മുംബൈ: ജപ്പാനിലെ ബാങ്കായ സുമിതോമോ മിത് സൂയി ബാങ്കിംഗ് കോര്‍പ് (എസ് എംബിസി) ഇന്ത്യയിലെ ഒരു ബാങ്കില്‍ നിക്ഷേപം നടത്തിയേക്കുമെന്ന അഭ്യൂഹം കുറച്ചുകാലമായി കറങ്ങിനടപ്പുണ്ടായിരുന്നു. ഇപ്പോഴിതാ അത് യെസ് ബാങ്കില്‍ ആണ് നിക്ഷേപിക്കാന്‍ പോകുന്നത് എന്ന വാര്‍ത്തയാണ് കേള്‍ക്കുന്നത്.
യെസ് ബാങ്കിന്റെ 20 ശതമാനം ഓഹരികള്‍ 13428 കോടി രൂപയ്‌ക്ക് സുമിതോമോ മിത് സൂയി ഏറ്റെടുക്കുമെന്നറിയുന്നു. പ്രതിസന്ധിയിലായിരുന്ന യെസ് ബാങ്കിനെ റിസര്‍വ്വ് ബാങ്ക് നിര്‍ദേശപ്രകാരം എസ് ബിഐ ഉള്‍പ്പെടെയുള്ള പൊതുമേഖല ബാങ്കുകള്‍ നിക്ഷേപമിറക്കി രക്ഷപ്പെടുത്തുകയായിരുന്നു. ഈ ബാങ്കുകളുടെ കൈവശമുള്ള യെസ് ബാങ്കിന്റെ 20 ശതമാനം ഓഹരികളാണ് സുമിതോമോ മിത് സൂയി വാങ്ങുക.
ഇതില്‍ എസ് ബിഐയുടെ കയ്യിലുള്ള യെസ് ബാങ്കിന്റെ 13.19 ശതമാനം ഓഹരികളും ആക്സിസ് ബാങ്ക്, ബന്ധന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, എച്ച് ഡിഎഫ് സിബാങ്ക്, ഐഡിഎഫ് സി ഫസ്റ്റ് ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ കൈവശമുള്ള യെസ് ബാങ്കിന്റെ മറ്റൊരു 6.81 ശതമാനം ഓഹരികളും സുമിതോമോ മിത് സൂയി എന്ന ജപ്പാനിലെ ബാങ്ക് വാങ്ങും. ഏകദേശം 13,482 കോടി രൂപ നല്കിയായിരിക്കും ഇത്രയും ഓഹരികള്‍ സുമിതോമോ മിത്സൂയി വാങ്ങുക. ബാങ്കിംഗ് രംഗത്ത് നടക്കുന്ന രാജ്യാതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള ഒരു ഏറ്റെടുക്കലായിരിക്കും ഇത്.
ഈ വാര്‍ത്ത പുറത്തുവന്നതോടെ കഴിഞ്ഞ ദിവസം യെസ് ബാങ്കിന്റെ ഓഹരി വില എട്ട് ശതമാനത്തോളം കുതിച്ചു. 18 രൂപ 23 പൈസ എന്ന നിലയില്‍ നിന്നും 20 രൂപ അഞ്ച് പൈസ എന്ന നിലയിലേക്ക് യെസ് ബാങ്ക് ഓഹരി വില ഉയര്‍ന്നിട്ടുണ്ട്. ഈ ഏറ്റെടുക്കല്‍ യാഥാര്‍ത്ഥ്യമായാല്‍ യെസ് ബാങ്കിന്റെ ഓഹരി വിലയില്‍ വന്‍കുതിപ്പുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: