വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ 267–ാം മാർപാപ്പയായി ലിയോ പതിനാലാമൻ ഔദ്യോഗികമായി ചുമതലയേറ്റുകൊണ്ടുള്ള കുർബാന സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇന്നു രാവിലെ 10ന് (ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 1.30) നടക്കും. കുർബാന മധ്യേ വലിയ ഇടയന്റെ വസ്ത്രവും (പാലിയം) സ്ഥാനമോതിരവും ഏറ്റുവാങ്ങി വിശുദ്ധ പത്രോസിന്റെ പിൻഗാമിയായി മാർപാപ്പ സഭയുടെ സാരഥ്യം ഏറ്റെടുക്കും. ലോക നേതാക്കൾ അടക്കം ലക്ഷകണക്കിന് വിശ്വാസികളാണ് വത്തിക്കാൻ ചത്വരത്തിൽ അണിനിരക്കുക.
ചടങ്ങിൽ പങ്കെടുക്കാൻ രാജ്യസഭാ ഉപാധ്യക്ഷന്റെ നേതൃത്വത്തിൽ ഇന്ത്യൻ സംഘം വത്തിക്കാനിലെത്തിയിട്ടുണ്ട്. അമേരിക്കൻ വൈസ് പ്രസിഡന്‍റ് ജെ.ഡി.വാൻസ് ഉൾപ്പെടെ സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി, കാനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി തുടങ്ങി നിരവധി ലോകനേതാക്കളാണ് പാപ്പയുടെ സ്ഥാനാരോഹണത്തിൽ പങ്കെടുക്കാൻ വത്തിക്കാനിൽ എത്തിച്ചേർന്നിരിക്കുന്നത്.
സ്ഥാനാരോഹണ ചടങ്ങുകൾക്ക് മുൻപെ പുതിയ മാർപാപ്പ വിശ്വാസികൾക്കിടയിലേക്ക് ഇറങ്ങും. ഇന്ത്യൻ സമയം 12:50 ന് പ്രത്യേക വാഹനത്തിൽ എല്ലായിടവും എത്തും. തുടർന്ന് കത്തോലിക്ക സഭയിലെ ആദ്യ മാർപാപ്പയായ വിശുദ്ധ പത്രോസിന്റെ കബറിടത്തിലെത്തി പ്രാർത്ഥിക്കും. ഇതിനു ശേഷമാണ് സെൻ്റ് പീറ്റേഴ്സ് ലാറ്ററൻ ബസലിക്കയിൽ നിന്ന് പ്രദക്ഷിണമായി കർദ്ദിനാൾമാർക്കൊപ്പം ലിയോ പതിനാലാമൻ മാർപാപ്പ വത്തിക്കാൻ ചത്വരത്തിൽ എത്തിച്ചേരുക. തുടർന്ന് ലത്തീൻ ആരാധനാക്രമത്തിൽ കുർബാന ആരംഭിക്കും.
കുർബാനക്കിടെ മാർപാപ്പയുടെ സ്ഥാനാരോഹണത്തിന്റെ സവിശേഷ ചടങ്ങുകൾ നടക്കും. സഭയെ നയിക്കുന്ന ഇടയൻ എന്ന സൂചകമായി പാലിയം സ്വീകരിക്കലാണ് മുഖ്യചടങ്ങ്. കർദ്ദിനാൾ സംഘത്തിന്റെ ഡീൻ കർദ്ദിനാൾ ജിയോവാനി ബാസ്റ്റിറ്റ റേ, വൈസ് ഡീൻ കർദ്ദിനാൾ ലിയനാദ്രോ സാന്ദ്രി, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി പി യാദ്രേ പരോളിൻ എന്നിവർകൊപ്പം വേദിയിലെത്തി മാർപാപ്പയെ പാലിയം അണിയിക്കും.
ലിയോ പതിനാലാമൻ ബനഡിക്റ്റ് 16 മന്റെ ശൈലിയാണ് സഭാ ഭരണത്തിൽ സ്വീകരിക്കുക എങ്കിൽ വീതി കൂടിയ പാലിയം അണിയും, ഫ്രാൻസീസ് മാർപാപ്പയുടെ ശൈലി എങ്കിൽ അദ്ദേഹം വീതി കുറഞ്ഞ പാലിയം തെരഞ്ഞെടുക്കും. തുടർന്ന് പാപ്പാ വാഴ്‌ച്ചയുടെ ഔദ്യോഗിക മുദ്രയായി വലിയമുക്കുവന്റെ മോതിരം അണിയും. ഇതോടെ പുതിയ പാപ്പ വാഴ്‌ച്ച കത്തോലിക്ക സഭയിൽ തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക