ജോധ്പൂര്‍: ഗണവേഷം കേവലം വസ്ത്രമല്ല, ആദര്‍ശത്തോടും സംഘടനയോടുമുള്ള സമര്‍പ്പണഭാവത്തിന്റെ അടയാളമാണെന്ന് രാഷ്‌ട്ര സേവിക സമിതി പ്രമുഖ് സഞ്ചാലിക വി. ശാന്തകുമാരി(ശാന്തക്ക). സേവികാസമിതി ജോധ്പൂര്‍ പ്രാന്ത പ്രവേശ് ശിക്ഷാവര്‍ഗിന്റെ ഭാഗമായി ജസ്വന്ത് താഡയില്‍ ശാഖാസാംഘിക്കില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സമിതിയുടെ പ്രവര്‍ത്തനത്തിന് ഔപചാരികമാനം എന്നതുപോലെ അനൗപചാരികതയുമുണ്ട്. സാംഘിക്ക് പോലെയുള്ള കാര്യക്രമങ്ങളില്‍ നമ്മള്‍ ഗണവേഷം ധരിക്കും. കാഴ്ചയില്‍ത്തന്നെ ഏകാത്മകത ദൃശ്യമാക്കാന്‍ ഇത് സഹായിക്കും. അച്ചടക്കവും സംഘടനയില്‍ ലയിച്ചുചേരുന്നതിന്റെ ഭാവവും ഐക്യത്തിന്റെ ആദര്‍ശവും ഇതിലൂടെ പ്രകടമാകും. ഗണവേഷം നമ്മുടെ അന്തസിന്റെ ഭാഗമാണ്, ഒപ്പം സംഘടനാ മനോഭാവത്തിന്റെയും കര്‍ത്തവ്യനിര്‍വഹണത്തിനോടുള്ള സമര്‍പ്പണത്തിന്റെയും അടയാളവുമാണ്, ശാന്തക്ക പറഞ്ഞു.
ഡോ. ശിഖ അധ്യക്ഷത വഹിച്ചു. വര്‍ഗ് അധികാരി സരോജ് ന്യോല്‍, പ്രാന്ത കാര്യവാഹിക ഡോ. സുമന്‍ രാവ്‌ലോത് തുടങ്ങിയവരും പങ്കെടുത്തു.
ജസ്വന്ത് താഡ ശാഖാ സാംഘിക്കില്‍ 238 പ്രവര്‍ത്തകരാണ് പങ്കെടുത്തത്. പ്രാന്ത പ്രവേശ് വര്‍ഗ് ജൂണ്‍ ഒന്ന് വരെ ജോധ്പൂരിലെ കമല നെഹ്റു നഗറിലുള്ള ആദര്‍ശ് വിദ്യാ മന്ദിര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക