ലഖ്നൗ: പാകിസ്ഥാനിലെ നൂര്‍ ഖാന്‍ എന്ന റാവല്‍പിണ്ടിക്കടുത്തുള്ള പാകിസ്ഥാന്റെ സൈനിക വിമാനത്താവളം തകര്‍ത്തത് ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ ആണ്. ബ്രഹ്മോസ് ഏല്‍പിച്ച ആഘാതത്തിന്റെ ശക്തിയില്‍ നൂര്‍ഖാന്‍ വിമാനത്താവളത്തിനടുത്തുള്ള ആണവകേന്ദ്രത്തില്‍ ചോര്‍ച്ച പോലുമുണ്ടായി. ഇതോടെ ബ്രഹ്മോസ് ആഗോളതലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്. ഓപ്പറേഷന്‍ സിന്ദൂറിലും അതിന് ശേഷം നടത്തിയ ആക്രമണത്തിലും ബ്രഹ്മോസ് ഇന്ത്യയുടെ മുഖ്യ ആയുധമായിരുന്നു.
ബ്രഹ്മോസ് ചര്‍ച്ചാവിഷയമാകുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ ബ്രഹ്മോസ് എയ്‌റോസ്‌പേസ് പ്രൊഡക്ഷൻ യൂണിറ്റ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തത്. വെർച്വല്‍ ആയാണ് ഉല്‍പാദന യൂണിറ്റിന്റെ ഉദ്ഘാടന ചടങ്ങ് നടന്നത്. പ്രതിവർഷം 80 മുതല്‍ 100 വരെ ബ്രഹ്മോസ് മിസൈലുകള്‍ ഇവിടെ നിര്‍മ്മിക്കാനുള്ള ശേഷിയുണ്ട്. പിന്നീട് 150ഓളം പുതുതലമുറയില്‍പെട്ട ബ്രഹ്മോസ് എന്‍ജിയും ഇവിടെ ഉല്‍പാദിപ്പിക്കാനുള്ള ശേഷി വര്‍ധിപ്പിക്കും. ബ്രഹ്മോസിന്റെ രൂപകല്‍പന, വികസനം, ഉല്‍പാദനം എന്നിവ ഇവിടെ നടക്കും.
ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അഭിമാനമായ പ്രതിരോധ ഇടനാഴി പദ്ധതിയുടെ ഭാഗമായുള്ളതാണ് ഈ ബ്രഹ്മോസ് ഇന്‍റഗ്രേഷന്‍ ടെസ്റ്റിങ്ങ് യൂണിറ്റ് തുറക്കുന്നത്. ഉത്തര്‍പ്രദേശില്‍ ആറ് ആയുധ നിര്‍മ്മാണ യൂണിറ്റുകളാണ് പ്രതിരോധ ഇടനാഴി പദ്ധതിയില്‍ വരുന്നത്. കാണ്‍പൂര്‍, അലിഗഡ്, ആഗ്ര, ജാന്‍സി, ചിത്രകൂട് എന്നിവിടങ്ങളിലാണ് മറ്റ് യൂണിറ്റുകള്‍ വരുന്നത്.
ലഖ്നൗവിലെ യൂണിറ്റ് 300 കോടി രൂപ ചെലവില്‍ ആണ് നിർമ്മിച്ചത്. ആകാശം, ഭൂതലം, സമുദ്രം എന്നിങ്ങനെ ത്രിതലങ്ങളില്‍ നിന്നും തൊടുക്കാന്‍ കഴിയുന്നതാണ് ബ്രഹ്മോസ് എന്ന ക്രൂയിസ് മിസൈല്‍. ഈ ഉല്‍പാദന യൂണിറ്റ് 290 മുതല്‍ 400 കിലോമീറ്റർ വരെ ദൂരപരിധിയുള്ളവയാണ് ഇവിടെ നിര്‍മ്മിക്കുന്ന മിസൈലുകള്‍. ഇന്ത്യയും റഷ്യയും തമ്മിലുള്ള സംയുക്തമായാണ് ഈ മിസൈല്‍ വികസിപ്പിച്ചെടുത്തത്.
എന്താണ് പുതുതലമുറ ബ്രഹ്മോസ്?
ബ്രഹ്മോസിന്റെ അടുത്ത തലമുറ മിസൈലുകളും ഇവിടെ ഒരു വർഷത്തിനുള്ളില്‍ തയ്യാറായി വിതരണം ചെയ്യും. ന്യൂജനറേഷന്‍ ബ്രഹ്മോസ് എന്ന രീതിയില്‍ ബ്രഹ്മോസ് എന്‍ജി എന്നാണ് ഇത് അറിയപ്പെടുക. ഇതുവരെ സുഖോയ് പോലുള്ള യുദ്ധവിമാനങ്ങള്‍ക്ക് ഒരു ബ്രഹ്മോസ് മിസൈല്‍ മാത്രമേ വഹിക്കാൻ കഴിയൂ. എന്നാല്‍ ഇനി മുതല്‍ അവയ്‌ക്ക് മൂന്ന് അടുത്ത തലമുറ ബ്രഹ്മോസ് മിസൈലുകള്‍ (ബ്രഹ്മോസ് എന്‍ജി) വരെ വഹിക്കാൻ കഴിയും. 2,900 കിലോഗ്രാം ഭാരമുള്ള നിലവിലെ ബ്രഹ്മോസ് മിസൈലുമായി താരതമ്യപ്പെടുത്തുമ്ബോള്‍, അടുത്ത തലമുറ ബ്രഹ്മോസ് മിസൈലിന് 1290 കിലോഗ്രാമേ ഭാരം ഉണ്ടാകൂ. 300 കിലോമീറ്ററിലധികം പ്രഹരപരിധിയും ഉണ്ട്. മണിക്കൂറില്‍ 3430 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാന്‍ സാധിക്കും. വിക്ഷേപിക്കുക, മറക്കുക (ഫയര്‍ ആന്‍റ് ഫോര്‍ഗെറ്റ്) എന്നതാണ് ബ്രഹ്മോസിന്റെ രീതി. തൊടുത്തുകഴിഞ്ഞാല്‍ പിന്നെ ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിയ്‌ക്കും.
ബ്രഹ്മോസിന് ഡിമാന്‍റ് കൂടുന്നു
ബ്രഹ്മോസ് മിസൈലിന്റെ ഖ്യാതി പരക്കുന്നതോടെ കൂടുതല്‍ രാജ്യങ്ങള്‍ ഇവ വാങ്ങാന്‍ തയ്യാറായി മുന്നോട്ട് വരികയാണ്. ഗള്‍ഫ് രാജ്യങ്ങള്‍, തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവ ബ്രഹ്മോസ് വാങ്ങാന്‍ മുന്‍പന്തിയില്‍ ഉണ്ട്. അമേരിക്കയ്‌ക്ക് പോലും ബ്രഹ്മോസ് ആവശ്യമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബ്രഹ്മോസ് വില്‍പന നല്ല വരുമാനമായി മാറും.
2018 ലെ ആഗോള നിക്ഷേപക ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച പ്രതിരോധ വ്യാവസായിക ഇടനാഴി സംരംഭത്തിന്റെ ഭാഗമായാണ് ഉല്‍പാദന യൂണിറ്റ് പ്രഖ്യാപിച്ചത്. 2021ലാണ് നിർമാണ യുണീറ്റിന് തറക്കല്ലിട്ടത്. ഇന്ത്യയുടെ ഡിആർഡിഒയും റഷ്യയുടെ എൻപിഒ മഷിനോസ്ട്രോയേനിയയും സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് ബ്രഹ്മോസ് മിസൈലുകള്‍. ഇവിടെ എയ്റോസ്പേസ് ഗ്രേറ്റ് വസ്തുക്കളും ടൈറ്റാനിയവും ഉല്‍പാദിക്കും.
പ്രതിരോധവിപണിയില്‍ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കുക, സ്വന്തം രാജ്യത്തിനുള്ള സാധനങ്ങള്‍ സ്വയം ഉല്‍പാദിപ്പിക്കുന്ന മെയ്‌ക്ക് ഇന്‍ ഇന്ത്യ ശക്തിപ്പെടുത്തുക, ഇന്ത്യയുടെ പ്രതിരോധ ശേഷി കൂട്ടുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ ലഖ്നൗ ബ്രഹ്മോസ് യൂണിറ്റിലൂടെ സാധ്യമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: