Sports

സ്‌പോണ്‍സര്‍മാര്‍ പിന്മാറി; മെസിയും അര്‍ജന്റീനയും കേരളത്തിലേക്കില്ല, സ്ഥിരീകരിച്ച് കായികമന്ത്രിയുടെ ഓഫീസ്

Published by

തിരുവനന്തപുരം: കേരളത്തിലേക്ക് അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമും നായകന്‍ ലയണല്‍ മെസിയും വരില്ലെന്ന് സ്ഥിരീകരിച്ച് കായികമന്ത്രിയുടെ ഓഫീസ്. സ്‌പോണ്‍സര്‍മാര്‍ പിന്മാറിയതാണ് കാരണമെന്നും മന്ത്രി വി. അബ്ദുറഹ്മാന്റെ ഓഫീസ് വ്യക്തമാക്കി. അർജൻ്റീന ദേശീയ ടീം ഈ ഒക്ടോബറിൽ കേരളത്തിലേക്ക് എത്തുമെന്നായിരുന്നു നേരത്തെ കായിക മന്ത്രി വി അബ്‌ദുറഹിമാൻ അടക്കമുള്ളവർ അറിയിച്ചിരുന്നത്.

അര്‍ജന്റീന ടീമിന്റെ കേരളത്തിലേക്ക് വരുന്ന പരിപാടിക്ക് മൂന്ന് സ്‌പോണ്‍സര്‍മാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ പറഞ്ഞ സമയത്തിനുള്ളില്‍ സ്‌പോണ്‍സര്‍മാര്‍ പണം നല്‍കിയില്ലെന്നാണ് വിവരം. 300 കോടി രൂപയായിരുന്നു ആകെ വേണ്ടിയിരുന്നത്. ഇതില്‍ 200 കോടി അര്‍ജന്റീന ടീമിന് കൊടുക്കാനുള്ള തുക മാത്രമാണ്. എന്നാല്‍ ഈ തുക കണ്ടെത്താന്‍ സര്‍ക്കാരിന് സാധിച്ചില്ല.

അര്‍ജന്റീന ടീം കേരളത്തില്‍ കളിക്കാന്‍ എത്തുമെന്ന് പറഞ്ഞിരുന്ന ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ടീം മറ്റ് രാജ്യങ്ങളില്‍ പര്യടനത്തിലായിരിക്കും. ഒക്ടോബറില്‍ ചൈനയില്‍ രണ്ടു മത്സരങ്ങള്‍ കളിക്കുന്ന ടീം നവംബറില്‍ ആഫ്രിക്കയിലും ഖത്തറിലുമായിരിക്കും കളിക്കുമെന്ന് അര്‍ജന്റീന മാധ്യമങ്ങള്‍ പറയുന്നു. ഒരു മത്സരം ആതിഥേയരായ ചൈനയ്‌ക്കെതിരേയും രണ്ടാമത്തേത് ജപ്പാൻ, റഷ്യ, ദക്ഷിണ കൊറിയ എന്നീ ടീമുകളില്‍ ഒന്നിന് എതിരെയുമാണെന്നാണ് പ്രസ്‌തുത റിപ്പോര്‍ട്ട് പറയുന്നത്.

ആഫ്രിക്കയില്‍ അംഗോളയ്‌ക്ക് എതിരെയാണ് ടീം കളിക്കുന്നത്. ഖത്തറില്‍ അമേരിക്കയാണ് ലോക ചാമ്പ്യന്മാരുടെ എതിരാളി. അര്‍ജന്‍റീന കേരളത്തിലേക്ക് എത്തുന്നതായി ടീമിന്റെ ഒഫീഷ്യൽ പാർട്‌ണറായ എച്ച്‌എസ്‌ബിസി ഇന്ത്യയും കഴിഞ്ഞ മാര്‍ച്ചില്‍ പ്രഖ്യാപിച്ചിരുന്നു. അതേസമയം 2011-ലാണ് അവസാനമായി അർജൻ്റീൻ ടീം ഇന്ത്യയിലെത്തിയത്. കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലയ്‌ക്ക് എതിരെ കളിച്ച ടീം ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by