തിരുവനന്തപുരം:വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതി സീനിയര്‍ അഭിഭാഷകന്‍ ബെയിലിന്‍ ദാസ് തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തനിക്കെതിരെ ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കുന്നതല്ലെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദം.
ജൂനിയര്‍ അഭിഭാഷകയെ മാറ്റണമെന്ന് താന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രകോപിതനായി ആക്രമിച്ചുവെന്നാണ് പരാതിക്കാരി ബാര്‍ കൗണ്‍സിലിന് നല്‍കിയ പരാതി.എന്നാല്‍ ,ബോധപൂര്‍വ്വം സ്ത്രീത്വത്തെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തിട്ടില്ലെന്ന് ബെയിലിന്‍ ദാസ് വാദിക്കുന്നു.
അതേസമയം, പ്രതിയായ സീനിയര്‍ അഭിഭാഷകനെ പിടികൂടാന്‍ വൈകുന്നതില്‍ അഡ്വ.ശ്യാമിലിയുടെ കുടുംബം കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. പ്രതിയായ ബെയിലിന്‍ ദാസിനെ അഡ്വ.ശ്യാമിലി മര്‍ദ്ദിച്ചെന്ന ബാര്‍ അസോസിയഷന്‍ സെക്രട്ടറിയുടെ പ്രസ്താവന കള്ളമാണെന്നും കുടുംബം പറഞ്ഞു.ശ്യാമിലി മര്‍ദ്ദിച്ചിട്ടുണ്ടെങ്കില്‍ തെളിവ് ഹാജരാക്കട്ടെ എന്നും അമ്മ വസന്ത പറഞ്ഞു.
എന്നാല്‍ പ്രതിക്കായി അന്വേഷണം തുടരുകയാണെന്നാണ് വഞ്ചിയൂര്‍ പൊലീസ് വ്യക്തമാക്കുന്നത്. പ്രതി കോടതിയില്‍ കീഴടങ്ങാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല. അതേസമയം, ബെയിലിന്‍ ദാസിന്റെ ഭാര്യയോട് ചോദ്യം ചെയ്യലിന് വഞ്ചിയൂര്‍ സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: