഓരോരോ ലോകത്തായി രാമന്‍ അവതരിക്കുകയും അപ്പോഴെല്ലാം രാമന്റെ മോതിരം ഇവിടെ അടയാളമായി നിക്ഷേപിക്കുകയും പതിവാണ്. അപ്രകാരം നടന്ന രാമാവതാരങ്ങളുടെ കണക്കാണ് ഈ മോതിരമല. ഇതില്‍നിന്നും ലോകത്ത് അനേകായിരം സമാന്തര ബ്രഹ്മാണ്ഡം ഉണ്ടെന്നുള്ളത് ഈ പുരാണ കഥ വിശദമാക്കുന്നു.
പാരലല്‍ യൂണിവേഴ്‌സ് (സമാന്തരലോകം) ഉണ്ടെന്നതിന് ഒരു ശ്രീകൃഷ്ണ കഥയും പ്രചാരത്തിലുണ്ട്. ഒരിക്കല്‍ ബ്രഹ്മദേവന്‍ വൈകുണ്ഡത്തില്‍ മഹാവിഷ്ണുവിനെ സന്ദര്‍ശിക്കാനെത്തി. അനുവാദം വാങ്ങാനായി ദ്വാരപാലകര്‍ അകത്തുചെന്നു. ഭഗവാന്‍ അവരോടു പറഞ്ഞത് ഏതു ബ്രഹ്മാവാണന്നു ചോദിച്ചറിയാനാണ്. ദ്വാരപാലകര്‍ പുറത്തുവന്നു വിവരമറിയിച്ചു. അപ്പോള്‍ ബ്രഹ്മാവു പറഞ്ഞു: ‘ഞാന്‍ നാലുതലയുള്ള ഈ ബ്രഹ്മാണ്ഡത്തെ മുഴുവന്‍ സൃഷ്ടിച്ച ബ്രഹ്മായറ ആണെന്ന്’്. അകത്തു ചെന്ന് വഇക്കാര്യം അറിയിച്ച ദ്വാരപാലകരോട് ഭഗവാന്‍ ആഗതനെ കടത്തിവിടാന്‍ പറയുന്നു. അങ്ങനെ അകത്തുചെന്ന ബ്രഹ്മാവ് ആദ്യം ഇതാണു ചോദിച്ചത്: ‘അങ്ങ് എന്തിനാണ് ഏതു ബ്രഹ്മാവെന്നു ചോദിച്ചത്.’ അതിനു മറുപടിയായി ബ്രഹ്മാവിന് ഒരു ദിവ്യദൃഷ്ടി ഭഗവാന്‍ കൊടുത്തു. എണ്ണിയാലൊടുങ്ങാത്ത ബ്രഹ്മാണ്ഡങ്ങളില്‍ നിന്നുള്ള അനേകം ബ്രഹ്മാക്കള്‍ തലകുമ്പിട്ട് ഭഗവാനെ തൊഴുതുനില്‍ക്കുന്ന കാഴ്ച കണ്ടു. എന്നിട്ട് ഭഗവാന്‍ ഇതുകൂടി പറഞ്ഞു: ‘അനന്തകോടി ബ്രഹ്മാണ്ഡത്തില്‍ ഓരോ ബ്രഹ്മാണ്ഡത്തിലും ഓരോ ബ്രഹ്മാവുണ്ട് കൂടാതെ ഇവയെല്ലാം ഞാന്‍ പരിപാലിക്കുന്നു. ഇത് സമാന്തര യൂണിവേഴ്‌സിനു പുരാണം തരുന്ന കൃത്യമായ തെളിവാണ്.
നമ്മുടെ പുരാണങ്ങളില്‍ ശാസ്ത്ര സത്യങ്ങള്‍ അനവധിയാണ്. ശാസ്ത്രജ്ഞരുടെ അടിസ്ഥാനത്തിലും ഓരോ ലോകത്തും ഓരോ സമയ ക്രമമാണെന്നും, അതു കൂടിയും കുറഞ്ഞുമിരിക്കുമെന്നും അടുത്തകാലത്തുള്ള ശാസ്ത്ര നിഗമനമാണ്. വ്യത്യസ്ത ബ്രഹ്മാണ്ഡങ്ങളില്‍ വ്യത്യസ്ത സമയമാണെന്നത് പുരാണങ്ങള്‍ പണ്ടേ വ്യക്തമാക്കുന്നുണ്ട്. അതിനായി പുരാണത്തിലെ മറ്റൊരു കഥ നോക്കാം.
രാജാ കാകുത്മിയുടെ മകള്‍ രേവതി അതീവസുന്ദരിയും ബുദ്ധിശാലിയും ആയിരുന്നു. മകള്‍ക്ക് അനുരൂപനായ ഒരുവരനെ കിട്ടില്ലെന്നു കണ്ട കാകുത്മി നേരെ ബ്രഹ്മദേവനെ സമീപിച്ച് ദുഃഖമറിയിച്ചു. ബ്രഹ്മാവ് പൊട്ടിച്ചിരിച്ചുപോയി. നിങ്ങള്‍ ഇവിടെ നിന്ന സമയത്ത് ഭൂമിയില്‍ അനേകായിരം വര്‍ഷം പിന്നിട്ടു കഴിഞ്ഞു. നിങ്ങള്‍ അവിടെ തിരിച്ചുചെല്ലുമ്പോള്‍ നിങ്ങളുടെ പരമ്പരപോലും ഭൂമിയില്‍ ഉണ്ടാകില്ല. ഇവിടുത്തെയും അവിടുത്തെയും സമയം തമ്മില്‍ കോടിക്കണക്കായ വ്യത്യാസമുണ്ട്. ഇത് കാകുത്മിക്കു മനസിലായില്ല. അപ്പോള്‍ ബ്രഹ്മാവു വിശദീകരിച്ചു പറഞ്ഞു: ‘ഓരോലോകത്തും സമയത്തിന്റെ ഗതിവിഗതികള്‍ വ്യത്യസ്തമാണ്. നമ്മള്‍ സംസാരിച്ച സമയംകൊണ്ട് ഭൂമിയില്‍ ലക്ഷകണക്കിനു വര്‍ഷം പിന്നിട്ടു കഴിഞ്ഞു. നിങ്ങള്‍ വേഗം പോകൂ അവിടെ ബലരാമാവതാര സമയമാണ്. രേവതിക്ക് ഉത്തമ ഭര്‍ത്താവ് ബലരാമനാണ്. പെട്ടന്ന് അവിടെഎത്തി ഇരുവരുടേയും വിവാഹം നടത്തൂ’ എന്ന്. അവര്‍ ഭൂമിയില്‍ തിരിച്ചെത്തുമ്പോള്‍ കണ്ട മാറ്റവും പുരാണത്തില്‍ വിവരിക്കുന്നുണ്ട്. ഇവിടെ ഈ പറഞ്ഞ സമയപരിമിതികള്‍ ഓരോ ബ്രഹ്മാണ്ഡത്തിലും വ്യത്യസ്തമാണെന്നാണ് പുരാണം അന്നേ ഉദ്‌ഘോഷിച്ചത്.
സൗരയൂഥത്തിലെ അവസ്ഥ എടുത്താല്‍ ഓരോ ഗ്രഹങ്ങളുടേയും ഭ്രമണവും പരിക്രമണവും എത്രത്തോളം വ്യത്യാസ്തമാണ്! അപ്പോള്‍ മറ്റൊരു സൗരയൂഥവും മറ്റൊരു ബ്രഹ്മാണ്ഡവും ഒന്നു മാറ്റിചിന്തിച്ചാലോ? എന്നിട്ട് നമ്മുടെ പുരാണങ്ങളെ ശാസ്ത്ര സത്യങ്ങളെ ആഴത്തില്‍ വിലയിരുത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: