സമഗ്രമായ പൊളിച്ചെഴുത്തിലൂടെ സമൂല പരിവര്‍ത്തനത്തിന് ഭാരതത്തിന്റെ വിദ്യാഭ്യാസരംഗം വിധേയമായികൊണ്ടിരിക്കുന്നു. മത്സരാധിഷ്ഠിത വര്‍ത്തമാന ലോകക്രമത്തില്‍ എല്ലാ മേഖലകളിലും അതിവേഗം മുന്നേറുന്നതിന് പൊതുജനങ്ങളുടെ, പ്രത്യേകിച്ച് യുവാക്കളുടെ, ആരോഗ്യവും വിദ്യാഭ്യാസവും ഏറ്റവും മികച്ച രീതിയില്‍ നവീകരിക്കുകയാണ് പ്രാഥമികമായി വേണ്ടത്. വൈവിധ്യമാര്‍ന്ന ഭൂമിശാസ്ത്രമുള്ള നമ്മുടെ രാജ്യത്ത് പ്രാദേശികമായ വിഭവ ലഭ്യതയ്‌ക്കും സവിശേഷതകള്‍ക്കുമനുസരിച്ച് സുസ്ഥിര വികസനം സാധ്യമാകണമെങ്കില്‍, മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി മികച്ച വിദ്യാഭ്യാസസൗകര്യങ്ങള്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തും ലഭ്യമാകേണ്ടതുണ്ട്. പ്രാഥമിക വിദ്യാഭ്യാസം പോലെ തന്നെ ദ്വിതീയ-ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും അര്‍ഹമായ പ്രാധാന്യവും കൊടുക്കേണ്ടതുണ്ട്.
എന്നാല്‍ മത്സരാധിഷ്ഠിത ലോകത്തിനുമപ്പുറത്തേക്ക് ഭാരതത്തെ നയിക്കാന്‍ ആവശ്യമായ വിദ്യാഭ്യാസ സമ്പ്രദായത്തെ ദീര്‍ഘവീക്ഷണം ചെയ്ത് നടപ്പാക്കുകയാണ് നിലവിലെ ഭരണകൂടം. വൈജ്ഞാനികരംഗത്ത് പ്രൗഢഗംഭീരമായ പാരമ്പര്യമാണ് നമുക്കുള്ളത്. സര്‍വ്വശാസ്ത്രങ്ങളിലും കലാസാഹിത്യ മേഖലകളിലും പാണ്ഡിത്യം നേടുന്നതിനായി നാനാ ദിക്കുകളില്‍നിന്ന് ജിജ്ഞാസുക്കളെ ആകര്‍ഷിച്ച ചരിത്രത്തിന്റെ നേരവകാശികളാണ് ഭാരതീയര്‍. കമ്പോളാധിഷ്ഠിത ലാഭത്തിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക വികസനത്തെ വിലയിരുത്തിയ പാശ്ചാത്യ കാഴ്ചപ്പാടില്‍ നിന്ന് വിഭിന്നമായി പ്രകൃതിയേയും സഹജീവികളേയും മറ്റെല്ലാവരേയും ഉള്‍ക്കൊണ്ടുള്ള സഹകരണാധിഷ്ഠിതമായ സാമൂഹിക പുരോഗതിയെയാണ് നമ്മുടെ പൂര്‍വികര്‍ ഉയര്‍ത്തിപ്പിടിച്ചത്. ഇവിടെ നിലവിലിരുന്ന വൈജ്ഞാനിക സമ്പ്രദായം ആ വ്യവസ്ഥയെ ഉള്‍ക്കൊള്ളുന്നതും അര്‍ത്ഥവത്തായി അതിനെ പ്രതിഫലിപ്പിക്കുന്നതും പരിപൂര്‍ണ്ണമായി പുനരുല്‍പ്പാദിപ്പിക്കുന്നതും ആയിരുന്നു. എന്നാല്‍ നൂറ്റാണ്ടുകളോളം തുടര്‍ന്ന വൈദേശിക ഭരണത്തിന്റെ കീഴില്‍ ആ വൈജ്ഞാനിക സമ്പ്രദായങ്ങള്‍ ദുര്‍ബലമാവുകയും പാശ്ചാത്യ ആശയങ്ങളാല്‍ പ്രചോദിതമായ പുതിയ രീതികള്‍ പകരം സ്ഥാപിക്കപ്പെടുകയും ചെയ്തു. ഇത് തിരിച്ചറിഞ്ഞാണ് ഒരു വ്യക്തിയുടെ പൂര്‍ണ്ണ പ്രകാശനത്തിലൂടെ സമൂഹത്തിന്റെ സമഗ്രപുരോഗതി സാധ്യമാക്കുന്ന ഭാരതത്തിന്റെ പാരമ്പര്യ വൈജ്ഞാനിക സമ്പ്രദായത്തെ പുനരാവിഷ്‌കരിച്ച് യാഥാര്‍ത്ഥ്യമാക്കുന്ന വിദ്യാഭ്യാസ സമീപനം നമ്മുടെ രാജ്യം സ്വീകരിച്ചിരിക്കുന്നത്.
ഈയൊരു നിര്‍ണായക സന്ദര്‍ഭത്തില്‍ ആത്മീയാചാര്യനും വിദ്യാഭ്യാസ ദാര്‍ശനികനുമായ ചിന്മയാനന്ദ സ്വാമികളുടെ ഓര്‍മ്മകള്‍ക്ക് പ്രസക്തിയേറെയാണ്. ആ യുഗാചാര്യന്റെ 109-ാം ജന്മവാര്‍ഷികമായിരുന്നു മെയ് 8 ന്. തദ്ദേശീയമായ സാഹചര്യങ്ങള്‍ക്കും സവിശേഷതകള്‍ക്കും ഏറ്റവും അനുയോജ്യവും എന്നാല്‍ അന്താരാഷ്‌ട്ര നിലവാരമുള്ളതുമായ വിദ്യാഭ്യാസ മാതൃക വാര്‍ത്തെടുക്കുന്നതിന് അദ്ദേഹം നല്‍കിയ ആശയപരവും ഭൗതികവുമായ സംഭാവനകള്‍ അദ്വിതീയമാണ്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദധാരിയായ ബാലകൃഷ്ണമേനോന്‍ മികച്ചൊരു പത്രപ്രവര്‍ത്തകനായി പേരെടുത്ത ശേഷമാണ് ആധ്യാത്മിക ജീവിതത്തിലേക്ക് തിരിയുന്നത്. തന്റെ പക്കലെത്തുന്ന വിവരങ്ങളെ അന്ധമായി വിശ്വസിക്കാതെ തികഞ്ഞ സന്ദേഹിയായി സത്യത്തെ തിരഞ്ഞ അദ്ദേഹം സ്വാഭാവികമായി ആത്മീയതയിലേക്ക് എത്തിച്ചേരുകയായിരുന്നു. നിരന്തരവും ആഴത്തിലുള്ളതുമായ ആത്മീയാന്വേഷണങ്ങളിലൂടെ ഭാരതത്തിന്റെ സമ്പന്നമായ ഭൂതകാലത്തേയും വേദ-ഉപനിഷത്തുകള്‍ ഉള്‍പ്പെടെയുള്ള പൗരാണികമായ വൈജ്ഞാനിക സ്രോതസ്സുകളുടെ വിശാല ലോകങ്ങളിലേക്കും അദ്ദേഹം എത്തിച്ചേര്‍ന്നു. തുടര്‍ന്ന് സംന്യാസം സ്വീകരിച്ച് ചിന്മയാനന്ദ സരസ്വതിയായി തീര്‍ന്ന അദ്ദേഹം ഭാരതത്തിന്റെ പൗരാണിക വിജ്ഞാനത്തെ ആധുനിക സമൂഹത്തിന് ഉപയുക്തമായ രീതിയില്‍ ലഭ്യമാക്കുന്നതിനായി തന്റെ ജീവിതം മാറ്റി വച്ചു.
കേവലമായ വിവരശേഖരണമോ അവയുടെ ഉപരിപ്ലവമായ പുനരവതരണമോ അല്ല; മറിച്ച്, ആന്തരികമായ പ്രകാശനം സാധ്യമാക്കുന്ന പരിവര്‍ത്തനമാണ് വിദ്യാഭ്യാസം എന്ന് ചിന്മയാനന്ദ സ്വാമി തിരിച്ചറിഞ്ഞിരുന്നു. വിവരത്തോടൊപ്പം മൂല്യത്തിലും അധിഷ്ഠിതമായ ഒരു സംവിധാനമാണ് വിദ്യാഭ്യാസത്തിന് ഉണ്ടാകേണ്ടത്. ”നിറച്ചുവെക്കാനുള്ള പാത്രങ്ങളല്ല, പ്രകാശിപ്പിക്കാനുള്ള വിളക്കുകളാണ് കുട്ടികളെ”ല്ലാം എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഈ ദീര്‍ഘവീക്ഷണമാണ് ഭാരതത്തിന് അകത്തും പുറത്തുമായുള്ള മുന്നൂറിലധികം ചിന്മയസ്ഥാപനങ്ങളിലൂടെ അദ്ദേഹം യാഥാര്‍ത്ഥ്യമാക്കിയത്. ഈ സ്ഥാപനങ്ങളില്‍ വൈജ്ഞാനിക പാണ്ഡിത്യത്തിനും ആത്മീയാന്വേഷണത്തിനും ഒരുപോലെ ഉതകുന്ന പാഠ്യപദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. വിദഗ്ധ മേല്‍നോട്ടത്തില്‍ വികസിപ്പിച്ചെടുത്ത ഈ പാഠ്യപദ്ധതിയില്‍ വിദ്യാര്‍ത്ഥികള്‍ സാഹിത്യ, സാമൂഹിക-ശാസ്ത്ര വിഷയങ്ങളുടെ കൂടെ തന്നെ യോഗയും ധ്യാനവും പരിശീലിക്കുകയും ഭഗവദ്ഗീതയും വേദങ്ങളും ഉപനിഷത്തുകളും പഠിക്കുകയും ചെയ്യുന്നു. ശാസ്ത്രവും ആത്മീയതയും പരസ്പരപൂരകങ്ങളാണെന്നും അത് ഒരുമിച്ച് അഭ്യസിക്കുന്നത് വൈകാരികമായും ധാര്‍മ്മികമായും പക്വതയാര്‍ജ്ജിച്ച ബുദ്ധിശാലികളെ വളര്‍ത്തിയെടുക്കാന്‍ അനിവാര്യമാണെന്നുള്ള ചിന്മയാനന്ദ സ്വാമികളുടെ വീക്ഷണമാണ് ഈ പാഠ്യപദ്ധതിയില്‍ പ്രതിഫലിക്കുന്നത്.
ഭാരതത്തിന്റെ പരമ്പരാഗത വിജ്ഞാനമണ്ഡലവും ജ്ഞാനനിര്‍മാണ മാര്‍ഗ്ഗങ്ങളും കാലഹരണപ്പെട്ടതല്ലെന്നും നിരന്തരമാറ്റങ്ങള്‍ക്ക് വേഗത്തില്‍ വിധേയമാകുന്ന ആധുനിക കാലത്ത് പോലും അന്തസ്സാര്‍ന്നതും മഹത്വപൂര്‍ണ്ണവുമായ ജീവിതം നേടിയെടുക്കുന്നതിന് അത് അങ്ങേയറ്റം ഫലപ്രദമാണെന്നും സ്വാമിജി വിശ്വസിച്ചിരുന്നു. 2020ല്‍ നിലവില്‍ വന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയവും ഭാരതത്തിന്റെ ജ്ഞാനപൈതൃകത്തേയും അതിന്റെ ഭാഗമായ മൂല്യങ്ങളേയും നിലവിലുള്ള മുഖ്യധാര വിദ്യാഭ്യാസസമ്പ്രദായത്തോട് സമന്വയിപ്പിക്കാന്‍, മറ്റ് നിരവധി നിര്‍ദ്ദേശങ്ങളോടൊപ്പം, വിഭാവനം ചെയ്യുന്നുണ്ട്. പ്രത്യേകിച്ചും ഉന്നതവിദ്യാഭ്യാസ രംഗത്ത് സ്വകാര്യ-വിദേശ സര്‍വ്വകലാശാലകളുടെ സാന്നിദ്ധ്യം വ്യാപിക്കുമ്പോള്‍.
ആഗോള നിലവാരത്തിലുള്ള സര്‍വ്വകലാശാലകളും മറ്റു ഗവേഷണ സ്ഥാപനങ്ങളും ഭാരതത്തില്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനായിട്ടാണ് വിദ്യാഭ്യാസ മേഖലയിലെ ഉദാരവത്കരണം കൂടുതല്‍ ഉദാരമാക്കിയത്. എന്നാല്‍ ഈ മാര്‍ഗ്ഗത്തില്‍ കടന്നു വരുന്ന ഭൂരിഭാഗം സ്ഥാപനങ്ങളും തീര്‍ത്തും കച്ചവട ലക്ഷ്യത്തോടുള്ളതായിരിക്കും. മാത്രമല്ല, ഏതാണ്ടന്യവും അപരിചിതവുമായ ഒരു ജ്ഞാനമാതൃകയില്‍ അവിടെയെല്ലാം പരിശീലിപ്പിക്കപ്പെടുന്നവരില്‍ എത്ര പേര്‍ക്ക് പിന്‍കാലത്ത് നമ്മുടെ രാഷ്‌ട്രത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനാകും എന്നതിലും സംശയങ്ങളുണ്ടാകും. എന്നാല്‍ ഈ മണ്ണിന്റെ സംസ്‌കാരത്തില്‍ ബലിഷ്ടമായ വേരുകളാഴ്‌ത്തിക്കൊണ്ട് ലോകത്തെ മുഴുവനും സമീപിക്കാനാകുന്ന ആഗോള നിലവാരത്തിലുള്ള അഭ്യസ്തവിദ്യരെ ഈ നാട്ടിലെ വിഭവങ്ങള്‍ കൊണ്ടു തന്നെ വാര്‍ത്തെടുക്കാനാകുമെന്നാണ് സ്വാമിജി തന്റെ ചിന്മയ സ്ഥാപനങ്ങളിലൂടെ തെളിയിച്ചത്.
മാത്രമല്ല, പരസ്പരം മത്സരിച്ച് അതിവേഗം മുന്നേറേണ്ടതിനാല്‍ സമ്മര്‍ദ്ദത്തിലാഴ്ന്ന് അസ്വസ്ഥരാകുന്ന അതിസമ്പന്ന രാജ്യങ്ങളിലെ കൂടുതലാളുകള്‍ യോഗയും ധ്യാനവും ഉള്‍പ്പെടെയുള്ളതിലേക്ക് തിരിയുന്ന സ്ഥിതിവിശേഷം സംജാതമായിരിക്കുന്നു. അവരുടെ സര്‍വ്വകലാശാലകളില്‍ പൗരസ്ത്യ വിജ്ഞാനത്തിന് സ്വീകാര്യതയേറി വരുന്നു. തൊഴിലില്‍ ശോഭിക്കുന്നത് പോലെ തന്നെ സ്വന്തം വ്യക്തിപ്രഭാവത്തിനും ആത്യന്തികമായ ആത്മസംതൃപ്തി പ്രദാനം ചെയ്യുന്നതില്‍ മുഖ്യ പങ്കുണ്ടെന്ന് അവര്‍ തിരിച്ചറിയുന്നുണ്ട്. പക്ഷെ, എത്രയോ ദശകങ്ങള്‍ക്ക് മുമ്പു തന്നെ, സാമൂഹിക പ്രതിബദ്ധത ഉള്‍ച്ചേര്‍ന്ന ആത്മവികസനം തൊഴില്‍ നൈപുണ്യം പോലെ തന്നെ വിജ്ഞാനസമ്പ്രദായത്താല്‍ അഭിസംബോധന ചെയ്യപ്പെടേണ്ടതാണെന്ന് സ്വാമിജി തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് പ്രകൃതിയോട് മൈത്രി പുലര്‍ത്തുന്ന, വൈവിധ്യങ്ങളെ ബഹുമാനിക്കുന്ന, എന്നാല്‍ ഇന്നത്തെ വിപണിയില്‍ മൂല്യമുള്ള നൈപുണ്യങ്ങള്‍ സ്വായത്തമാക്കിയതുമായ അച്ചടക്കമുള്ള യുവാക്കളെ വളര്‍ത്തിയെടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം കൊടുത്തത്.
ഇന്നത്തെ ലോകക്രമത്തില്‍ മത്സരക്ഷമതയില്ലാത്ത രാജ്യങ്ങള്‍ പിന്തള്ളപ്പെടാം, ചിലപ്പോള്‍ ആക്രമിക്കപ്പെടാം. അതുകൊണ്ടുതന്നെ നിലവിലുള്ളതും ഉരുത്തിരിഞ്ഞു വരുന്നതുമായ സര്‍വ്വ മേഖലകളിലും മികച്ച പ്രകടനവും മത്സരവും കാഴ്ചവയ്‌ക്കാന്‍ ഭാരതത്തിനാവണം. വളര്‍ന്നു വരുന്ന ഇവിടുത്തെ യുവാക്കള്‍ക്കെല്ലാം വിവിധ വിജ്ഞാനശാഖകളിലും സാങ്കേതികവിദ്യകളിലും ഉയര്‍ന്ന നൈപുണ്യം കരസ്ഥമാക്കാനാകണം. ബാഹ്യലോകത്തിന്റെ വെല്ലുവിളികളെ ധീരമായി അതിജീവിക്കാനും ആന്തരികലോകത്തെ ആഴത്തില്‍ തിരിച്ചറിയാനും അവരെ പ്രാപ്തരാക്കേണ്ട ഉത്തരവാദിത്തം ഇവിടുത്തെ പൊതുസമൂഹത്തിനുണ്ട്. പുറമേയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കുമ്പോഴും ഭാരതത്തിന്റെ ആത്മീയ പാരമ്പര്യത്തേയും ധാര്‍മ്മിക മൂല്യങ്ങളേയും സമഗ്രവീക്ഷണത്തെയും ആധാരമാക്കുന്ന വൈജ്ഞാനിക സമ്പ്രദായത്തെ ശക്തിപ്പെടുത്തേണ്ട ചുമതല കൂടി നമുക്ക് നിര്‍വഹിക്കാനുണ്ട്.
ഭാരതത്തിന്റെ വിദ്യാഭ്യാസ ഭൂപടത്തില്‍ സമഗ്രമാറ്റത്തിന്റെ പുതിയ വഴിത്താരകള്‍ തുറക്കുമ്പോള്‍ ചിന്മയാനന്ദ സ്വാമികളുടെ ദര്‍ശനങ്ങള്‍ വിളക്കുമരത്തില്‍ നിന്നെന്ന പോലെ മുന്നോട്ടുള്ള വഴിയെ പ്രകാശിപ്പിക്കുന്നുണ്ട്. വിശ്വാസത്തെ യുക്തിപരമായി സമീപിച്ച അദ്ദേഹം പാരമ്പര്യത്തെ ആധുനികതയോടും പ്രാദേശികബോധത്തെ ആഗോള യാഥാര്‍ത്ഥ്യങ്ങളുമായും കോര്‍ത്തിണക്കുന്ന മൂല്യാധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവാണ്. അദ്ദേഹത്തിന്റെ വിദ്യാഭ്യാസത്തെ സംബന്ധിച്ച വീക്ഷണങ്ങള്‍ ലോകനേതൃത്വത്തില്‍ രാജ്യത്തെ ഇനിയുള്ള കാലമത്രയും കരുത്തോടെ പ്രതിഷ്ഠിക്കാന്‍ പര്യാപ്തവുമാണ്. ശാരീരികക്ഷമതയ്‌ക്കും ചിന്താശേഷിക്കും വൈകാരിക-ധാര്‍മ്മിക ബോധത്തിനും ആത്മീയചൈതന്യത്തിനും ഉറപ്പുള്ള ആധാരമേകുന്ന ചിന്മയാനന്ദ സ്വാമികളുടെ വിദ്യാഭ്യാസ ദര്‍ശനങ്ങള്‍ കുതിക്കുന്ന ഭാരതത്തിന് ശക്തമായ അടിത്തറ പ്രദാനം ചെയ്യുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുമെന്നതില്‍ സംശയമില്ല.
(പിറവം ചിന്മയ വിശ്വവിദ്യാപീഠം കല്‍പിത സര്‍വ്വകലാശാല
അസോസിയേറ്റ് പ്രൊഫസറാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: